ADVERTISEMENT

ഇരട്ടപ്പാത വരുന്നതിനും മുമ്പാണ്. എക്സ്പ്രസ് ട്രെയിനുകളുടെ കൂവൽ കേട്ടാൽ പാസഞ്ചർ വണ്ടികൾ ആദരപൂർവം അരികിലേക്കു മാറി നിൽക്കുന്ന കാലം. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ എറണാകുളം നോർത്ത് വിട്ടിട്ട് കുറെ നേരമായി.  നേരം വെളുത്തിട്ടില്ല. ബിപിസിഎല്ലിലെ പുകക്കുഴലുകളുടെ മുകളിൽ വിളക്കു കത്തിച്ച് അമ്പലമുകളിൽ ദീപാരാധന !

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്താനായി വേഗം കുറച്ചപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ വെപ്രാളം പിടിച്ച് പുറത്തേക്കു ചാടി.  വാതിൽക്കൽ നിന്നയാൾ ചെറുപ്പക്കാരന്റെ കൈയിൽ ബലത്തിൽ പിടിച്ച് ഉള്ളിലേക്കു വലിച്ചിട്ടു. എന്നിട്ടു ചോദിച്ചു... ആത്മഹത്യ ചെയ്യാനാണോ? എങ്കിൽ ഇന്നു വേണ്ട. ഇന്ന് സ്വാതന്ത്ര്യ ദിനമാണ്.കൈവിടുവിക്കാൻ കുതറിയിട്ട് പയ്യൻ പറഞ്ഞു... എനിക്ക് ഇവിടെയിറങ്ങണം. നിങ്ങളാരാ പൊലീസാണോ? കൈയിൽ പിടിച്ചയാൾ പറഞ്ഞു... അല്ല, നെടുമുടി വേണു !

ആ മുഖം വ്യക്തമായി കണ്ടു. സാക്ഷാൽ നെടുമുടി. യാത്രയുടെ ബോറടി മാറ്റാൻ ഒരു സിഗററ്റൊക്കെ കത്തിച്ച് എസി കംപാർട്ട്മെന്റിന്റെ വാതിൽക്കൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ. പയ്യൻ ഞെട്ടി. അവന്റെ കൈയിലെ പിടിവിട്ടിട്ട് നെടുമുടി ചോദിച്ചു... ഇയാൾക്കു നീന്തൽ അറിയാമോ? എങ്കിൽ ചാടിക്കോ. അപ്പോഴേക്കും ട്രെയിൻ നിന്നു കഴിഞ്ഞിരുന്നു. പയ്യൻ താഴേക്കു നോക്കി. സ്റ്റേഷനോ പ്ളാറ്റ് ഫോമോ കാണാനില്ല. താഴെ മൂവാറ്റുപുഴയാറാണ്. ഇളകുന്ന വെള്ളത്തിൽ അരണ്ട വെട്ടത്തിൽ കംപാർട്ട്മെന്റുകളുടെ ജലച്ചായാചിത്രം !

നെടുമുടി പറഞ്ഞു... സ്റ്റേഷനല്ല. വണ്ടി ക്രോസിങ്ങിനു നിർത്തിയതാണ്. താൻ ഭയങ്കര വെപ്രാളത്തിലാണല്ലോ. എന്താ പ്രശ്നം ? എനിക്ക് ഇറങ്ങേണ്ടത് ആലുവയിലായിരുന്നു. ഉറങ്ങിപ്പോയി.നെടുമുടി പറഞ്ഞു... ഇനി കോട്ടയത്തേ സ്റ്റോപ്പുള്ളൂ. 

എന്റെ അനിയത്തിയുടെ കല്യാണനിശ്ചയമാണ് ഇന്ന്.  കോട്ടയത്ത് ഇറങ്ങിയാൽ ഞാൻ വീട്ടിൽ ചെല്ലുമ്പോഴേക്കും മൂഹൂർത്തമൊക്കെ തെറ്റും.  സ്റ്റേഷനിൽ നിന്ന് ഒരു ടാക്സി പിടിച്ചാൽപ്പോരേ?

അതു പറ്റില്ല, ടാക്സിയിൽ ചെന്നാൽ അമ്മ വഴക്കു പറയും. അതെന്താ, ഇയാളുടെ അമ്മയ്ക്ക് ടാക്സിക്കാരോടു വഴക്കാണോ?

