അടുത്തവർഷം എംജി മോട്ടർ ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ചൈനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഷാങ്ഹായ് ഒാട്ടമൊബിൽ ഇൻഡസ്ട്രീസ് കോർപറേഷൻ എന്ന സായ്ക്കാണ് എംജിയുടെ ഉടമസ്ഥർ. ജനറൽ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോൾ ശാലയിൽ നിന്നാണ് എംജിയുടെ വാഹനങ്ങൾ പുറത്തിറക്കുക. ആദ്യം പുറത്തിറക്കുന്ന എസ് യു വിക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് സായിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എംജിയുടെ ഇന്ത്യയിലെ ഭാവി പരിപാടികളെക്കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായ പി ബലേന്ദ്രൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
ഹലോൾ ശാല ഏറ്റെടുത്ത് സായിക്ക്
ജനറൽ മോട്ടേഴ്സിന്റെ ഹലോൾ പ്ലാന്റ് ഏറ്റെടുത്തു കൊണ്ടാണ് സായിക് ഇന്ത്യയിലെത്തുന്നത്. ജനറൽ മോട്ടോഴ്സും സായിക്കും നേരത്തെ തന്നെ പാർട്ണേഴ്സാണ് അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോൾ സായിക്കിനോട് ഏറ്റെടുക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചത്. അങ്ങനെയാണ് സായിക്കിന്റെ ഇന്ത്യൻ പ്രവർത്തനം ആരംഭിക്കുന്നത്. ഗുജറാത്ത് സർക്കാറിന്റെ സഹായത്തോടെ ഹലോൾ ശാലയുടെ ഏറ്റെടുക്കൽ പെട്ടന്നു പൂർത്തിയായി. കഴിഞ്ഞ വർഷം സെപ്റ്റംബർ 22 നാണ് ജനറൽ മോട്ടോഴ്സിൽ നിന്ന് സായ്ക് പൂർണമായും പ്ലാന്റ് ഏറ്റെടുക്കുന്നത്.
ആദ്യ വാഹനം എസ് യു വി
വരുന്ന അഞ്ചു വർഷത്തിൽ 2 ബില്യൺ യുഎസ് ഡോളറാണ് സായിക്ക് ഇന്ത്യയിൽ മുതല്‍ മുടക്കുക. ആദ്യ ഘട്ടമായി 500 ദശലക്ഷം ഡോളർ നിക്ഷേപിച്ചു കഴിഞ്ഞു. അത് പ്ലാന്റിന്റെ നവീകരണത്തിനായാണ് ഉപയോഗിക്കുക. പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അടുത്ത വർഷം ഏപ്രിലിൽ ആദ്യ വാഹനം പുറത്തിറക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. ആദ്യത്തെ വാഹനം എസ് യു വിയായിരിക്കും രണ്ടാമത്തെ വാഹനം ഇലക്ട്രിക് എസ് യു വിയായിരിക്കും. തുടർന്നങ്ങോട്ട് ഓരോ വർഷവും ഓരോ പുതിയ വാഹനങ്ങൾ പുറത്തിറക്കാനും പദ്ധതിയുണ്ട്.
ഇന്ത്യൻ വാഹന ലോകത്ത് സമഗ്രമാറ്റങ്ങൾ വരുത്താൻ എംജി
ലോകപ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡാണ് എംജി. പുതിയൊരു വിപണിയിലേക്ക് സായിക്ക് കടക്കുന്നത് എംജി എന്ന ബ്രാൻഡുമായിട്ടാണ്. ആ പാത ഇവിടേയും പിന്തുടർന്നു. എന്നാൽ കമ്പനിയുടെ പേര് സായിക്കും കാറുകളുടെ പേര് എംജിയും. ജനറൽമോട്ടോഴ്സ്, ഷെവർലെ പൊലൊരു ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനായി എംജി എന്ന പേരിൽ തന്നെയാണ് കമ്പനി സ്ഥാപിച്ചത്. ഇന്ത്യൻ വാഹന ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനായിരിക്കും എംജി മോട്ടര്‍ ശ്രമിക്കുക.
