ADVERTISEMENT

ഒരിടത്ത്, ഒരു നാട്ടിൽ, ഭാഗ്യം വരാനായി എല്ലാവരും വീടിനു മുന്നിൽ ചത്ത കാളയുടെ കൊമ്പ് തൂക്കിയിട്ടു. ഇത്തരം ആചാരങ്ങളിലൊന്നും വിശ്വാസമില്ലാത്ത ഒരാളുണ്ടായിരുന്നു ആ നാട്ടിൽ. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കക്ഷിയുടെ വീട്ടിനു മുന്നിലും തൂങ്ങിയാടി ചെറുതും വലതുമായ കുറെ കാളക്കൊമ്പുകൾ ! അതിനൊപ്പം ഇങ്ങനെ ഒരു ബോർഡും – വിവിധ തരം കാളക്കൊമ്പുകൾ വിൽപനയ്ക്ക്.. ഭാര്യയും മക്കളും ഇതു കണ്ടു ചിരിച്ചപ്പോൾ കക്ഷി രഹസ്യം പറഞ്ഞു.. എനിക്ക് ഇതിൽ വിശ്വാസമുണ്ടായിട്ടൊന്നുമല്ല. പക്ഷേ, ഭാഗ്യം അടുത്ത വീട്ടിൽ വരെ വന്നിട്ട്, ഇതില്ലാത്തതുകൊണ്ട് ഇനി ഇവിടെ കയറാതെ പോകരുതല്ലോ.. !

വിശ്വസിച്ചാലും ഇല്ലെങ്കിലും ഭൂരിപക്ഷം പേരുടെയും നിലപാടിതാണ് – എങ്ങാനും ബിരിയാണി കിട്ടിയാലോ !ഇത്തരക്കാർക്കിടയിലേക്കാണ് 13 എന്ന നമ്പരുള്ള കാറിൽ മന്ത്രി പി. പ്രസാദ് കടന്നു വരുന്നത്. 12ും 13ും 14ും ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ്. മൂന്നു പേരെയും ഒരുപോലെ ഓമനിച്ചു വളർത്തിയതാണ്. എന്നിട്ടും 13നെ മാത്രം പലർക്കും വേണ്ട. പല ഹൗസിങ് കോളനികളിലും വീടുകൾക്കു നമ്പർ ഇടുമ്പോൾ 12, 12 എ, 14 എന്നാണ് കണക്ക്. കൊച്ചിയിലെ 20 നിലയുള്ള ഒരു ഫ്ളാറ്റ് സമുച്ചയത്തിൽ 13–ാം നിലയിൽ ആരും താമസമില്ല. ആ സ്ഥലം പാർക്കും കുട്ടികളുടെ പ്ളേ ഏരിയയും സ്വിമ്മിങ് പൂളും ജിമ്മുമാണ്. 

കേരളത്തിലെ പുതിയ മന്ത്രിസഭയെ ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നു രക്ഷിച്ചത് കൃഷിമന്ത്രി പ്രസാദിന്റെ തീരുമാനമാണ്. മന്ത്രിമാർക്ക് ഔദ്യോഗിക കാറുകൾ അനുവദിച്ചപ്പോൾ ആരും വാങ്ങാതിരുന്ന 13–ാം നമ്പർ പ്രസാദ് ചോദിച്ചു വാങ്ങി. പ്രസാദിന്റെ അയൽ–കാർ മന്ത്രിമാരായ വി.എൻ വാസവനും (12) ചിഞ്ചു റാണിയുമാണ് (14) !  കൂട്ടു–കാർ എംഎ ബേബിയും ഡോ. തോമസ് ഐസക്കും ! അവരാണ് ഇതിനു മുമ്പ് മന്ത്രിമാരെന്ന നിലയിൽ 13–ാം നമ്പർ കാറുകൾ തന്നെ ചോദിച്ചു വാങ്ങി ഉപയോഗിച്ചിരുന്നത്.  പ്രസാദിന്റെ ഇഷ്ട വാഹനം വലിയ സൈക്കിളാണ്. 

വലിയ സൈക്കിളിന്റെ മകളാണ് കൊച്ചു സൈക്കിൾ ! ചിലയിടത്ത് അരസൈക്കിളെന്നും പറയും.  പ്രസാദ് സൈക്കിൾ പഠിക്കുന്ന കാലത്ത് ഒരു മണിക്കൂറിന് അമ്പതു പൈസയായിരുന്നു കൊച്ചു സൈക്കിളിന്റെ വാടക. ഒരാഴ്ച കൈയിൽ നിന്ന് പൈസ മുടക്കി വാടകയ്ക്കെടുത്ത് ഓടിക്കാൻ പഠിച്ചാൽ ആ പരിചയം കൊണ്ട് അടുത്ത രണ്ടാഴ്ച മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്ന ആളാകാം. അപ്പോൾ അവരുടെ ചെലവിൽ സൈക്കിൾ എടുത്ത് ഇഷ്ടംപോലെ ചവിട്ടാം.  അതുകഴിഞ്ഞാൽ വലിയ സൈക്കിളിന്റെ ക്രോസ്ബാറിന്റെ അടിയിലൂടെ കാലിട്ട് ഓടിക്കാം. അതുംകഴിഞ്ഞാലേ വലിയ സൈക്കിൾ സ്വന്തമായി കിട്ടൂ.

