വില 10 കോടി, മിസൈലിനെ വരെ ചെറുക്കും ട്രംപിന്റെ ഹൈടെക്ക് കാര്‍ ഉടന്‍

trump-cadallic-one
SHARE

ലോകത്തിലെ ഏറ്റവും കരുത്തനായ പ്രസിഡന്റിന് സഞ്ചരിക്കാന്‍ അതി സുരക്ഷിതമായ വാഹനം തന്നെ വേണം. വെടിയുണ്ടയും ബോംബും എന്തിന് മിസൈല്‍ വരെ ചെറുക്കാനുള്ള ശക്തിയുണ്ടായിരിക്കണം എന്നുമാത്രമല്ല കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയില്‍ നിര്‍മിച്ചതായിരിക്കുകയും വേണം. അത്തരത്തില്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വാഹനം ഉപയോഗിക്കുന്ന രാഷ്ട്രത്തലവന്മാരില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ്. ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ട്രംപിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് ഒബാമയുടെ കാലത്ത് നിര്‍മിച്ച കാഡിലാക് വണ്ണായിരുന്നു. പുതിയ വാഹനത്തിന്റെ പണിപ്പുരയിലായിരുന്ന ജനറല്‍ മോട്ടോഴ്‌സ് എങ്കിലും ഇതുവരെ ബീസ്റ്റിനെ കൈമാറിയിരുന്നില്ല. അത്യാധുനിക സുരക്ഷ സംവിധാനങ്ങളുമായി പുറത്തിറങ്ങുന്ന പുതിയ കാഡിലാക്ക് വണ്‍ അടുത്തുതന്നെ പ്രസിഡന്റിന് കൈമാറും എന്നാണ് റിപ്പോർ‌ട്ടുകൾ.

ബീസ്റ്റ്

2001 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് ബുഷാണ് ബീസ്റ്റില്‍ ആദ്യമായി യാത്ര ചെയ്യുന്ന രാഷ്ട്രത്തലവന്‍. വിപണിയിലുള്ള കാറുകള്‍ക്ക് മോഡിഫിക്കേഷനുകള്‍ വരുത്തിയാണ് അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നതെങ്കില്‍ 2001ല്‍ പ്രസിഡന്റിന് വേണ്ടി ജനറല്‍ മോട്ടോഴ്‌സ് പ്രത്യേകം നിര്‍മിച്ച കാറാണ് ബീസ്റ്റ്. അതിന് ശേഷം അധികാരത്തിലെത്തിയ ഒബാമയും ഇപ്പോള്‍ അധികാരത്തിലൂള്ള ട്രംപും ഉപയോഗിക്കുക ബീസ്റ്റ് തന്നെയാണ്.

ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യുട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്ന് കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന്‍ കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്. കാറുകള്‍ അവസാനവട്ട പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു.

ബാലിസ്റ്റിക് മിസൈല്‍, ഐഇഡി, രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒബാമയുടെ ബീസ്റ്റിലുണ്ടായിരുന്നു. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. പ്രസിഡന്റിന്റെ സീറ്റ് സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്. വെടിയുണ്ടയേല്‍ക്കാത്ത എട്ടിഞ്ചു കനത്തിലുള്ള വാതിലുകളാണ് കാറിന്റേത്. ബോയിങ് 757 ജെറ്റ് വിമാനത്തിന്റെ വാതിലിന്റെ തൂക്കമാകും ഇതിന്റെ ഡോറിനും.

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റീല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചറാകാത്ത തരത്തിലുള്ള ടയറുകളാണിവ. കാറിന് 18 അടി നീളവും അഞ്ചടി പത്തിഞ്ച് ഉയരവും എട്ടു ടണ്‍ ഭാരവുമാണുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവും 15 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗം കൈവരിക്കാനും കഴിയും.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ‍ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ വിന്‍ഡോ മാത്രമാണ് മൂന്നിഞ്ചുവരെ തുറക്കാന്‍ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റും സംസാരിക്കുന്നതിന് ആണിത്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും, അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA