പുത്തൻ ഹാച്ച്ബാക്കായ ‘ബോൾട്ട്’ ടാറ്റ മോട്ടോഴ്സ് ഹിമാലയൻ രാജ്യമായ നേപ്പാളിൽ വിൽപ്പനയ്ക്കെത്തിച്ചു. എക്സ് ഇ, എക്സ് എം, എക്സ് ടി വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘ബോൾട്ട്’ വെനീഷ്യൻ റെഡ്, പ്രിസ്റ്റീൻ വൈറ്റ്, പ്ലാറ്റിനം സിൽവർ, സ്കൈ ഗ്രേ, ഡ്യൂൺ ബീജ് നിറങ്ങളിലാണു വിപണിയിലുള്ളത്. ടാറ്റയുടെ അംഗീകൃത വിതരണക്കാരായ സിപാർഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 16 ഔട്ട്ലെറ്റുകൾ വഴിയാണു നേപ്പാളിലെ ‘ബോൾട്ട്’ വിൽപ്പന.
പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു ‘ബോൾട്ട്’ നേപ്പാളിലും എത്തുന്നത്. കാറിലെ 1.2 ലീറ്റർ, ടർബോചാർജ്ഡ് ‘റെവോട്രോൺ’ പെട്രോൾ എൻജിനു പരമാവധി 90 പി എസ് കരുത്തും 140 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇന്ത്യയിൽ വിവിധ നിർമാതാക്കൾക്കായി മികവു തെളിയിച്ച 1.3 ലീറ്റർ, ക്വാഡ്രാജെറ്റ് ആണു കാറിലെ ഡീസൽ എൻജിൻ; പരമാവധി 75 പി എസ് കരുത്തും 190 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ. ഡീസൽ എൻജിന് ലീറ്ററിന് 22.95 കിലോമീറ്ററും പെട്രോൾ എൻജിന് 17.57 കിലോമീറ്ററുമാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
പ്രൊജക്ടർ ഹെഡ്ലാംപ്, ഫോഗ് ലൈറ്റ്, അലോയ് വീൽ, ബ്ലൂടൂത്ത്, ഓക്സിലറി ഇൻ, ഫോൺ അധിഷ്ഠിത നാവിഗേഷൻ സിസ്റ്റം എന്നിവയോടെ ഹർമാൻ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടച് കൺട്രോളോടെ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മുന്നിൽ ഇരട്ട എയർബാഗ്, എ ബി എസ്, ഇ ബി ഡി, കോർണറിങ് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയൊക്കെ പുതിയ ‘ബോൾട്ടി’ന്റെ സവിശേഷതകളാണ്. പെട്രോൾ ‘ബോൾട്ടി’ന് 23.95 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.98 ലക്ഷം ഇന്ത്യൻ രൂപ)യും ഡീസൽ ‘ബോൾട്ടി’ന് 28.35 ലക്ഷം നേപ്പാളി രൂപ(17.73 ലക്ഷത്തോളം ഇന്ത്യൻ രൂപ)യുമാണു കഠ്മണ്ഡുവിലെ ഷോറൂം വില.
നേപ്പാളിലെ ഹാച്ച്ബാക്ക് വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ‘ബോൾട്ടി’ന്റെ വരവ് സഹായകമാവുമെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് ദക്ഷിണേഷ്യൻ മേഖല മേധാവി സുജൻ റോയ് അഭിപ്രായപ്പെട്ടു. ആഗോള നിലവാരമുള്ള രൂപകൽപ്പനയും സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെയാണു ‘ബോൾട്ടി’ൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമെ യു കെയിലും ഇറ്റലിയിലുമുള്ള സംഘങ്ങൾ ചേർന്നാണു കാറിന്റെ രൂപകൽപ്പന നിർവഹിച്ചതെന്നും റോയ് വെളിപ്പെടുത്തി.
സൗകര്യങ്ങളും സംവിധാനങ്ങളുമേറെയുള്ള ‘ബോൾട്ട്’ നേപ്പാളിൽ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു സിപാർഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശംഭു ദഹാൽ അഭിപ്രായപ്പെട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.