മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ ഹാച്ച്ബാക്കായ ‘പോളൊ’യുടെയും ഇടത്തരം സെഡാനായ ‘വെന്റോ’യുടെയും എല്ലാ വകഭേദങ്ങളിലും ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ഇരട്ട എയർബാഗും ലഭ്യമാക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ തീരുമാനിച്ചു.
സുരക്ഷ ആഡംബരമല്ല, മറിച്ച് അടിസ്ഥാന അനിവാര്യതയാണെന്നാണു ഫോക്സ്‍വാഗന്റെ വിശ്വാസമെന്നു ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും എ ബി എസും ഇരട്ട എയർബാഗും നിർബന്ധമാക്കാൻ തീരുമാനിച്ചതും ഈ സമീപനം മൂലമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഉപയോക്താക്കളുടെ സുരക്ഷിതത്വംഫോക്സ്‍വാഗനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്; എ ബി എസും ഇരട്ട എയർബാഗുമൊക്കെ സ്റ്റാൻഡേഡ് ഫിറ്റ്മെന്റായി മാറുന്നതോടെ ഇന്ത്യയിലും കമ്പനി സുരക്ഷിത ഡ്രൈവിങ് അനുഭവമാണ് ഉറപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.ആഗോളതലത്തിൽ പ്രശസ്തമായ റേറ്റിങ് ഏജൻസി നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ ഫോർ സ്റ്റാർ റേറ്റിങ് ആണു ‘പോളൊ’ സ്വന്തമാക്കിയത്.
എം പി ഐ, ടി ഡി ഐ വകഭേദങ്ങൾക്കു പുറമെ കരുത്തേറിയ ‘ജി ടി ടി എസ് ഐ’, ‘ജി ടി ടി ഡി ഐ’ വകളേദങ്ങളിലും കാർ വിൽപ്പനയ്ക്കുണ്ട്. സെഡാനായ ‘വെന്റോ’യാവട്ടെ 1.6 ലീറ്റർ എം പി ഐ, 1.5 ലീറ്റർ ടി ഡി ഐ, 1.2 ലീറ്റർ ടി എസ് ഐ എൻജിനുകളോടെയാണു വിപണിയിലുള്ളത്. ‘പോളൊ’യ്ക്കും ‘വെന്റോ’യ്ക്കും പുറമെ എൻട്രി ലവൽ സെഡാനായ ‘അമിയൊ’, ‘ബീറ്റ്ൽ’, ‘ജെറ്റ’ തുടങ്ങിയവയാണു ഫോക്സ്വാഗൻ ഇന്ത്യയിൽ വിൽക്കുന്നത്. ഇവയിലെല്ലാം സ്റ്റാൻഡേഡ് വ്യവസ്ഥയിൽ എയർബാഗും എ ബി എസും ഇപ്പോൾ തന്നെയുണ്ട്.