ബ്രിട്ടീഷ് പാരമ്പര്യവും ചൈനീസ് ടെക്നോളജിയും മുഖമുദ്ര
ലോക പ്രശസ്തമായ നിരവധി വാഹന നിർമാതാക്കളുള്ള ഇന്ത്യയിൽ എംജി എന്ന ബ്രാൻഡിനെ എസ്റ്റാബ്ലിഷ് ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ടെക്നോളജിയിലാണ് എംജി ഫോക്കസ് ചെയ്യുന്നത്. തുടക്കത്തിൽ തന്നെ കൂടുതൽ വാഹനങ്ങൾ വിൽക്കാനാവും എന്ന് പ്രതീക്ഷിക്കുന്നില്ല. പതിയെ ഇന്ത്യയിൽ വേരുറപ്പിക്കാനാണ് ശ്രമിക്കുക. ബ്രിട്ടീഷ് പാരമ്പര്യവും ടെക്നോളജിയും ചേർത്തായിരിക്കും വാഹനങ്ങൾ പുറത്തിറക്കുക.
കുറഞ്ഞ വിലയ്ക്ക് മികച്ച നിലവാരം
കുറഞ്ഞ വിലയ്ക്ക് മികച്ച നിലവാരമുള്ള കാർ എന്ന തത്വമായിരിക്കും സ്വീകരിക്കുക. ഫീച്ചറുകളും ആധുനിക ടെക്നോളജിയുമുള്ള വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കാൻ ശ്രമിക്കും. അതിനായി 75 ശതമാനത്തിലധികം ലോക്കലൈസ് ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാൽ ക്വാളിറ്റിയിൽ യാതൊരു വിധ കോംപ്രമൈസിനും തയാറാകില്ല. ചൈനയിലും ബ്രിട്ടനിലുമായി ഇന്ത്യൻ എൻജിനിയേറുമാരുടെ സഹായത്തോടെ വികസിപ്പിച്ച് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളായിരിക്കും എംജിയുടേത്. ബിൽറ്റ് ഇൻ ഇന്ത്യ, ബിൽറ്റ് ബൈ ഇന്ത്യ, ഫോർ ഇന്ത്യൻസ് എന്നതായിരിക്കും എംജിയുടെ തത്വം.
രണ്ടാമത്തെ വാഹനം ഇലക്ട്രി എസ് യു വി
രണ്ടാമത്തെ വാഹനം ഇലക്ട്രിക് എസ് യു വിയായിരിക്കുമെന്ന് നേരത്ത സൂചിപ്പിച്ചല്ലോ. എന്നാൽ അതിനായി ഇന്ത്യൻ സർക്കാറിന്റെ ഭാഗത്തു നിന്ന് വലിയ സഹായങ്ങൾ വേണ്ടിവരും. ഇലക്ട്രിക് ആകുന്നതിന്റെ ഭാഗമായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ചാർജിങ് സ്റ്റേഷനുകൾ, സർക്കാറിന്റെ ഭാഗത്തുനിന്നുള്ള സബ്സിഡി തുടങ്ങി നിരവധി സഹായങ്ങൾ വേണം. പുതിയ ഇലക്ട്രിക് പോളിസിക്കായാണ് വാഹന നിർമാതാക്കൾ കാത്തിരിക്കുന്നത്. അതുടൻ വരുമെന്നു കരുതുന്നു.
ഒരു വർഷം 70 ലക്ഷത്തിലധികം കാറുകൾ
ജോയിൻ ചെയ്യുമ്പോൾ ഫോർച്യൂൺ 500 ലിസ്റ്റിൽ 58– മത്തെ നമ്പർ ആയിരുന്നു സായിക്ക്. രണ്ടു കൊല്ലത്തിനിടെ സായിക്ക് 36 മത്തെ സ്ഥാനത്ത് എത്തി. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊന്നാണ് സായിക്ക്. സായിക്കിന്റെ വാർഷിക ടേൺ ഓവർ 128 ബില്യൺ ഡോളറാണ് ആണ്. ചൈനയില്‍ മാത്രം സായിക്ക് ഒരു വർഷം 70 ലക്ഷത്തിലധികം കാറുകൾ വിൽക്കുന്നുണ്ട്. ഇന്ത്യൻ വിപണിയുടെ മൊത്ത വിൽപ്പന വർഷത്തിൽ 32 ലക്ഷമാണെന്ന് ഓർക്കണം.