മോദിയുടെ ബിഎംഡബ്ല്യു മുതൽ ട്രംപിന്റെ ബീസ്റ്റ് വരെ; ലോക നേതാക്കന്മാരുടെ അതിസുരക്ഷാ വാഹനങ്ങൾ
Mail This Article
ലോക നേതാക്കന്മാരുടെ യാത്ര സുരക്ഷിതമാക്കാനായി അതിസുരക്ഷാ കാറുകളാണ് ഓരോ രാജ്യത്തും ഉപയോഗിക്കുന്നത്. ബോംബുകളും വെടിയുണ്ടകളും മിസൈലുകൾ വരെ വന്നാലും കുലുങ്ങാത്ത അതിസുരക്ഷയാണ് ഇവരുടെ വാഹനങ്ങളിൽ. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുരക്ഷയൊരുക്കുന്നത് ബീസ്റ്റാണെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനം കര്‍ത്തേഷാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര അതിസുരക്ഷാ ബിഎംഡബ്ല്യുവിലും ചൈനീസ് തലവന്റെ യാത്ര ഹോങ്‌ക്വി എൽ5 ലിമോയിലുമാണ്. എന്തൊക്കെയാണ് ഇവരുടെ വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ.
മോദിയുടെ അതിസുരക്ഷാ ബിഎംഡബ്ല്യു
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അതിസുരക്ഷാ ബിഎംഡബ്ല്യു പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വാങ്ങുന്നത്. എസ്പിജിയുടെ നിർദേശപ്രകാരമായിരുന്നു ആ മാറ്റം. സെവൻ സീരിസിനെ അടിസ്ഥാനപ്പെടുത്തിയ ഹൈസെക്യൂരിറ്റി വാഹനമാണ് മോദി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുമ്പോൾ എകദേശം എട്ടരക്കോടി രൂപ വിലയുള്ള ഈ വാഹനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്. മെഷിൻ ഗണ്ണിനെയും ഗ്രനേഡിനെയും പ്രതിരോധിക്കാനും കുഴിബോംബിന്റെ സ്ഫോടനം പോലും തടയാനുമുള്ള ശേഷിയുണ്ട് ഈ കാറിന്.
വിആർ സെവൻ ബാലിസ്റ്റിക് പ്രൊട്ടക്‌ഷൻ സ്റ്റാൻഡേഡ് പ്രകാരമാണ് കാർ നിർമിച്ചിരിക്കുന്നത്. സാധാരണ സെവൻ സീരീസിൽനിന്നു വലിയ വ്യത്യാസം കാഴ്ചയിൽ ഈ കാറിനില്ല. അത്യാഡംബരം നിറഞ്ഞതാണ് ഉൾവശം. പഞ്ചറായായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാൻ സാധിക്കും. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയെയും തടയും.
ഇൻ ബിൽഡ് ഫയർസെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. ആറു ലീറ്റർ ശേഷിയുള്ള എൻജിന് 5250 ആർപിഎമ്മിൽ 544 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 750 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം വേണ്ടി വരുന്ന 760 എൽഐ ഹൈസെക്യൂരിറ്റിയുടെ കൂടിയ വേഗം 210 കിലോമീറ്ററാണ്. ഇതുകൂടാതെ റേഞ്ച് റോവറിന്റെ സെന്റിലൽ എന്ന അതിസുരക്ഷാ എസ്‌യുവിയും മോദിയുടെ വാഹന വ്യൂഹത്തിലുണ്ട്.
ട്രംപിന്റെ ബീസ്റ്റ്
ഒബാമയുടെ കാലത്തു നിർമിച്ച കാഡിലാക്ക് വണ്ണിൽനിന്നു പുതിയ ബീസ്റ്റിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറിയത് അടുത്തിടെയാണ്. ജനറൽ മോട്ടോഴ്സാണ് പുതിയ ബീസ്റ്റിന്റെയും നിർമാതാക്കൾ. 2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റിന്റെ നിര്‍മാണം. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ്.
അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാം. പ്രസിഡന്റിന്റെ സീറ്റിനു സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്.
കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരം സ്റ്റീല്‍ റിമ്മുകളാണ് ടയറില്‍. പഞ്ചറാകാത്ത ടയറുകളാണിവ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും അലുമിനിയവും ടൈറ്റാനിയവും സെറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.
