ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ രണ്ടാം സ്ഥാനം ടി വി എസ് മോട്ടോർ കമ്പനി വീണ്ടെടുത്തു. കഴിഞ്ഞ വർഷമാണ് ടി വി എസിനെ പിന്തള്ളി ഹീറോ മോട്ടോ കോർപ് രണ്ടാം സ്ഥാനത്തേക്കു മുന്നേറിയത്. മൂല്യമേറിയ നോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷവും വിൽപ്പനയിൽ വർധന കൈവരിച്ചതാണു ടി വി എസ് മോട്ടോറിനു നേട്ടമായത്. കഴിഞ്ഞ നവംബർ — ജനുവരി കാലത്ത് 1,88,609 സ്കൂട്ടറുകളാണ് ടി വി എസ് മോട്ടോർ വിറ്റത്; 2015 നവംബർ — 2016 ജനുവരി കാലത്ത് കമ്പനി വിറ്റ 1,94,056 യൂണിറ്റിനെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവാണിത്. എന്നാൽ ഇതേ കാലയളവിൽ ഹീറോ മോട്ടോ കോർപിന്റെ സ്കൂട്ടർ വിൽപ്പനയിൽ 49 ശതമാനത്തോളം ഇടിവാണു നേരിട്ടത്. 2015 നവംബർ — 2016 ഡിസംബർ കാലത്ത് 2,35,465 യൂണിറ്റ് വിറ്റത് കഴിഞ്ഞ നവംബർ — ജനുവരി കാലത്ത് 1,21,144 യൂണിറ്റായിട്ടാണ് കുറഞ്ഞത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് 6,77,172 സ്കൂട്ടറുകളായിരുന്നു ടി വി എസിന്റെ വിൽപ്പന. ഇതേ കാലയളവിൽ ഹീറോ മോട്ടോ കോർപിന്റെ വിൽപ്പന 6,58,255 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഹീറോ മോട്ടോ കോർപിന്റെ സ്കൂട്ടർ വിൽപ്പന ടി വി എസിനെ അപേക്ഷിച്ച് 742 യൂണിറ്റ് അധികമായിരുന്നു.നഗര, ഗ്രാമീണ മേഖലകളിലെ വിൽപ്പനയെയും സ്റ്റോക്ക് നിലനിർത്തുന്ന ദിവസങ്ങളുടെ എണ്ണത്തെയുമൊക്കെ ആശ്രയിച്ചാണ് മൂല്യമേറിയ നോട്ട് പിൻവലിക്കാനുള്ള തീരുമാനം വിവിധ നിർമാതാക്കളെ ബാധിച്ചതെന്ന് ടി വി എസ് മോട്ടോർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — സ്കൂട്ടർ) അനിരുദ്ധ ഹാൽദാർ കരുതുന്നു.
മുപ്പത് ദിവസത്തേക്ക് ആവശ്യമായ സ്റ്റോക്കാണ് ടി വി എസ് നിലനിർത്തുന്നത്. ഒപ്പം ഗ്രാമീണ — നഗര മേഖലകളിലെ വിൽപ്പനയിൽ സന്തുലനം നിലനിർത്താനും കമ്പനിക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ സ്കൂട്ടർ അവതരണങ്ങളുടെ പിൻബലത്തിൽ അഞ്ചു ത്രൈമാസങ്ങൾക്കു മുമ്പ് കമ്പനിയുടെ വിപണി വിഹിതം 11 ശതമാനത്തിൽ നിന്ന് 14% ആയി വർധിപ്പിക്കാൻ ഹീറോ മോട്ടോ കോർപിനു കഴിഞ്ഞിരുന്നു. എന്നാൽ മൂല്യമേറിയ നോട്ടുകൾക്ക് വിലക്കേർപ്പെടുത്തിയത് ഹീറോ മോട്ടോ കോർപിനു തിരിച്ചടിയായത്.