ADVERTISEMENT

പതിയെ തുടങ്ങി തിമർത്തു പെയ്യുന്ന ഒരു മഴ പോലെയാണ് ആ സംഗീതം കാണികളിലേക്കു ഒഴുകിയിറങ്ങുന്നത്. സപ്തസ്വരങ്ങൾ വയലിനിൽ നാദധാര തീർക്കുമ്പോൾ അതിൽ ലയിച്ചിരിക്കുന്ന ആസ്വാദകർ... ശബരീഷ് പ്രഭാകർ എന്ന യുവ വയലിൻ മാന്ത്രികനാണ് കാണികളെ തന്റെ വയലിന്റെ തന്ത്രികൾ പാടുന്നതിനൊപ്പം ആസ്വാദനത്തിന്റെ പുത്തൻതലത്തിലേക്കെത്തിക്കുന്നത്. വയലിൻ പ്രാണനെങ്കിൽ അത്രയും തന്നെ പ്രിയപ്പെട്ടതാണ് ശബരീഷിനു വാഹനങ്ങളോടുള്ള കമ്പവും. ഡ്രൈവിങ് വികാരമായി കാണുന്ന ശബരീഷ് ഈയടുത്തിടെയാണ് ജാഗ്വർ എക്സ് ഇ സ്വന്തമാക്കിയത്. പുതുവാഹനം സ്വന്തമാക്കിയതിന്റെ സന്തോഷവും വാഹന വിശേഷങ്ങളും മനോരമ ഓൺലൈനിനോട് ശബരീഷ് പ്രഭാകർ പങ്കിടുന്നു.

sabareesh-violinist-1

എന്തുകൊണ്ട് ജാഗ്വർ എക്സ് ഇ?

ഒരു വാഹനം സ്വന്തമാക്കുമ്പോൾ ഭൂരിപക്ഷം പേരും പ്രഥമ പരിഗണന നൽകുക വാഹനം നൽകുന്ന യാത്രാസുഖത്തിനും അതിനൊപ്പം തന്നെ സുഖകരമായ ഡ്രൈവിങ്ങിനുമാണ്. മറ്റുള്ള വാഹനങ്ങൾ ഓടിച്ചു നോക്കി ഒടുവിലാണ് ഈ വാഹനത്തിലേക്ക് എത്തിയത്. ഞാൻ മുൻഗണന നൽകിയ കാര്യങ്ങളെല്ലാം പൂർണതയിൽ ആസ്വദിക്കാൻ സാധിച്ചത് ജാഗ്വർ എക്സ് ഇ ഓടിച്ചു നോക്കിയപ്പോഴാണ്. മാത്രമല്ല, എന്റെയൊരു സ്വപ്ന വാഹനം കൂടിയായിരുന്നു അത്. എന്റെ അഭിരുചിയ്ക്കും താൽപര്യങ്ങൾക്കും ഏറ്റവും അനുയോജ്യമാണെന്നു തോന്നിയതുകൊണ്ടാണ് ജാഗ്വർ എക്സ് ഇ സ്വന്തമാക്കിയത്.

ടെറാനോയിൽ നിന്നും ജാഗ്വർ എക്സ് ഇ യുടെ ആഡംബരത്തിലേക്ക്...

വയലിൻ കഴിഞ്ഞാൽ എനിക്കേറ്റവും പ്രിയം വാഹനങ്ങളോടാണ്, ഡ്രൈവിങ് വളരെയധികം ഇഷ്ടമാണ്. ആദ്യം സ്വന്തമാക്കിയതു നിസ്സാൻ ടെറാനോ ആയിരുന്നു. കയ്യിൽ കിട്ടുന്ന വാഹനങ്ങളെല്ലാം ഓടിച്ചുനോക്കുന്ന ഒരു ശീലം ഡ്രൈവിങ് പഠിച്ചപ്പോൾ മുതൽ കൂട്ടിനുണ്ട്. അങ്ങനെ അവിചാരിതമായി ഒരിക്കൽ ജാഗ്വർ ഓടിച്ചു അങ്ങനെയാണ് ജാഗ്വാറിനോടുള്ള പ്രണയം മനസിൽ കൂടുകൂട്ടിയത്. ഇനി ഒരു കാർ സ്വന്തമാക്കുന്നുണ്ടെങ്കിൽ അത് ജാഗ്വർ ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു, ദൈവാനുഗ്രഹത്താൽ ആ സ്വപ്നം പൂവണിഞ്ഞു. ഏകദേശം 65 ലക്ഷം രൂപയോളം ചെലവുവന്നു വാഹനം നിരത്തിലേക്കിറക്കാൻ. എക്സ് ഇ പോർട്ട്ഫോളിയോ എന്ന ഫുൾഓപ്ഷനാണ് സ്വന്തമാക്കിയത്.

