പായുന്ന ഒാട്ടോക്കാരാ, ആവാം റോഡിലൽപം ട്രാഫിക് മര്യാദ

auto
SHARE

ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട്, വലത്തേക്ക് കൈകാണിച്ച്, നേരേ പോകുന്നവർ. ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവർ എന്നതൊക്കെയാണ്  ഒാട്ടോറിക്ഷകൾക്കും ഓട്ടോക്കാർക്കുമെതിരെ സ്ഥിരം കേൾക്കുന്ന കമന്റുകൾ. ഫുട്ബോൾ താരം മെസിയും ഓട്ടോറിക്ഷയും ഒരുപോലെയാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രോൾ, ഇവർ എപ്പോൾ എങ്ങോട്ട് വെട്ടിക്കും എന്ന് പറയാനാകില്ല എന്നതുതന്നെ കാര്യം. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഇവരെന്താ ഇങ്ങനെ? എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. ട്രാഫിക് നിയമങ്ങൾ പാലിച്ചും അൽപം ശ്രദ്ധയോടെയും ഈ മുച്ചക്ര വാഹനം കൈകാര്യം ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.

KSRTC Buss Accident

പെട്ടെന്നുള്ള വെട്ടിത്തിരിയലുകളും സിഗ്നലുകളിടാത്ത ഡ്രൈവിങും റോഡിലെ ഇഴച്ചിലും മറ്റ് വാഹനങ്ങൾക്ക് ഇടം കൊടുക്കാതെ ഓടിക്കലും, കുത്തിക്കയറ്റങ്ങളും മാത്രം കൈമുതലാക്കിയ ഓട്ടോറിക്ഷകൾ നിരത്തിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങൾ വളരെ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.

കേരളത്തിൽ ഏകദേശം ആറുലക്ഷത്തിലധികം ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും കൃത്യമായി രീതിയിൽ വാഹനമോടിച്ച് കയ്യടി നേടുകയും ആരാധാപാത്രങ്ങളാവുകയും ചെയ്യാറുണ്ട്. എന്നാൽ ഒരു ന്യൂനപക്ഷം സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളോ വളരെ വലുതും. 2017 ലെ മാത്രം കണക്ക് നോക്കിയാൽ 4127 അപകടങ്ങളാണ് ഇവർ നേരിട്ടുണ്ടാക്കിയത്. അതിൽ 271 പേർ  മരിക്കുകയും 5033 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇക്കൂട്ടരുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലം മറ്റുള്ള വാഹനങ്ങൾക്കുണ്ടായ അപകടങ്ങളുടെ കണക്കുകൾ ഇതിലും എത്രയോ അധികം. കുറച്ചു കാലം മുൻപ്  തിരുവനന്തപുരത്തുണ്ടായ ആബുലൻസ് അപകടവും കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായ കെഎസ്ആർടിസി ബസ് അപകടവും ചെറിയ ഉദാഹരണങ്ങൾ മാത്രം.

ഓട്ടോ ചേട്ടൻമാരേ..ഇതൊന്നു ശ്രദ്ധിക്കണേ...

ഓട്ടോറിക്ഷകൾ (3 ചക്രവാഹനങ്ങള്‍) ഓടിക്കുന്നവർ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും, വസ്തുതകളും, കേരള പൊലീസ് നിർദ്ദേശങ്ങള്‍‌

‌പെട്ടെന്നുള്ള ഇടം വലം തിരിയലുകളും യു ടേൺ എടുക്കലുകളും ഒഴിവാക്കുക. അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.

റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. വലതുവശത്തുകൂടി മാത്രം മറ്റുവാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി പ്രവർത്തിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കുക.

വശങ്ങളിലേക്ക് തിരിയുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ ശ്രമിക്കുന്നതിന് അൽപം മുൻപും സിഗ്നലുകൾ‌ ഇടാൻ ശ്രമിക്കുക. പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം, അപകടം ഉണ്ടാവില്ല എന്നുറപ്പുവരുത്തി വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റു വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അവർക്ക് പ്രതികരിക്കാന്‍ സമയം നല്‍കണം. ഇടത്തേക്കും വലത്തേക്കും വെട്ടിക്കുമ്പോഴും യു ടേൺ എടുക്കുമ്പോഴും അപകടസാദ്ധ്യതയുണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. 

വഴിവക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നുംഎതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ മറ്റു വാഹനങ്ങൾക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രം വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യുക. തിരിവുകളും യി ടേണുകളും അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ അതിന് ശ്രമിക്കരുത്.

ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 30 കിലോമീറ്റർ, ഗ്രാമീണ റോഡുകളിൽ 35 കിലോമീറ്റർ, സംസ്ഥാന-ദേശീയ ഹൈവേകളിലും നാലുവരി പാതകളിലും 50 കിലോമീറ്റർ, മറ്റു സ്ഥലങ്ങളില്‍ 40 കിലോമീറ്റർ എന്നിങ്ങനെയാണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, അപകടകരവുമാണ്.

വളവുകളിലും കവലകളിലും മറ്റു വാഹനങ്ങളെ മറികടക്കരുത്. മറ്റ് വാഹനങ്ങൾ നിങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോള്‍ സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയില്‍ മറികടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.

പ്രധാന റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മാത്രം പ്രവേശിക്കുക.

ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ അത് കൂടുതല്‍ ദുഷ്കരമാക്കുന്ന രീതിയിലോ ഗതാഗതം സ്‌തംഭിപ്പിക്കുന്ന രീതിയിലോ പ്രവർത്തിക്കാതിരിക്കുക. അൽപം സംയമനവും അച്ചടക്കവും പാലിച്ച് ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പോലും അവ ഒഴിവാക്കുവാന്‍ സാധിക്കും.

അറിയാം.. നിങ്ങളോടുന്നത് അന്നത്തിനു വേണ്ടിയാണ്... പക്ഷേ, അത് മറ്റുള്ളവന്റെ കണ്ണീരുവീഴ്ത്തികൊണ്ടാകരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA