ADVERTISEMENT

ചാമ്പിക്കോ എന്ന് അമൽ നീരദിനോട് ആദ്യം പറഞ്ഞത് മമ്മൂക്കയല്ല,  കൊച്ചി നഗരമാണ് !

ആദ്യ വരവിൽ അമലിനെ തിരസ്കരിച്ച കൊച്ചി രണ്ടാം വരവിൽ മലയാള സിനിമയുടെ നടുസീറ്റിലേക്ക് പിടിച്ചിരുത്തിയിട്ടു പറഞ്ഞു; ആ... ചാമ്പിക്കോ ! ആ ഡയലോഗ് കേട്ടപ്പോൾ അമൽ ഓർമിച്ചത് മറ്റൊരു ഡയലോഗാണ് –  കൊച്ചി പഴയ കൊച്ചിയല്ല ! അച്ഛനും അമ്മയും ഗവൺമെന്റ് ജീവനക്കാരായതു കൊണ്ട് കൊച്ചിക്കാരനായി മാറിയതാണ് താനെന്ന് അമലിന്റെ ആത്മനിർവചനം.  അച്ഛൻ സി.ആർ. ഓമനക്കുട്ടൻ കോട്ടയംകാരനും  അമ്മ ഹേമലത കൊല്ലംകാരിയുമാണ്. 

എന്റെ സ്വപ്നങ്ങളിൽ വരാറുള്ളത് കൊച്ചിയിലെ വാടകവീടുകളും എൻജിഒ ക്വാർട്ടേഴ്സുകളും ഫ്ലാറ്റുകളുമാണ്. പല സിനിമക്കാർക്കും ഗ്രാമജീവിതവും അതിന്റെ നൈർമല്യവും സൗന്ദര്യവുമൊക്കെയുണ്ട്. വ്യക്തിപരമായി എനിക്കത് ഇല്ല. (അതിലൊട്ടു നഷ്ടബോധവുമില്ലെന്ന് പറയുന്നില്ലെന്നേയുള്ളൂ അമൽ !)

എറണാകുളത്തെ എംജി റോഡ് ഒരു നീണ്ട വരയാണെങ്കിൽ അതിന്റെ ഇടത്താണ് എസ്ആർവി സ്കൂളും ഷേണായീസ് തിയറ്ററും. എസ്ആർവി സ്കൂളിലെ ലാസ്റ്റ് പീരിയഡ് കട്ട് ചെയ്താൽ ഷേണായ്സിൽ മൂന്നരയ്ക്കുള്ള മാറ്റിനി പിടിക്കാം.  ലിറ്റിൽ ഷേണായീസിലും ശ്രീധർ തിയറ്ററിലും പോയാൽ ഹോളിവുഡ് സിനിമകൾ കാണാം. ഇങ്ങനെ സ്കൂളിൽ പഠിച്ച് അമൽ മഹാരാജാസ് കോളജിലെത്തി. 

മഹാരാജാസിൽ രണ്ടു തവണ കോളജ് യൂണിയൻ ചെയർമാനായപ്പോഴുള്ള അറിവാണ് തന്നെ സിനിമാ നിർമാതാവും സംവിധായകനുമാക്കിയതെന്ന് അമൽ കരുതുന്നു.  തിരുവാതിര കളി ടീമിന് കുറഞ്ഞത് ആറു വിരൽ വീതിയുള്ള കസവു സെറ്റ് വേണം. മഹാരാജാസിലെ യൂണിയൻ ഫണ്ടിൽ ഇതിനുള്ള കാശില്ല.  എത്ര വീതിക്കസവു വാങ്ങാനും പാങ്ങും താങ്ങുമുള്ള സെന്റ് തെരേസാസ്  യുവജനോത്സവത്തിൽ കപ്പടിക്കുന്നു.  ഈ വെല്ലുവിളിയെ മറികടക്കാനുള്ള ബൗദ്ധികവും സാമ്പത്തികവുമായ നീക്കങ്ങൾ നിർമാതാവും സംവിധായകനുമായപ്പോൾ പാഠമായി. ആൾക്കൂട്ടത്തെ നയിക്കലും കാശ് ശ്രദ്ധിച്ചു ചെലവാക്കലുമാണല്ലോ രണ്ടു ജോലിയും !‌

