ADVERTISEMENT

ചുപ്കെ, ചുപ്കെ.. രാത് ദിൻ... ആസൂ ബഹാനാ യാദ് ഹേ... വിഷാദാർദ്രമായി ഗുലാം അലി പാടുന്നു. സമയം രാത്രി രണ്ടു മണി. പിൻ സീറ്റിൽ കുട്ടികൾ ഉറങ്ങുന്നു. മുൻസീറ്റിൽ വർത്തമാനം പറഞ്ഞിരുന്ന ഭാര്യയും മയക്കത്തിലായി. രാത്രി ഒൻപതുമണിക്കാണ് ബെംഗളൂരുവിൽ നിന്നു തിരിച്ചത്. റോഡ് തീർത്തും വിജനം. അഞ്ചാം ഗിയറിൽ കാർ പറക്കുകയാണ്. നേരിയ മയക്കം വരുന്നുണ്ട്. ഏതെങ്കിലും നൈറ്റ് കട കണ്ടാൽ നിർത്തി ഒരു കട്ടനടിക്കണം. ഒന്നു കണ്ണടഞ്ഞു. കാതടപ്പിക്കുന്ന ശബ്ദം. ലോകം കീഴ്മേൽ മറിഞ്ഞു. നിലവിളികൾ. ശരീത്തിൽ എന്തൊക്കെയോ തുളഞ്ഞുകയറുന്നു. ഒറ്റ നിമിഷം. പിന്നെ ഇരുട്ട്, മൊത്തം ഇരുട്ട്...

ജീവിതത്തിന്റെ താളം

മനുഷ്യൻ രൂപമെടുത്തതു മുതൽ ശരീരവും മനസ്സും സന്തുലനമാക്കി നിർത്തുന്നതിന് ഒരു താളക്രമമുണ്ട്. ഈ ക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത് രാപകലുകളേയും അവയുടെ ദൈർഘ്യത്തെയുമൊക്കെ ആസ്പദമാക്കിയാണ്. തലച്ചോറിലെ ന്യൂറോ ട്രാൻസിമിറ്ററുകളുടെ പ്രവർത്തനത്തിലും വിവിധ ഹോർമോണുകൾ  ഉൽപാദിപ്പിക്കപ്പെടുന്നതിലും പ്രവർത്തിക്കുന്നതിലുമെല്ലാം ഈ താളക്രമത്തിന് (സർകാഡിയൻ റിഥം) വലിയ പങ്കുണ്ട്. ആ താളക്രമത്തിലുണ്ടാകുന്ന ഏതു ഇടപെടലിനും ഏതെങ്കിലും വിധത്തിൽ നമ്മൾ വില കൊടുക്കേണ്ടിവരും. അങ്ങനെ ഉറക്കം മാറ്റിവെച്ചുള്ള രാത്രിയാത്രകൾക്ക് പലരും കൊടുക്കേണ്ടിവരുന്നത് വലിയ വിലയാണ്, ജീവന്റെ വില. 

ഉറക്കവും അപകടവും

റോഡിൽ വാഹനങ്ങൾ കുറവാണെങ്കിലും അപകട മരണങ്ങളിൽ പകുതിയും രാത്രിയിലാണ് സംഭവിക്കുന്നത്. പലപ്പോഴും രാത്രി യാത്രകൾ നമുക്ക് ഒഴിവാക്കാനാവില്ല. അതിനാൽ രാത്രികാല ഡ്രൈവിങ് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാക്കുന്നത് നമ്മുടെയും സഹസഞ്ചാരികളുടെയും സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിശ്രമം ഉറപ്പാക്കാൻ മുതിർന്ന ഒരാൾ ദിവസം ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. പ്രത്യേകിച്ചു രാത്രി സമയത്ത് ഉറക്കം പ്രധാനമാണ്. ശാന്തവും നീണ്ടുനിൽക്കുന്നതുമായ ഉറക്കം നമ്മുടെ ഏകാഗ്രതയും ഊർജവും മാനസികാരോഗ്യവും മനോവ്യക്തതയുമെല്ലാം നിലനിർത്തും. ദീർഘനാൾ വേണ്ടത്ര ഉറക്കമില്ലാത്ത അവസ്ഥയിലൂടെ കടന്നു പോയാൽ ഓർമ്മക്കുറവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകൾ കൂടാനും അകാല മരണത്തിനുപോലും സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

