റെനോയുടെ ജനപ്രിയ മോഡൽ ക്വിഡിന്റെ നിർമാണം കമ്പനി താൽക്കാലികമായി നിർത്തിവെച്ചു. എൻജിൻ ശബ്ദം കൂടുതലാണെന്നു കണ്ടെത്തിയതാണു നിർമാണം താൽകാലികമായി നിർത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്. മെയ് 11 മുതൽ ചെന്നൈ പ്ലാന്റിലെ നിർമാണം നിർത്തി വെച്ചിരിക്കുകയാണെന്നാണും കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ട്.
ക്വിഡിനായി നിർമിച്ച ഏകദേശം 1500 എൻജിനുകൾ കമ്പനി ഉപേക്ഷിച്ചെന്നും സൂചനയുണ്ട്. എൻജിനിൽ നിന്നുള്ള ശബ്ദം കൂടുതലാണെന്ന് കാണിച്ച് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ധാരാളം പരാതികൾ ലഭിച്ചെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ എൻജിന്റെ തകരാർ മൂലമല്ലെന്നും നിർമാണശാലയിലെ അറ്റകുറ്റ പണിമൂലമാണ് നിർമാണം അവസാനിപ്പിച്ചതെന്നുമാണു കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
2015 സെപ്റ്റംബറിലാണ് ക്വിഡ് പുറത്തിറങ്ങുന്നത്. എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്‍മെന്റിന് പുതിയ മുഖം സമ്മാനിച്ച കാറായ ക്വിഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 5000 ക്വിഡുകളാണ് കമ്പനി പുറത്തിറക്കിയത്. റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്. പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു നിർമിക്കുന്നത്.