കൊച്ചിയിൽ നിന്നു സിനിമ പഠിക്കാൻ കൊൽക്കത്തയിലേക്ക്. കൊച്ചിയിൽ രാത്രി വൈകിയും തട്ടു ദോശയും ഓംലെറ്റും കിട്ടും. കൊൽക്കത്തയിൽ എട്ടു മണിയാകുമ്പോൾ കടകളെല്ലാം അടയ്ക്കും. ഉച്ചയ്ക്കു പോലും കുറച്ചു നേരം കടയടച്ചു വിശ്രമിക്കുന്നവരാണ് ബംഗാളികൾ. മഹാ അലസന്മാർ എന്ന് അന്നു തോന്നിയെങ്കിലും പിന്നീട് മനസ്സിലായി, ജോലിയോടൊപ്പം തന്നെ പ്രാധാന്യം ജീവിതത്തിനും വേണമെന്ന്. 

കൊൽക്കത്തയിൽ നിന്ന് അമലിനെ സിനിമ ബെർലിനിലേക്കു വിളിച്ചു. കൊൺറാഡ് വോൾഫ് ഫിലിം യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തുന്നത് 1999ൽ. തലയൊക്കെ മൊട്ടയടിച്ച് ഉടലിൽ സ്വസ്തിക ചിഹ്നം പച്ചകുത്തി ഡെനീം, ലെതർ ജാക്കറ്റുകളിട്ടു നടക്കുന്ന നിയോ നാസികളായിരുന്നു അക്കാലത്ത് ഈ നഗരത്തിലെ കാഴ്ച. പ്രകോപിതരാൻ മണം പിടിച്ചു നടക്കുന്ന റോട്ട് വീലർ നായ്ക്കളുമായി അവർ കറങ്ങി നടക്കും. അമൽ പറയുന്നു: ഇവരെ കണ്ടിട്ടുള്ളതുകൊണ്ട് സിനിമയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ലോക്കൽ നാസികളെ എനിക്കു പേടിയില്ല. 

ബെർലിനിൽ നിന്ന് സിനിമ പഠിച്ചു പാസായി കൊച്ചിയിൽ വന്ന് രണ്ടു വർഷം കാത്തു നിന്നിട്ടും മലയാള സിനിമയിൽ ഒരാളും തന്നെ ഉപ്പു നോക്കാൻ പോലും അടുപ്പിച്ചില്ലെന്ന് അമൽ പറയും.  ബംഗാളിൽ നിന്നു വരുന്നവരോട് മലയാളികൾക്ക് അന്ന് ഇപ്പോഴത്തെ പരിഗണനയില്ലായിരുന്നു! മുംബൈയിൽ രാംഗോപാൽ വർമയുടെ സംഘത്തിൽ ചെന്നതാണ് അമലിന്റെ ജീവിതം വഴി തിരിച്ചു വിട്ടത്. നിങ്ങളാരാണ്, നിങ്ങളുടെ അപ്പൻ ആരാണ് എന്നൊന്നും മുംബൈ നഗരം ഒരാളോടും ചോദിക്കില്ല.  നിങ്ങളെക്കൊണ്ട് ജോലി നടക്കുമോ, ഇല്ലയോ ? ജോലി നന്നായി  നടക്കുമെങ്കിൽ നിങ്ങളുടെ ജീവിതം ബോറിവില്ലി, കാണ്ഡിവില്ലി, അന്ധേരി, ജുഹു, ബാന്ദ്ര എന്ന രീതിയിൽ മുകളിലോട്ടു പോകും. ഇല്ലെങ്കിൽ ബാന്ദ്രയിൽ നിന്നു തിരിച്ച് ജുഹു, അന്ധേരി, ബോറിവില്ലി വഴി താഴോട്ട്. മുംബൈയിലെ മനുഷ്യ ജീവിതത്തിന്റെ ഗ്രാഫ് റെയിൽവേ സ്റ്റേഷനുകളുമായി ചേർന്നുകിടക്കുന്നു.  കൊൽക്കത്ത പഠിപ്പിച്ച ജീവിത പാഠങ്ങളുടെ എതിർപാഠമായിരുന്നു മുംബൈയിലേത്. 

