Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിനിൻഫരിന — മഹീന്ദ്ര ചർച്ച വീണ്ടും സെപ്റ്റംബറിൽ

Pininfarina - Mahindra

പ്രശസ്ത ഇറ്റാലിയൻ ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എയെ സ്വന്തമാക്കാൻ ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നടത്തുന്ന ശ്രമങ്ങൾ വേനൽക്കാലത്തിനുശേഷം സെപ്റ്റംബറിൽ പുനഃരാരംഭിച്ചേക്കും. പിനിൻഫാരിനയെ സ്വന്തമാക്കാൻ മഹീന്ദ്ര നടത്തിയ മുൻനീക്കങ്ങൾ ജൂലൈ അവസാനമായിട്ടും ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിലാണിത്.

ഉടമസ്ഥാവകാശം മഹീന്ദ്രയ്ക്കു കൈമാറുന്നതു സംബന്ധിച്ച് പിനിൻഫരിനയിലെ പ്രധാന നിക്ഷേപകനും ഗ്രൂപ്പിനു വായ്പ നൽകിയിരിക്കുന്ന യൂണി ക്രെഡിറ്റും ഇന്റെസ സാൻപോളോയും പോലുള്ള ബാങ്കുകളും ഇനിയും ധാരണയിലെത്തിയിട്ടില്ല. പോരെങ്കിൽ മഹീന്ദ്ര അമിത ജാഗ്രത പുലർത്തുന്നെന്നും ഏറ്റവും കുറഞ്ഞ വിലയ്ക്കു പിനിൻഫരിനയെ സ്വന്തമാക്കാൻ ശ്രമിക്കുന്നെന്നുമുള്ള പ്രചാരണങ്ങളും വ്യാപകമാണ്. പിനിൻഫരിന — മഹീന്ദ്ര ഇടപാടിൽ ജൂലൈയിൽ തന്നെ തീരുമാനമാവുമെന്നായിരുന്നു നേരത്തെ പ്രചരിച്ച വാർത്തകൾ. ഇക്കൊല്ലം ആദ്യ പാദത്തിൽ പ്രവർത്തന നഷ്ടം ഇരട്ടിയായതോടെ എത്രയും വേഗം കൈമാറ്റം നടത്തുകയാണ് പിനിൻഫരിനയ്ക്കു മുന്നിലുള്ള പോംവഴി. പ്രവർത്തനം നീളുന്നതിനൊപ്പം നഷ്ടവും ഉയരുമെന്നതാണു കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. വായ്പ നൽകിയ ബാങ്കുകൾ നിശ്ചയിച്ച വിറ്റുവരവ് നേടുക സാധ്യമാവില്ലെന്നു മേയിൽ തന്നെ പിനിൻഫരിന വ്യക്തമാക്കിയിരുന്നു.

സാഹചര്യം പ്രതികൂലമാണെങ്കിലും പ്രവർത്തനം തുടരാനാണ് 76% ഓഹരികളുമായി പിനിൻഫരിനയെ നിയന്ത്രിക്കുന്ന പിൻകാറിന്റെയും വായ്പ അനുവദിച്ച ബാങ്കുകളുടെയും മോഹം. ഇതിനായി മുമ്പ് അനുവദിച്ച വായ്പകൾ പുനഃക്രമീകരിക്കാനുള്ള സാധ്യതയും ബാങ്കുകൾ തേടുന്നുണ്ട്. വിവിധ ബാങ്കുകളിൽ നിന്നായി മൊത്തം 10 കോടി യൂറോ(ഏകദേശം 706.1കോടി രൂപ) കടമെടുത്ത പിനിൻഫരിനയുടെ വായ്പകൾ 2009ലും 2012ലും പുനഃക്രമീകരിച്ചിരുന്നതാണ്. ഫെരാരിയുടെ ‘ടെസ്റ്ററോസ’ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിന 2012ൽ നടപ്പാക്കിയ വായ്പ പുനഃക്രമീകരണ കരാറിന്റെ കാലാവധിയാവട്ടെ 2018ൽ അവസാനിക്കും.

കടം പെരുകി പാപ്പരായി മാറി പ്രവർത്തനം തന്നെ അവസാനിപ്പിച്ച കാർ നിർമാണ കമ്പനിയായ ഡെ ടൊമാസൊയിലെ 900 ജീവനക്കാരെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇറ്റാലിയൻ കോടതി അടുത്തയിടെ പിനിൻഫരിനയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. 2009ൽ കമ്പനിയുടെ ചില പ്രവർത്തനങ്ങൾ ഡെ ടൊമാസൊയ്ക്കു കൈമാറിയതാണ് ഇപ്പോഴത്തെ നിയമയുദ്ധത്തിന് വഴിവച്ചത്. ഡെ ടൊമാസൊ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ തങ്ങളെ പിനിൻഫരിന തിരിച്ചെടുക്കണമെന്നായിരുന്നു തൊള്ളായിരത്തോളം വരുന്ന മുൻജീവനക്കാരുടെ ആവശ്യം.

എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ‘ഫെരാരി 250 ജി ടി’യും ആൽഫ റോമിയൊ ‘ഗ്വിലെറഅറ സ്പൈഡറു’മൊക്കെ പിറവിയെടുത്തത്. കൂടാതെ റോൾസ് റോയ്സ് ‘കമാർഗ്’, കാഡിലാക് ‘അലന്റെ’, മസെരാട്ടി ‘ക്വാർട്രോപോർട്ടെ’ തുടങ്ങിയവ സാക്ഷാത്കരിച്ചതും പിനിൻഫരിനയാണ്.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള പ്രത്യേക വിഭാഗം മൂന്നു വർഷം മുമ്പു പ്രവർത്തനം അവസാനിപ്പിച്ചതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്.