ADVERTISEMENT

വാഹനം അപകടത്തിൽപെടുമ്പോൾ അതിൽ ഇരിക്കുന്ന ഏതൊരാൾക്കും സുരക്ഷയുടെ ‘പ്രാഥമിക തട’യാണ് (Primary Restraint) സീറ്റ് ബെൽറ്റ്. അതുണ്ടെങ്കിൽ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു. മടികൊണ്ട് നമ്മൾ ഒഴിവാക്കുന്ന ആ ബെൽറ്റ്, ജീവിതത്തിലേക്കു നമ്മെ പിടിച്ചുകയറ്റുന്ന അഭയവള്ളിയാ‌ണ്. ഇരിക്കുന്നത് മുന്നിലോ പിന്നിലോ എന്നൊന്നും നോക്കാതെ സീറ്റ് ബെൽറ്റ് ധരിക്കുക, ശീലമാക്കുക.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും – നമ്മുടെ ശരീരവും – അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും. എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല.

ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്.  ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല. 

ധരിക്കേണ്ടത് ഇങ്ങനെ 

ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽനിന്നു മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു  ശരീരത്തിലുണ്ടാക്കുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്കു കൂടുതൽ കഴിവുണ്ട്. ഒരുകാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിനു കുറുകെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്.  

പിന്നിലാണെങ്കിലും...

കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല. 

സൂത്രപ്പണി വേണ്ട

പൊലീസിന്റെ നിഴലെങ്ങാനും വഴിയിൽ കണ്ടാൽ സീറ്റ് ബെൽറ്റ് വലിച്ചു വെറുതെ ദേഹത്തേക്കു വയ്ക്കുന്നവരാണു നമ്മളിൽ പലരും. എന്നുവച്ചാൽ, പൊലീസിനു പിഴ കൊടുക്കാൻ വയ്യ. സ്വന്തം ജീവൻ ബലികൊടുക്കാം. മറ്റൊന്ന്,  ഇതുവരെയല്ലേയുള്ളൂ...ഇപ്പോ അങ്ങെത്തുമല്ലോ... അതിനുവേണ്ടി സീറ്റ്ബെൽറ്റിടണോ എന്ന ചിന്തയാണ്. ഓർക്കുക, അപകടത്തിന് അങ്ങനെ അടുത്ത്, ദൂരെ എന്നൊന്നുമില്ല. എപ്പോഴും എവിടെയും സംഭവിക്കാം. 

എയർബാഗിന്റെ സുരക്ഷ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം. 

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ.

കൈക്കുഞ്ഞുങ്ങളെയും കൊച്ചുകുട്ടികളെയും മിക്കപ്പോഴും മടിയിലിരുത്തിയാകും നമ്മൾ കാറിലോ ജീപ്പിലോ പോവുക. പെട്ടെന്നൊരു നിമിഷം അപകടമുണ്ടായാൽ, കുഞ്ഞ് നമ്മുടെ കയ്യിൽനിന്നു തെറിച്ചുപോകുമെന്നുറപ്പാണ്; എത്ര മുറുകെപ്പിടിച്ചാലും. കാരണം, അപകടത്തിന്റെ ആഘാതം അത്ര വലുതായിരിക്കും.  

തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റുള്ള ചൈൽഡ് സീറ്റ്, ബേബി സീറ്റ് എന്നിവയുണ്ട്. വണ്ടിയുടെ സീറ്റിലേക്ക് എടുത്തുവച്ച് അവിടെ ഉറപ്പിക്കാവുന്നതാണ് ഇത്.  ഇതിനുള്ളിലെ മൂന്നു സുരക്ഷാ ബെൽറ്റുകൾ കുട്ടികളെ സുരക്ഷിതരാക്കുന്നു. അപകടസമയത്തു ചൈൽഡ് സീറ്റ് കാർസീറ്റിൽനിന്നു നീങ്ങിപ്പോകില്ല; കുഞ്ഞ് ചൈൽഡ്സീറ്റിൽനിന്നു തെറിച്ചും പോകില്ല.  കുട്ടികളെ മുന്നിൽ ഇരുത്തുന്നതിനു നമ്മുടെ നാട്ടിൽ നിരോധനമില്ലെങ്കിലും, കഴിവതും പിൻസീറ്റിൽ ഇരുത്തുക.  ‌

മടിയിൽ കുട്ടിയെ ഇരുത്തുമ്പോൾ കുട്ടിയെ പിടിച്ചിരിക്കുന്നയാൾക്കേ സീറ്റ് ബെൽറ്റുള്ളൂ. വാഹനം ഇടിക്കുമ്പോൾ വാഹനത്തിന്റെ വേഗവും തെറിച്ചുപോകുന്ന വസ്തുവിന്റെ ഭാരവും ചേർന്നാണ് ആഘാതത്തിന്റെ തോതു വർധിക്കുന്നത്. കുട്ടിക്കു ഗുരുതരമായി പരുക്കേൽക്കും. മുൻപിലാണെങ്കിൽ എയർബാഗിൽ മുഖമിടിച്ച് കുട്ടിക്കു ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com