ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബാറ്റിന്റെ സ്പോൺസർമാരായി പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് രംഗത്ത്. മൂന്നു വർഷത്തേക്കാണു റെയ്നയും സിയറ്റുമായുള്ള ബാറ്റ് സ്പോൺസർഷിപ് കരാർ.
ടെസ്റ്റ്, വൺഡേ, ട്വന്റി 20 തുടങ്ങി എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും സിയറ്റിന്റെ പരസ്യം പതിച്ച ബാറ്റുമായിട്ടാവും ഇനി മുതൽ ഇടങ്കയ്യൻ ബാറ്റ്സ്മാനായ സുരേഷ് റെയ്ന ക്രീസിലെത്തുക. ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകളിലും സിയറ്റ് ചിഹ്നം പതിച്ച ബാറ്റാവും റെയ്ന ഉപയോഗിക്കുക.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രായം കുറഞ്ഞതും ചടുലത നിറഞ്ഞതുമായ കളിക്കാരൻ എന്ന നിലയിലാണു റെയ്നയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നു സിയറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അനന്ത് ഗോയങ്ക വെളിപ്പെടുത്തി. സിയറ്റിന്റെ മൂല്യങ്ങളായ വിശ്വാസ്യത, വികാരതീവ്രത, ഊർജസ്വലത എന്നിവയൊക്കെയാണു റെയ്നയിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ റെയ്നയുമായുള്ള സഖ്യം സിയറ്റിന് ഏറെ അനുയോജ്യമാണെന്നും അദ്ദേഹം വിലയിരുത്തി.
ക്രിക്കറ്റുമായി ദീർഘകാലത്തെ ബന്ധമുള്ള സിയറ്റ് പോലൊരു ബ്രാൻഡുമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു പുതിയ കൂട്ടുകെട്ടിനെപ്പറ്റി സുരേഷ് റെയ്നയുടെ പ്രതികരണം.