പരസ്യങ്ങളിലെ ഉള്ളടക്കത്തിന്റെ പേരിൽ ഇരുചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോറും ബജാജ് ഓട്ടോ ലിമിറ്റഡുമായി കൊമ്പു കോർക്കുന്നു. ടി വി എസ് മോട്ടോറിന്റെ മോഡലുകളെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ ബജാജ് ഓട്ടോ ഡീലർമാർ തയാറാക്കിയ പരസ്യ ക്യാംപെയ്നിന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. മോപ്പഡായ ടി വി എസ് ‘എക്സ് എൽ 100’, എൻട്രി ലവൽ ബൈക്കായ ബജാജ് ‘സി ടി 100’ എന്നിവയുടെ ഇന്ധനക്ഷമത താരതമ്യം ചെയ്തു തമിഴ്നാട്ടിൽ പുറത്തിറക്കിയ പരസ്യങ്ങളാണു നിയമയുദ്ധത്തിൽ കലാശിച്ചത്.
തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണു പരസ്യത്തിലെ താരതമ്യമെന്നു വിലയിരുത്തിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ‘ടി വി എസ് എക്സ് എൽ 100’ മോപ്പഡിനെ ഇകഴ്ത്തികാട്ടുന്ന വിധത്തിലുള്ള പരസ്യം ഉപയോഗിക്കുന്നതിന് രണ്ടാഴ്ചക്കാലത്തേക്കാണു കോടതി വിലക്ക് ഏർപ്പെടുത്തിയത്. തമിഴ്നാട്ടിൽ ബജാജ് ഓട്ടോയുടെ ഒൻപതോളം ഡീലർമാരാണു വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് പരസ്യത്തിനെതിരെ ടി വി എസ് മോട്ടോർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ടി വി എസിന്റെ ഉൽപന്നത്തിൽ ചില പ്രത്യേക തകരാർ കണ്ടെത്താൻ ബജാജ് ഓട്ടോ ബോധപൂർവം ശ്രമിച്ചെന്ന ആരോപണം കോടതി ശരിവയ്ക്കുകയായിരുന്നു.
സ്വന്തം ഉൽപന്നത്തിന്റെ മേന്മ വിളംബരം ചെയ്യുന്നത് ചോദ്യം ചെയ്യാനാവില്ലെങ്കിലും ഇതിനായി എതിരാളിയെ ഇകഴ്ത്തിക്കാട്ടുന്നതിനെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, എതിർകക്ഷികളിൽ നിന്നു വിശദ മറുപടി സ്വീകരിച്ചശേഷമാവും ഇതുസംബന്ധിച്ച് തുടർനടപടികളെന്നും കോടതി വ്യക്തമാക്കുന്നു. താരമത്യത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ ഇന്ധനക്ഷമതയുടെ പേരിലാണു ടി വി എസ് — ബജാജ് പോര്. ടി വി എസ് മോപ്പഡിന്റെ ഇന്ധനക്ഷമത, ‘സി ടി 100’ ബൈക്കിന് ലഭ്യമാവുന്നതിന്റെ പകുതിയോളമാണെന്നായിരുന്നു ബജാജിന്റെ അവകാശവാദം. നേട്ടത്തിനായി സ്വന്തം ഗുണങ്ങൾ വാഴ്ത്തുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കോടതി പക്ഷേ, ഇതിനായി എതിരാളികളെ അപകീർത്തിപ്പെടുത്തരുതെന്നും വ്യക്തമാക്കി.