റോയൽ എൻഫീൽഡ് ഹിമാലയൻ തിരിച്ചു വിളിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് എഷർ മോട്ടോർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ സിദ്ധാർഥ ലാൽ. സുരക്ഷ പ്രശ്നങ്ങളുള്ള വാഹനങ്ങളാണു സാധാരണയായി തിരിച്ചുവിളിക്കുന്നത്, എന്നാൽ ഹിമാലയൻ അത്തരത്തിലുള്ള സുരക്ഷ പ്രശ്നങ്ങളൊന്നും നേരിടുന്നില്ല. അതിനാൽത്തന്നെ ഹിമാലയന്റേത് തിരിച്ചുവിളിയല്ലെന്നും കമ്പനി പ്രത്യേക താൽപര്യം എടുത്തു നടത്തുന്ന സർവീസ് അപ്ഡേറ്റ് മാത്രമാണെന്നും സിദ്ധാർഥ് വെളിപ്പെടുത്തി.
ബൈക്കിന് എൻജിൻ ശബ്ദം കൂടുതലാണെന്നു ഫീഡ്ബാക്ക് ലഭിച്ചിരുന്നു. കൂടാതെ ഗീയർ ഷിഫ്റ്റിങ്ങിലും ചെറിയ പ്രശ്നങ്ങളുള്ളതായി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഈ പ്രശ്നങ്ങളുള്ള ബൈക്കുകളുടെ റോക്കർ ഷാഫ്റ്റും ക്ലച്ച് അസംബ്ലിയും കമ്പനി സൗജന്യമായി മാറ്റി നൽകുമെന്നും സിദ്ധാർഥ് അറിയിച്ചു.
ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ബൈക്ക് എന്ന ടാഗ്‌ലൈനോടെയാണു ഹിമാലയൻ കമ്പനി അവതരിപ്പിച്ചത്. എൻഫീൽഡ് പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണു ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നു കമ്പനി അറിയിച്ചിരിക്കുന്നത്.
Royal Enfield Himalayan | Test Ride Review | Manorama Online
കൂടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിന് മെയിന്റനന്‍സ് കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതി. എൻഫീൽഡിന്റെ ആദ്യ അഡ്വഞ്ചർ ടൂററിന് ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും റിം വലുപ്പം. ഭാരം 182 കിലോഗ്രാം. പിന്നിൽ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.