കുട്ടിക്കാലം മുതൽ തന്നെ വാഹനങ്ങളെ അടുത്തുപരിചയിക്കാൻ അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് അക്കാലം മുതൽ തന്നെ വാഹനങ്ങളോട് ഒരു പ്രത്യേക താല്പര്യമായിരുന്നു.

ആദ്യ വാഹനം അംബാസഡർ

ഞാൻ ജനിച്ചപ്പോൾ വീട്ടിലുണ്ടായിരുന്ന വാഹനം അംബാസഡർ ആയിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ വാഹനം വിറ്റെങ്കിലും അംബാസഡറിനോടുള്ള സ്നേഹം നിമിത്തം വീണ്ടും അച്ഛൻ സ്വന്തമാക്കിയത് ഒരു അംബി തന്നെയായിരുന്നു. പിന്നീട് കാലങ്ങൾക്കു ശേഷമാണ് ആൾട്ടോയും ഐ 20 യും ടെറാനോയും വീട്ടിലെത്തിയത്. ഇപ്പോൾ ജാഗ്വറും. കുട്ടിക്കാലം മുതൽ തന്നെ വാഹനങ്ങളെ അടുത്തുപരിചയിക്കാൻ അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് അക്കാലം മുതൽ തന്നെ വാഹനങ്ങളോട് ഒരു പ്രത്യേക താല്പര്യമായിരുന്നു. ഡ്രൈവിങ് പഠിക്കാനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നതാണ് സത്യം. ആൾട്ടോയിലാണ് ഡ്രൈവിങ് പഠിച്ചത്. ഏതൊരു കാര്യത്തോടാണോ താൽപര്യം കൂടുതൽ ആ കാര്യങ്ങൾ എളുപ്പത്തിൽ വഴങ്ങുമെന്നുള്ളതുകൊണ്ടായിരിക്കും ഡ്രൈവിങ് പഠനം സുഗമമായിരുന്നു.

sabareesh-violinist-2

രണ്ടാം വീട് = കാർ

സ്റ്റേജ് ഷോകളിൽ സജീവമായി പങ്കെടുക്കുന്ന മിക്ക കലാകാരന്മാരുടേയും അവസ്ഥ ഇതയിരിക്കും. രണ്ടുമണിക്കൂർ നീളുന്ന പരിപാടികൾ അവതരിപ്പിക്കാനായി പത്തുമണിക്കൂറോളം യാത്രകൾ ചെയ്യേണ്ടതായി വരാറുണ്ട്. ആ യാത്രകളിൽ വീട് പോലെത്തന്നെ സുരക്ഷിതമായി എന്നെ സംരക്ഷിക്കുന്നതു എന്റെ വാഹനമാണ്. വാഹനം വാങ്ങണം എന്ന ആവശ്യകത ഉയർന്നുവന്നപ്പോൾ തന്നെ ആഡംബര വാഹനം എന്നതിനുപരിയായി സുരക്ഷയ്ക്കാണ് പ്രാധാന്യമധികം നൽകിയത്. അതുകൊണ്ടു കൂടിയാണ് ജാഗ്വാറിലേക്കെത്തിയത്.

സ്വപ്ന വാഹനത്തിനു ഭാഗ്യനമ്പർ

സ്വപ്നം കണ്ട കാർ സ്വന്തമാക്കിയപ്പോൾ അതിനു ഭാഗ്യനമ്പർ വേണമെന്ന ചെറിയൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു. 5 ആണ് എന്റെ ഭാഗ്യനമ്പർ. വാഹനം റജിസ്റ്റർ ചെയ്യാൻ പോയപ്പോൾ കെ എൽ 39 എൻ 5000 എന്ന ഫാൻസി നമ്പറും സ്വന്തമാക്കി. വാഹനവും വാഹനത്തിന്റെ നമ്പറുമെല്ലാം ആഗ്രഹപൂർത്തീകരണമായിരുന്നു.

എനിക്കേറ്റവും ഇഷ്ടം തോന്നിയിരുന്നതു അച്ഛന്റെ അംബിയോടാണ്. ആദ്യംകാണുന്നതും അറിയുന്നതും സുഖകരമായ യാത്ര അനുഭവിച്ചതുമൊക്കെ ആ അംബാസഡറിൽ ആണ്

ബൈക്കുകളേക്കാൾ കാറുകളോടാണ് പ്രിയം

ടു വീലറുകൾ ഓടിക്കാനും സ്വന്തമാക്കാനും താൽപര്യം കുറവാണ്. എപ്പോഴും കാറുകളോടാണ് ഇഷ്ടം. പുതിയ വാഹനങ്ങൾ പുറത്തിറക്കുന്ന ചടങ്ങുകൾക്കു വയലിൻ വായിക്കാൻ പോകാൻ അവസരം ലഭിക്കാറുണ്ട്. പോർഷെ, റേഞ്ച് റോവർ തുടങ്ങി പല വാഹനക്കമ്പനികളുടെ ലോഞ്ചുകൾക്കും പോയിട്ടുണ്ട്. തികഞ്ഞ ഒരു വാഹനപ്രേമിയായതു കൊണ്ടുതന്നെ ഈയവസരങ്ങളിലെല്ലാം ആ വാഹനം ഓടിച്ചുനോക്കാൻ സാധിക്കുകയാണെങ്കിൽ ഞാൻ ഉപയോഗപ്പെടുത്തും.

