കാംപാക്ട് എസ് യു വി വിപണി പിടിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ‘വിറ്റാര ബ്രെസ’ ആദ്യമെത്തുക ഡീസൽ എൻജിനുമായി മാത്രം. ‘വിറ്റാര ബ്രെസ’യുടെ അവതരണഘട്ടത്തിൽ പെട്രോൾ എൻജിനുള്ള മോഡൽ പുറത്തിറക്കേണ്ടെന്നാണത്രെ നിർമാതാക്കളുടെ തീരുമാനം. ഡീസൽ എസ് യു വികൾ നിരത്തുവാണിരുന്ന 2012 കാലത്താണ് ‘വിറ്റാര ബ്രെസ’യുടെ വികസന പരിപാടി ആരംഭിച്ചത് എന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചെന്നു വേണം കരുതാൻ. പോരെങ്കിൽ ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ച്, രൂപകൽപ്പന ചെയ്ത മോഡൽ എന്നതാണു ‘വിറ്റാര ബ്രെസ’യുടെ പ്രധാന സവിശേഷത.
ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു കരുത്തേകുന്ന 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിൻ തന്നെയാവും ‘വിറ്റാര ബ്രെസ’യിലും ഇടംപിടിക്കുക. ഫിയറ്റിൽ നിന്നുള്ള ഈ മൾട്ടിജെറ്റ് എൻജിൻ ലൈസൻസ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിർമിച്ച് ഉപയോഗിക്കുന്നത്. ഇന്ധനകാര്യത്തിൽ തിരഞ്ഞെടുപ്പിന് അവസരം ഇല്ലാത്തതും പെട്രോൾ മോഡലുകൾക്ക് വീണ്ടും സ്വീകാര്യത കൈവരുന്നതുമൊന്നും ‘വിറ്റാര ബ്രെസ’ വിൽപ്പനയെ ബാധിക്കില്ലെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടൽ. ആഭ്യന്തര വിപണിയിൽ പ്രതിമാസം 10,000 യൂണിറ്റിന്റെ വിൽപ്പനയാണ് ‘വിറ്റാര ബ്രെസ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച പിന്നാലെ സാധാരണ ഡീലർഷിപ്പുകൾ വഴി മാർച്ചിൽ തന്നെ ‘വിറ്റാര ബ്രെസ’ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിക്കാനാണു മാരുതി സുസുക്കി തയാറെടുക്കുന്നത്.
Maruti Suzuki Vitara Brezza-Teaser
അതേസമയം കയറ്റുമതി ലക്ഷ്യമിട്ടു പെട്രോൾ എൻജിനുള്ള ‘വിറ്റാര ബ്രെസ’യും മാരുതി സുസുക്കി ഉൽപ്പാദിപ്പിക്കും. പ്രധാനമായും ഇന്തൊനീഷൻ വിപണി ലക്ഷ്യമിട്ടുള്ള ഈ കോംപാക്ട് എസ് യു വിക്കു കരുത്തേകുക 1.5 ലീറ്റർ, എം സീരീസ് പെട്രോൾ എൻജിനാവും. ഇന്ത്യയിൽ അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെയാവും ‘വിറ്റാര ബ്രെസ’യുടെ വിവിധ വകഭേദങ്ങൾക്കു വില. നിലവിൽ കോംപാക്ട് എസ് യു വി വിപണി വാഴുന്ന ഫോഡ് ‘ഇകോസ്പോർട്’, ഹ്യുണ്ടേയ് ‘ക്രേറ്റ’, മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയവയോടാവും ‘വിറ്റാര ബ്രെസ’യുടെ പോരാട്ടം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.