രാത്രി ഡ്രൈവിങ് സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഡ്രൈവിങ്ങിനിടയിൽ ഫോണിൽ സന്ദേശമയ്ക്കാൻ ശ്രമിക്കുന്നതുമൊക്കെ എത്രമാത്രം അപകടകരമാണ് എന്ന് നമുക്കറിയാം. അതുപോലെയോ അതിനേക്കാളോ അപകടകരമാണ് വളരെ ക്ഷീണത്തോടെ ഡ്രൈവ് ചെയ്യുന്നതും. രാത്രി രണ്ടുമണിക്കൂർ ഉറക്കം കുറയുന്നത് 3 ബിയർ കുടിച്ചതിനു ശേഷമുള്ള അവസ്ഥയിലേക്ക് ശരീരത്തെയും മനസ്സിനെയും നയിക്കും. പതിവായി ശീലിച്ച ഉറക്ക സമയത്തിൽനിന്ന് ഒരു മണിക്കൂറെങ്കിലും ഉറക്കം കുറഞ്ഞാൽ അത് അപകടസാധ്യത കൂട്ടും. രാത്രി ആറു മണിക്കൂർ മാത്രം ഉറക്കം കിട്ടുന്നവരിൽ അപകടസാധ്യത ഏതാണ്ട് ഇരട്ടിയാകും. ഉറക്കം അഞ്ച് മണിക്കൂറായി കുറഞ്ഞാൽ അപകട സാധ്യത അഞ്ച് മടങ്ങ് ആകുമെന്നും പഠനങ്ങളുണ്ട്.. രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തി ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവറുടെ ശ്രദ്ധയും ഏകാഗ്രതയും തീരുമാനമെടുക്കാനുള്ള ശേഷിയും കുറയുന്നതാണ് അപകടകാരണം.  ശാരീരികക്ഷീണം കൂടി ആകുമ്പോൾ അപകടസാധ്യത ഗണ്യമായി കൂടും..

കണ്ണും കാഴ്ചയും

കാഴ്ചപ്രശ്നങ്ങൾ ഉള്ളവർ രാത്രികാല ഡ്രൈവിങ് ഒഴിവാക്കുക.. ദൂരക്കാഴ്ച മങ്ങുന്ന അവസ്ഥയായ ഹ്രസ്വദൃഷ്ടി, പ്രായമേറുമ്പോൾ കാഴ്ച മങ്ങാൻ കാരണമാകുന്ന തിമിരം, ടണൽ വിഷൻ എന്നിവ ഉള്ളവർ രാത്രിയാത്ര പരമാവധി കുറയ്ക്കുക. നിശാന്ധത പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് രാത്രി ഡ്രൈവിംഗ് സാധ്യമല്ല. എതിരെ വരുന്ന വാഹനത്തിന്റെ  പ്രകാശം നമ്മുടെ കാഴ്ചയെ അല്പനേരത്തേക്ക് തകരാറിലാക്കും. കുറഞ്ഞ പ്രകാശത്തിൽ കൃഷ്ണമണിയിലെ പ്യൂപ്പിൾ വികസിച്ച് മങ്ങിയ  വെളിച്ചത്തിലും കാഴ്ച സാധ്യമാക്കുന്നു ഹൈബീം തീവ്രപ്രകാശം കണ്ണിലടിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങി കാഴ്ചകുറഞ്ഞ് അന്ധത പോലെയാകും. 

കാഴ്ച്ച അവലംബമാക്കിയാണ് ഡ്രൈവർമാർ 90% തീരുമാനങ്ങളുമെടുക്കുന്നത്. കാഴ്ച ശേഷി രാത്രിയിൽ കുറയുന്നതാണ് രാത്രി ഡ്രൈവിങ്ങിലെ ഏറ്റവും പ്രധാന അപായസാധ്യത. മങ്ങിയ വെളിച്ചത്തിൽ കാണാനുള്ള ശേഷി പ്രായമേറുന്തോറും കാര്യമായി കുറയും.. 50-55 വയസ്സ് കഴിഞ്ഞ ഒരാൾക്കു തന്റെ മുപ്പതാം വയസ്സിൽ ഉണ്ടായിരുന്നത്ര രാത്രികാഴ്ച കിട്ടാൻ ഇരട്ടി പ്രകാശം വേണം. നാൽപതു കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ കാഴ്ച പരിശോധിക്കുക. രാത്രി  വാഹനമോടിക്കുന്നവരുടെ കണ്ണടകൾ ആന്റിഗ്ലെയർ ആയിരിക്കുന്നതാണ് ഉത്തമം. അതുപോലെ രാത്രിയിൽ നിറങ്ങൾ തിരിച്ചറിയുന്നതിലെ പരിമിതിമൂലം ജഡ്ജ്മെന്റൽ ബയാസ്  ഉണ്ടാവാം. അതും രാത്രി ഡ്രൈവിങ്ങിൽ അപകടസാധ്യത കൂട്ടുന്നു . 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന രാത്രിയാത്ര ഒഴിവാക്കുക. 

