ADVERTISEMENT

റോഡിലെ തിരക്കു കണ്ടാൽ ഒ.വി. വിജയൻ ഒരു പൂച്ചയായി മാറുമായിരുന്നു! സീബ്രയുടെ പുറത്തു കയറിയാലും റോഡ് ക്രോസ് ചെയ്യാൻ വിജയനു പേടിയായിരുന്നു. റോഡിന്റെ മറുവശത്തുള്ള ആവശ്യങ്ങൾ കഴിയുമെങ്കിൽ ക്രോസ് ചെയ്ത് ഇപ്പുറത്തേക്ക് വന്നെങ്കിൽ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വിശ്രുതനായ ആ എഴുത്തുകാരൻ ഇതിനു കണ്ടുപിടിച്ച പ്രതിവിധിയാണ് വെറുതെ ഓട്ടോ പിടിക്കുക.

വിജയൻ ഡൽഹിയിൽ താമസിക്കുന്ന കാലം. റോഡിന്റെ നേരെ എതിർവശത്തുള്ള പത്രമോഫിസിലേക്കാണ് പോകേണ്ടത്. മഴക്കാലത്തെ യമുനാ നദിപോലെയാണ് ഡൽഹിയിലെ റോഡുകൾ! ഭയങ്കര ഒഴുക്കാണ്! ഇറങ്ങാൻ പേടിച്ച് റോഡരികിൽത്തന്നെ കുറെ നേരം നിന്നിട്ട് ഓട്ടോയ്ക്ക് കൈനീട്ടും. നേരെ നടന്നാൽ തൊടാവുന്ന മുക്കിൽ യുടേണെടുത്തു വന്നു തൊടും ഓട്ടോകൾ.

വിജയന്റെ കൈയിൽ ഒരു ചെറിയ ടേപ്പ് റെക്കോർഡറുണ്ടായിരുന്നു. അതിൽ മലയാള കവിതകളുടെ കസെറ്റ് ഇട്ടിട്ട് ഫാസ്റ്റ് ഫോർവേഡ‍ിന്റെയും പ്ളേയുടെയും ബട്ടണുകൾ ഒരുമിച്ച് അമർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ കുസൃതി. മോങ്ങാനിരുന്ന കവിയുടെ തലയിൽ തേങ്ങാ വീണതുപോലെ കേൾക്കാം കവിത! ഓട്ടോയിലിരുന്ന് ഇങ്ങനെ വിചിത്രമായ ശബ്ദത്തിൽ പാട്ടു കേൾക്കുന്ന അസാധാരണ യാത്രക്കാരനെ മറുവശത്ത് ഇറക്കി വിസ്മയത്തോടെ നോക്കിയിട്ട് പണം വാങ്ങാതെ പോയിട്ടുണ്ട് ഒരിക്കലൊരു ഓട്ടോക്കാരൻ.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഓഫിസ് വിട്ടിറങ്ങിയാൽ റോഡ് ക്രോസ് ചെയ്യാൻ പേടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെ ഓർമ വരുന്നു.  ഓഫിസിലെ ഫ്രണ്ട്സിൽ ആരെങ്കിലും വരുന്നതും കാത്ത് അവൾ നിൽക്കും.  തിരക്കിട്ടോടുന്ന വാഹനങ്ങളെ മുറിച്ച് അപ്പുറത്തേക്ക് കടക്കുമ്പോൾ  ഒരു ഉറപ്പിന് കൈ പിടിക്കാനൊരാൾ.  പതിവായി ഒപ്പം നടന്ന ഒരു സുഹൃത്ത് ഒടുവിൽ ജീവിതത്തിലും അവളുടെ കൈ പിടിച്ചു. 

തിരക്കുള്ള റോഡിൽ വഴിയാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നവരുടെ കൂട്ടായ്മ നമ്മുടെ നാട്ടിൽ ആദ്യമുണ്ടാക്കിയത് ഒ.വി. വിജയനെ ഇഷ്ടപ്പെടുന്ന കുറെ ചെറുപ്പക്കാരാണ്. കേരളത്തിലെ ഒരു മഹാനഗരത്തിൽ സേവനത്തിനായി അവരുണ്ട്. സിഗ്നൽ ലൈറ്റുകൾ ഇല്ലാത്ത ജംക്ഷനുകളിലും ആശുപത്രികളുടെയും സ്കൂളുകളുടെയും മുന്നിലും അവർ സഹായത്തിനെത്തുന്നു.

അവർ ഒ.വി. വിജയനെപ്പോലെയാണ്. ആവശ്യമില്ലാതെ ആരുടെയും കൈയിൽ പിടിക്കാറില്ല. റോഡ് മുറിച്ചു കടക്കാൻ പേടിയുള്ളവരുടെ ഒപ്പം നടക്കും. നിങ്ങൾ നീട്ടിയാൽ മാത്രം കൈയിൽ പിടിക്കും. സുരക്ഷിതമായി  അപ്പുറത്തെത്തിച്ച് താങ്ക്സിനു പോലും കാത്തു നിൽക്കാതെ തിരിച്ചു പോകും. ആവശ്യമില്ലാതെ ചോദ്യങ്ങളില്ല, സ്വയം പരിചയപ്പെടുത്തലുമില്ല. 

മുതിർന്നവർക്കും സ്കൂൾ കുട്ടികൾക്കും രാവിലെയും വൈകിട്ടുമൊക്കെ അവരുടെ സഹായം കിട്ടാറുണ്ട്. ഇവരെക്കാൾ കൂടുതൽ സഹായം വേണ്ടിവരാറുള്ളത് കണ്ണാടി വച്ചവർക്കും കുട്ടികളെ എടുത്തു കൊണ്ടു നടക്കുന്ന അമ്മമാർക്കുമാണെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. തിരക്കുള്ള ജംക്ഷനിൽ ഒരു ദിവസം 15 തവണ വരെ പലരുടെയും കൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ട് ഇവരിൽ പലരും. അതൊരു വ്യായാമവുമാണല്ലോ. കൈപിടിച്ചുള്ള വഴി നടത്തത്തിലെ ഏറ്റവും പ്രണയാർദ്രമായ സന്ദർഭം എം.ടി. വാസുദേവൻ നായരുടെ കാലം എന്ന നോവലിലേതാണ്.

ഇരുളും നിലാവും കളിക്കാനിറങ്ങിയ തെങ്ങിൻ തോപ്പിലൂടെ തങ്കമണിയുടെ കൈയിൽ പിടിച്ച് സേതുവിന്റെ ആദ്യ യാത്ര എംടിയെഴുതുന്നത് ഇങ്ങനെയാണ്. അവിശ്വസനീയമായ ഒരത്ഭുതം പോലെ കോരിച്ചൊരിയുന്ന നിലാവ്. തെങ്ങിൻ തടിയിട്ട ഓവുപാലം കടക്കുമ്പോൾ പറഞ്ഞു... സൂക്ഷിച്ച്, കൈപിടിച്ചോളൂ. നനുത്ത വിരലുകൾ. പൗഡറിന്റെയും മുല്ലപ്പൂക്കളുടെയും ഗന്ധം. മറുവശത്തെത്തിയപ്പോൾ പിടിവിട്ടില്ല. സന്ധ്യയ്ക്കു വിടർന്ന അരിമുല്ലപ്പൂക്കളുടെ സുഗന്ധം ആസ്വദിച്ചുകൊണ്ട് അവളുടെ കൈപിടിച്ചു നടന്നപ്പോൾ തോന്നി. ഇതാണ് ജീവിതത്തിലെ നിമിഷം. ഈ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com