അങ്ങനെ സ്കൂളിൽ‍ പഠിക്കുമ്പോൾ സൈക്കിളിൽ കയറിയതാണ് പ്രസാദ്. പന്തളം എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു പഠിക്കുമ്പോഴുമൊക്കെ സൈക്കിളിൽ തന്നെയായിരുന്നു യാത്രകൾ.  പാർട്ടി പദവികളിലേക്ക് ചവിട്ടിക്കയറിയതും സൈക്കിളിൽ തന്നെ. സൈക്കിളിൽ നിന്നുള്ള വീഴ്ചകൾ രണ്ടു തരമാണെന്ന് പ്രസാദ് പറയുന്നു. ആളുകൾ കാൺകെയുള്ള വീഴ്ചയും ആരും കാണാതെയുള്ള വീഴ്ചയും. വീട്ടുകാരും കൂട്ടുകാരും കാണുമ്പോഴുള്ള വീഴ്ചയ്ക്കാണ് മുറിവും വേദനയും കൂടുതൽ. ആരുംകാണാതെയുള്ള വീഴ്ച ആരും കാര്യമാക്കാറില്ല. അതിനു ശേഷം ട്രൗസറിന്റെ മൂട്ടിലും കാലിന്റെ മുട്ടിലും പറ്റിയ പൊടി തുടച്ചാൽ മതി. 

കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ കൺമുന്നിൽ വച്ചുള്ള സൈക്കിൾ അപകടം അന്നേരം വേദനിക്കുമെങ്കിലും പിന്നെ ഏറെക്കാലം മധുരിക്കും. പ്രസാദിനും പറ്റി, രണ്ട് അപകടം. ഒരിക്കൽ നാട്ടുകാരനായ ചെല്ലപ്പനെ സൈക്കിളിൽ നിന്ന് ഉരുട്ടിയിട്ടു. കർഷക തൊഴിലാളിയാണ് ചെല്ലപ്പൻ.  ഒരു കാലിനു സ്വാധീനം കുറവാണ്. പക്ഷേ നല്ല സ്പീഡിലാണ് നടപ്പ്. കക്ഷി എവിടേയ്ക്കോ നടന്നു പോകുമ്പോൾ വാ ചേട്ടാ, ഞാൻ കൊണ്ടുവിടാം എന്നു പറഞ്ഞ് പ്രസാദ് നിർബന്ധിച്ച് സൈക്കിളിൽ കയറ്റിയതാണ്. 

ഇറക്കവും വളവും ചേർന്ന ഒരിടത്തു വച്ച് സൈക്കിൾ മറിഞ്ഞു.  രണ്ടുപേരും തെറിച്ച് റോഡരികിലെ കുഴിയിൽ വീണു. ചാടിയെഴുന്നേറ്റ് പ്രസാദ് പറ‍ഞ്ഞു.. ഭാഗ്യം, ഒന്നും പറ്റിയില്ല. ചെല്ലപ്പൻ പറഞ്ഞു.. എനിക്ക് നന്നായി പറ്റി.. മോൻ ഇനി ആരെയും സൈക്കിളിൽ കയറ്റരുത്. സിപിഐ ലോക്കൽ സെക്രട്ടറിയായിരുന്നപ്പോഴും സൈക്കിളായിരുന്നു ഔദ്യോഗിക വാഹനം. ഒരിക്കൽ പാർട്ടി പരിപാടി കഴിഞ്ഞ് നാട്ടുവഴിയിലൂടെ മടങ്ങുമ്പോൾ സൈക്കിൾ റോഡ് വിട്ടിറങ്ങി ഏതോ പറമ്പിലൂടെ ഓടി കയ്യാലയിൽ ചെന്ന് ഇടിച്ചു നിന്നു. രാത്രിയായിരുന്നു, നിലാവിന്റെ ഡൈനാമൊ വെട്ടത്തിൽ വഴി തെറ്റിപ്പോയതാണ്. സൈക്കിളിന് ലൈറ്റും ഇല്ലായിരുന്നു. 

ഒരു രഹസ്യം: പ്രസാദിന്റെ മുൻനിരയിലെ പല്ലിൽ ഒന്ന് പൊട്ടിയതാണ്. അതു സൈക്കിൾ അപകടത്തിൽ പറ്റിയതല്ല. പൊലീസിന്റെ ലാത്തിയടിയിൽ ഒടിഞ്ഞതാണ്. സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സഞ്ചരിക്കാൻ പാർട്ടി–ക്കാർ വന്നു. മന്ത്രിയായപ്പോൾ വെളുത്ത ഇന്നൊവ ക്രിസ്റ്റ സർ–ക്കാറും !ഇന്നും സ്വന്തമായുള്ള ഏക വാഹനം 20 വർഷം മുമ്പ് വാങ്ങിയ ഹീറോ സൈക്കിളാണ്. മന്ത്രിയായി, താമസം തിരുവനന്തപുരത്തായതോടെ രണ്ടുമാസമായി അവനെ മൈൻഡ് ചെയ്തിട്ട്.  അവഗണിച്ചാൽ  ഉടമയോടു സൈക്കിൾ പരിഭവിക്കുന്നത് പഞ്ചറായിട്ടാണ്. ഇനി വീട്ടിൽ ചെല്ലുമ്പോൾ ടയറിനു കാറ്റടിക്കണം. ഒന്നു തുടച്ചു മിനുക്കി എടുക്കണം. എന്നാൽ അവൻ ഇപ്പോഴും ഹീറോ തന്നെ! 

English Summary: P Prasad Agriculture Minister in Cycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com