മുംബൈയുടെ സൗന്ദര്യം ഓട്ടോക്കാരും സാധാരണ മനുഷ്യരുമാണെന്ന് അമലിന് തോന്നാറുണ്ട്. കാരണം, ജീവിതം എക്സ്ട്രീം സർവൈവലായി മാറുമ്പോൾ മനുഷ്യർ ഭയങ്കരമായി നന്നാകുന്നു. അവിടെ ഏതു രാത്രിയിലും സ്ത്രീകൾക്ക് ഓട്ടോ യാത്ര സേഫ് ആണ്. അതിവേഗം മുടി നരച്ച് കൊൽക്കത്ത ഒരു വൃദ്ധനഗരമായി മാറുകയാണെന്ന് ഈയിടെയായി പോകുമ്പോഴൊക്കെ അമലിനു തോന്നാറുണ്ട്. പ്രായമുള്ളവരെ അവിടെ വിട്ടിട്ട് ചെറുപ്പക്കാർ മുഴുവൻ‍ മുംബൈയിലോട്ടോ ഡൽഹിയിലോട്ടോ പൊയ്ക്കൊണ്ടിരിക്കുന്നു. കൊൽക്കത്തയിലെ ടാക്സികൾ ഇപ്പോഴും പാടുന്നത് ആർഡി ബർമന്റെയും കിഷോർ കുമാറിന്റെയും പാട്ടുകളാണ്. അതേ സമയം മുംബൈയിൽ കേൾക്കുന്നത് ഏറ്റവും ലേറ്റസ്റ്റ് ഹിന്ദിപ്പാട്ടുകൾ. 

അമേരിക്കൻ പട്ടാളക്കാരുടെ തോക്കിന് ഇരയാകാതെ മെക്സിക്കോ വഴിയുള്ള ദുൽഖറിന്റെ നുഴഞ്ഞു കയറ്റം സിഐഎ എന്ന സിനിമയിലുണ്ട്. അമൽ അത്തരം യാത്രകൾ ചെയ്തിട്ടുണ്ടോ? ജീവിതത്തിൽ അങ്ങനെയൊരു സാഹസിക യാത്ര ഉണ്ടാകാത്തതിലുള്ള എന്റെ പ്രതിഷേധമാണ് ആ സിനിമ. കൊൽക്കത്ത ഫിലിം സ്കൂളിലെ പണ്ടത്തെ എന്റെ ഗേൾ‍ ഫ്രണ്ട് അമേരിക്കയിൽ ചേക്കേറി. അന്ന് അവളെത്തേടി മെക്സിക്കോ വഴി അമേരിക്കയ്ക്കു പോകാനുള്ള സാഹസികതയ്ക്കു ഞാൻ തയാറായതുമില്ല.  എന്റെ അച്ഛൻ‍ പണ്ടു പറയാറുണ്ട്; അദ്ദേഹത്തിനും ദേവദാസിനെപ്പോലുള്ള പ്രണയ ബന്ധം ഉണ്ടായിട്ടുണ്ട്. പക്ഷേ ദേവദാസിന്റേതുപോലെ ഒരു പിതാവ് ഇല്ലാതിരുന്നതുകണ്ട് ദേവദാസിനെപ്പോലെ കള്ളു കുടിച്ചുള്ള ജീവിതം ജീവിക്കാൻ പറ്റിയിട്ടില്ലെന്ന്... !’’ നാലു നഗരങ്ങൾ ചേർന്നാൽ അമൽ നീരദായി. കൊച്ചി, കൊൽക്കത്ത, ബെർലിൻ, മുംബൈ ! 

English Summary: Coffee Brake Amal Neerad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com