മലിനീകരണ നിയന്ത്രണ നിലവാര പരിശോധനയെ മറികടക്കാൻ ‘പുകമറ’ സോഫ്റ്റ്വെയർ ഉപയോഗിച്ചതിന്റെ പേരിൽ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജി ഇന്ത്യയിലും ഒരു ലക്ഷത്തോളം കാറുകൾ തിരിച്ചു വിളിച്ചേക്കും. കമ്പനി ഇന്ത്യയിൽ നിർമിച്ചു വിറ്റ, ഡീസൽ എൻജിനുള്ള കാറുകൾക്കാവും പരിശോധനയും പരിഹാര നടപടികളും ആവശ്യമായി വരിക. ആഗോളതലത്തിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച 1.1 കോടിയോളം കാറുകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്വാഗന്റെ കുമ്പസാരം.
അടുത്ത എട്ടിനകം ഇന്ത്യയിലെ പരിശോധന സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നാണു സൂചന. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത എൻജിനുകൾ ഘടിപ്പിച്ച മോഡലുകൾക്കു പുറമെ ആഭ്യന്തരമായി നിർമിച്ചു വിറ്റ ഇരുപതിനായിരത്തോളം ഡീസൽ എൻജിനുള്ള കാറുകളും പരിശോധനയുടെ പരിധിയിൽവരും. അതേസമയം, ‘പുകമറ’ സോഫ്റ്റ്വെയർ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്ന വാർത്തകളോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ ‘പുകമറ’ സോഫ്റ്റ്വെയറിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഫോക്സ്വാഗന്റെ പ്രവർത്തന ഫലത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യമായി കഴിഞ്ഞ ത്രൈമാസത്തിൽ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. വിവാദം കത്തിപ്പടർന്നതോടെ ഫോക്സ്വാഗന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന മാർട്ടിൻ വിന്റർകോണിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ആഗോള കാർ വിപണികളെ പിടിച്ചുകുലുക്കിയ ‘പുകമറ’ സോഫ്റ്റ്വെയർ വിവാദത്തിന്റെ പേരിൽ ഫോക്സ്വാഗന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഹെർബെർട്ട് ഡയസ് ടോക്കിയ ഓട്ടോ ഷോയിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്ന പ്രഖ്യാപനത്തിനൊപ്പം മുഴുവൻ കമ്പനിയുടെയും പേരിലാണു താൻ മാപ്പു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.