അതുകൊണ്ടല്ല സാർ, അനിയത്തിക്കു പോകാൻ ഒരു ടാക്സി പറഞ്ഞിട്ടുണ്ട്. രണ്ടു ടാക്സി ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആർഭാടമാണ്.  നെടുമുടി കൗതുകത്തോടെ അവനെ നോക്കി. പാവമാണെന്നു മുഖം പറയുന്നുണ്ട്... താൻ പറയുന്നത് കള്ളമല്ലേ? താൻ ശരിക്കും ആറ്റിൽച്ചാടി ആത്മഹത്യ ചെയ്യാൻ നോക്കിയതല്ലേ? 

സാർ, അനിയത്തിമാരോട് ഇഷ്ടമുള്ള ആരെങ്കിലും അവരുടെ കല്യാണനിശ്ചയത്തിന്റെയന്ന് ആത്മഹത്യ ചെയ്യുമോ? മൂവാറ്റുപുഴയിലാണ് വീട്. ആലുവ സ്റ്റേഷനിൽ ഇറങ്ങിയാൽ ആറരയുടെ ആദ്യബസ് കിട്ടും. അതിൽ കയറി എട്ടു മണിക്കു മുമ്പ് വീട്ടിലെത്താം. അങ്ങനെയൊക്കെ വിചാരിച്ചാണ് ട്രെയിനിൽ കയറിയത്. തീവണ്ടിയുടെ താരാട്ടു കേട്ട് കൂടുതൽ നേരം ഉറങ്ങിപ്പോയി.

നെടുമുടി ചോദിച്ചു.. അനിയത്തിയുടെ കല്യാണനിശ്ചയമായിട്ട് താൻ ഈ മുഹൂർത്തത്തിന് എവിടെപ്പോയതാണ്? അച്ഛനെ കാണാൻ മദ്രാസിൽ പോയതാണ്. കണ്ടില്ല. കുറച്ച് പൈസ തരാമെന്നു പറഞ്ഞിരുന്നു. അതും കിട്ടിയില്ല. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്.  നെടുമുടിക്ക് അവനോട്  ഒരലിവു തോന്നി. ഇനിയെന്തെങ്കിലും ചോദിച്ചാൽ വീട്ടിലെ സങ്കടങ്ങളുടെ കഥ മുഴുവൻ അവൻ പുറത്തെടുക്കും. അതുവേണ്ട. ചില കഥകൾ കേൾ‍ക്കാതിരിക്കുന്നതാണ് സമാധാനം. 

പയ്യൻ പറഞ്ഞു.. ഇനിയെന്തായാലും മുഹൂർത്തത്തിനു മുമ്പ് എത്താൻ കഴിയില്ല. നെടുമുടി ചിരിച്ചു കൊണ്ടുപറഞ്ഞു.. എന്നാൽ താൻ എന്റെ കൂടെ പോന്നോളൂ. സിനിമാ ഷൂട്ടിങ്ങൊക്കെ കാണാം. 

പയ്യൻ ചോദിച്ചു.. അവിടെ മമ്മൂട്ടിയുണ്ടോ? ഇല്ല. മോഹൻലാലുണ്ട്. തനിക്ക് മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടം ?

അവരോടു രണ്ടുപേരോടുമല്ല. ഇപ്പോൾ സാറിനോടാണ്. എന്റെ ജീവൻ രക്ഷിച്ചത് സാറല്ലേ..!കോട്ടയത്തായിരുന്നു നെടുമുടിക്കും ഇറങ്ങേണ്ടത്. പാലായിലായിരുന്നു ഷൂട്ടിങ്. റയിൽവേ സ്റ്റേഷനിൽ സിനിമാ സെറ്റിലെ കാർ കാത്തുകിടപ്പുണ്ടായിരുന്നു. പയ്യനെയും കൂടെക്കയറ്റി. കാർ പാലാ വഴി മൂവാറ്റുപുഴയിലേക്ക്.

പാലായിലെ ഹോട്ടലിൽ ഇറങ്ങുമ്പോൾ നെടുമുടി പറഞ്ഞു.. കാറിന്റെ വാടക താൻ കൊടുത്തോണം. 

പയ്യന്റെ മുഖഭാവം കണ്ട് നെടുമുടി ചിരിച്ചു...  ഒരുമിച്ചു വേണ്ട. ഇനി വരാനുള്ള എന്റെ എല്ലാ സിനിമകളും താൻകണ്ടാൽ മതി. അതാണു വാടക !പയ്യൻ ചിരിക്കുന്ന ശുഭമുഹൂർത്തം നോക്കി കാർ മുന്നോട്ടു കുതിച്ചു.

English Summary: Coffee Brake Nedumudi Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com