യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ നിർമാണശാല ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് 2015-ന്റെ ഭാഗമായി നടന്ന ചടങ്ങില്‍വെച്ചു മുഖ്യമന്ത്രി ജയലളിത പുതിയ നിർമാണശാല ഉദ്ഘാടനം ചെയ്തു. യമഹ ഇന്ത്യ ചെയർമാൻ ഹിറോവാകി ഫൂജിത ചടങ്ങിൽ പങ്കെടുത്തു.
യമഹയുടെ ഇന്ത്യയിലെ മൂന്നാമത്തെ നിര്‍മാണശാലയാണു കാഞ്ചീപുരം ജില്ലയിലെ വല്ലം വടഗലില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സുരാജ്പുർ, ഹരിയാനയിലെ ഫരീദാബാദ് എന്നിവിടങ്ങളിലാണ് യമഹയുടെ മറ്റു നിര്‍മാണശാലകൾ. 2000 ജോലിക്കാരാണ് ഈ നിർമാണശാലയിലുള്ളത്.
ആദ്യവർഷം 125 സിസി സല്യൂട്ടോ ബൈക്ക്, സ്കൂട്ടറുകളായ ഫാസിനോ, ആൽഫ, റേ, റേ സെഡ് എന്നിവ നിർമിക്കും. 4,50,000 സ്കൂട്ടറുകളും ബൈക്കുകളുമാണു ആദ്യവർഷം നിർമിക്കുക. തുടര്‍ന്നു വർഷം തോറും ഉൽപാദനം വർധിപ്പിച്ച് 2018 ആകുമ്പോഴേയ്ക്കും 1.8 മില്യൺ ബൈക്കുകൾ ഇവിടെ നിർമിക്കുകയാണു ലക്ഷ്യമെന്നു യമഹ വെളിപ്പെടുത്തി. 2018-ാടെ ഇന്ത്യയിലാകെ 2.5 മില്യൺ ഇരുചക്ര വാഹനങ്ങൾ നിർമിക്കുവാനാണു ലക്ഷ്യമിടുന്നതെന്നു യമഹ കൂട്ടിച്ചേർക്കുന്നു.
1500 കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെന്നൈ നിര്‍മ്മാണശാലയുടെ പൂർത്തീകരണത്തിനായി യമഹ നിക്ഷേപിക്കുക. 177 ഏക്കറുണ്ട്. ഇതിൽ 69 ഏക്കർ വെന്‍ഡർ പാർക്കിനുള്ളതാണ്. ഒമ്പതു പ്രമുഖ ബിസിനസ് കമ്പനികൾ പങ്കാളികളായെത്തുന്ന ഈ പാർക്കിൽ ഓരോരുത്തരും 1000 കോടി രൂപ വീതം നിക്ഷേപിക്കും. 2018-ൽ പൂർത്തിയാകുമെന്നു കരുതുന്ന ഈ വെൻഡർ പാർക്കില്‍ മാത്രം 3000 പേർക്കു ജോലി കിട്ടും. 2014-ല്‍ 7.4 ലക്ഷം ബൈക്കുകളാണ് യമഹ ഇന്ത്യയിൽ വിറ്റത്. ഈ വർഷം വിൽപനയിൽ വളർച്ച നേടാൻ കഴിയുമെന്നു യമഹ മോട്ടേഴ്സ് പ്രതീക്ഷിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.