ഉദാ : സ്ഥിരമായി ഉറങ്ങുന്നത് രാത്രി 11 ന് ആണെങ്കിൽ രാത്രി ഒരുമണി കഴിഞ്ഞും വാഹനമോടിക്കരുത്.

∙ സാധാരണ നിലയിൽ ഹെഡ്‌ലാംപിന്റെ പ്രകാശം കൊണ്ട് കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ പരമാവധി 150 മീറ്റർ കാണാം. ഈ പരിമിതമായ ദൂരക്കാഴ്ചയിൽ, സെക്കൻഡുകൾക്കുള്ളിൽ വേണം ഡ്രൈവർ തീരുമാനങ്ങളെടുക്കേണ്ടത്.

∙ രാത്രി യാത്രയ്ക്കുള്ള പ്രകാശ സ്രോതസ്സ്  വാഹന ലൈറ്റും സ്ട്രീറ്റ് ലൈറ്റുമാണ്. ഈ പരിമിതമായ വെളിച്ചത്തിൽ അകലവും ആഴവും അറിയാനുള്ള ശേഷിയും  പ്രതികരണവേഗവും കുറയും. ദൂരക്കാഴ്ച കുറയുന്നതും വേഗവും ഒരുമിച്ചുവരുമ്പോൾ പകൽ ഓടിക്കുന്നതിനേക്കാൾ നേരത്തേ ബ്രേക്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു ഡ്രൈവർ കടക്കണം .

 ∙ രാതിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക, വേഗം കുറയ്ക്കുക. 

∙ പ്രായമേറുമ്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ പ്രതികരണവേഗം കുറയ്ക്കും. പ്രായം അൻപതു കഴിഞ്ഞവർ രാത്രി 40-50 കി.മീ വേഗത്തിലധികം വാഹനമോടിക്കാതിരിക്കുക. 

∙ഉറക്കം കുറയുന്തോറും ഡ്രൈവിങ്ങിലെ കൃത്യത കുറയും . ഉറക്കമോ ക്ഷീണമോ തോന്നിയാൽ വണ്ടി നിർത്തിയിട്ട് അൽപസമയം ഉറങ്ങുന്നതാണ് ഉത്തമം. 

∙ രാത്രികാല വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ അർധരാത്രി  12 മുതൽ 2 വരെയും പുലർച്ചെ 4 മുതൽ 6 വരെയുമുള്ള സമയത്താണ്. ഈ സമയം ഡ്രൈവിങ് പരമാവധി ഒഴിവാക്കുക. നമുക്ക് ഉറക്കം വരുന്നില്ലെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.

∙ ജലദോഷം, ചുമ, തുമ്മൽ , ചർമപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പല മരുന്നുകളിലും കഫ് സിറപ്പിലും ആന്റി ഹിസ്റ്റാമിൻ അലർജി മരുന്നുകൾ ഉണ്ടാകും. മയക്കം വരുത്തുന്ന  ഇത്തരം മരുന്നു കഴിക്കുന്നവർ രാത്രി ഡ്രൈവ് ചെയ്യാതിരിക്കുക. 

∙ രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്ന കുട്ടികളെയും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിപ്പിക്കുക. 

∙ പുകവലി പല ഡ്രൈവർമാരും ഉറക്കം വരാതിരിക്കാനുള്ള മാർഗമായാണു കരുതുന്നതെങ്കിലും പുകയിലയിലെ നിക്കോട്ടിൻ നൽകുന്ന താൽക്കാലിക ഉത്തേജനത്തിന്റെ പാർശ്വഫലമെന്നോണം ഉത്തേജനം കഴിഞ്ഞ് ക്ഷീണവും ഉറക്കവും വരാനുള്ള സാധ്യതയും കൂടുന്നു. 

∙ സംഗീതപ്രേമികൾ രാത്രിയാത്രയിൽ ഉറക്കം വരുത്താൻ ഇടയുള്ള ഇഷ്ടഗാനങ്ങൾ, പതിവായി കേൾക്കുന്ന പാട്ടുകൾ  തുടങ്ങിയവ ഒഴിവാക്കുക. 

English Summary: Night Driving Tips for Your Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com