അന്നുമിന്നുമെന്നും അംബാസഡർ

ഗ്യാരേജിൽ എത്രയെത്രെ വാഹനങ്ങൾ വന്നാലും എനിക്കേറ്റവും ഇഷ്ടം തോന്നിയിരുന്നതു അച്ഛന്റെ അംബിയോടാണ്. ആദ്യം കാണുന്നതും അറിയുന്നതും സുഖകരമായ യാത്ര അനുഭവിച്ചതുമൊക്കെ ആ അംബാസഡറിൽ ആണ്. അതുകൊണ്ടു തന്നെ എക്കാലത്തെയും ഇഷ്ടപ്പെട്ട കാർ ഏതെന്നു ചോദിച്ചാൽ അതിനു ഒരു ഉത്തരമേയുള്ളൂ അത് അംബാസഡർ എന്നുതന്നെയാണ്.

ചെറുയാത്രകൾക്കു ചെറു കാർ എന്ന നിർബന്ധമില്ല

പരിപാടികൾക്കായി എപ്പോഴും ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വരാറുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ ആ കാര്യവും കൂടി പരിഗണിക്കും. ചെറുയാത്രകൾ വളരെ കുറവായതുകൊണ്ടു ചെറു കാർ വാങ്ങുക എന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. അച്ഛനും ഞാനും കൂടിയാണ് പരിപാടികൾക്കൊക്കെ പോകാറ്. ഞങ്ങളിരുവരും മാറിമാറിയാണ്‌ ഡ്രൈവു ചെയ്യാറ്.

മാനുവൽ ടെറാനോയിൽ നിന്നും ഓട്ടമാറ്റിക്ക് ജാഗ്വാറിലേക്ക്...

അച്ഛനൊപ്പമാണ് യാത്രകളിൽ അധികവും. ഡ്രൈവുചെയ്യാൻ എന്നെ പോലെ തന്നെ അച്ഛനും വലിയ താൽപര്യമാണ്. ദീർഘ ദൂരങ്ങളിൽ പലപ്പോഴും ക്ലച്ച് ചവിട്ടുന്നതു കാലുവേദന പോലുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോഴാണ് ഓട്ടമാറ്റിക് വാഹനത്തിലേക്ക് മാറുന്നതിനെക്കുറിച്ചു ചിന്തിച്ചത്. ആ കാര്യത്തിൽ പൂർണതൃപ്തി പ്രദാനം ചെയ്യുന്ന ഒരു വാഹനമാണ് ജാഗ്വർ എക്സ് ഇ. യാത്രകൾക്കിടയിൽ ഗിയർ ഷിഫ്റ്റിങ് പോലും അറിയുന്നില്ല. പുറകിലെ സീറ്റിലുള്ള യാത്രക്കാർക്കു പോലും യാതൊരു തരത്തിലുള്ള അലോസരങ്ങളുമുണ്ടാക്കാത്ത, സുഖപ്രദമായ യാത്ര നൽകുന്ന വാഹനമാണിത്. ആഡംബരം, പെർഫോമൻസ്, സുഖകരമായ ഡ്രൈവിങ് ഇവ മൂന്നും ഒത്തുചേർന്ന മികച്ചൊരു വാഹനത്തിനു ഉത്തമോദാഹരണമാണ് ജാഗ്വർ എക്സ് ഇ.

നിരത്തിലൂടെ ഒഴുകി നീങ്ങുന്ന ആഡംബര കാറുകൾ കാണുമ്പോൾ കൊതിയോടെ നോക്കിനിന്ന ഒരു വാഹനപ്രേമി തന്നെയായിരുന്നു ശബരീഷ് പ്രഭാകറും. എന്നാലിപ്പോൾ സ്വപ്നം കണ്ടൊരു വാഹനം സ്വന്തമാക്കിയതിന്റെ ഹരത്തിലാണ് ഈ വയലിനിസ്റ്റ്. സ്വപ്നസാക്ഷാത്കാരത്തിന്റെ പൂർണതയും സന്തോഷവും ആവേശവും വാക്കുകളിലൂടെ പകർന്നുകൊണ്ട് ശബരീഷ് പ്രഭാകർ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com