പുടിന്റെ അതിസുരക്ഷാ കര്‍ത്തേഷ്
വ്ലാഡിമിർ പുഡിൻ മെബാക്ക് പുള്‍മാന്‍ എസ് 600 ലിമോ ഗാര്‍ഡില്‍നിന്ന് റഷ്യൻ നിർമിത കർത്തേഷിലേക്കു മാറിയത് അടുത്തിടെയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്‍ തുടക്കത്തില്‍ റഷ്യന്‍ പ്രസിഡന്റിനു വേണ്ടി മാത്രമായിരിക്കും നിര്‍മിക്കുക. റോള്‍സ് റോയ്‌സ് ഫാന്റത്തെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള വാഹനമാണ് പുതിയ കര്‍ത്തേഷ്. പോര്‍ഷെയുടേയും ബോഷിന്റെയും സഹായത്തോടെ റഷ്യയിലെ സെന്റര്‍ സയന്റിഫിക്ക്് റിസേര്‍ച് ഓട്ടമൊബീല്‍ ആൻഡ് ഓട്ടമോട്ടീവ് എന്‍ജിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുടിന്റെ പുതിയ ലിമോസീനെ വികസിപ്പിച്ചത്.
പുടിന്റെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മിച്ച കാറാണ് കർത്തേഷ്. പോര്‍ഷെയുടെ 4.6 ലീറ്റര്‍ വി 8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. പരമാവധി 592 ബിഎച്ച്പി കരുത്തും 880 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എൻജിന്‍. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഏകദേശം 5 ടണ്‍ ഭാരമുണ്ട് കര്‍ത്തേഷിന്.
ബാലിസ്റ്റിക് മിസൈല്‍, ഗ്രനേഡുകള്‍ രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ പുതിയ കാറിലുണ്ടാകും. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും കവചിത ഇന്ധന ടാങ്കും നേരിട്ടു വെടിയേറ്റാലും ഏല്‍ക്കാത്ത ബോഡിയും കാറിലുണ്ട്. സെഡാന്‍, എംപിവി, എസ്‌യുവി എന്നിങ്ങനെ മൂന്നു ബോഡി ഘടനകള്‍ കര്‍ത്തേഷിനുണ്ടാകും. ഭാവിയിൽ പ്രസിഡന്റിന് മാത്രമല്ല പൊതുജനങ്ങൾക്കായും കർത്തേഷ് നിർമിക്കുന്നുണ്ട്. ആദ്യ ഘട്ടമായി 200 വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ പ്രസിഡന്റനുള്ള അതേ സുരക്ഷ പൊതുജനങ്ങള്‍ക്കുള്ള കാറിലുണ്ടാകുമോ എന്നു വ്യക്തമല്ല.
കിമ്മിന്റെ ബെൻസ്
ഇന്ത്യൻ പ്രസിഡന്റ് ഉൾപ്പടെ നിരവധി രാജ്യത്തലവന്മാർ ഉപയോഗിക്കുന്ന മെഴ്സിഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് തന്നെയാണ് കിം ജോങ് ഉന്നും ഉപയോഗിക്കുന്നത്. എന്നാൽ അതിലെ മാറ്റങ്ങൾ എന്തൊക്കെയെന്നത് രഹസ്യമാണ്. സുരക്ഷയ്ക്ക് അതീവ പരിഗണന നൽകി നിർമിച്ചിരിക്കുന്ന വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ്. രാജ്യത്തലവന്മാരും വിശിഷ്ട വ്യക്തികളും ഉപയോഗിക്കുന്ന ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യൻ വില ഏകദേശം 25 കോടി രൂപയാണ്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർസെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.
കാഴ്ചയിൽ എസ് 600 പുൾമാൻ ലിമോയിൽനിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്റ്റീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിലധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു.
സുരക്ഷയ്ക്ക് മാത്രമല്ല അത്യാഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്കായി കാറിന്റെ റൂഫിൽ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗം എന്നിവ കാണിക്കുന്ന ഡിസ്പ്ലെയുണ്ട്. കൂടാതെ ജിപിഎസ് സാറ്റലൈറ്റ് നാവിഗേറ്റര്‍, നിരവധി എയർബാഗുകൾ എന്നിവയുണ്ട്. മെബാക്ക് എസ് 600 പുൾമാൻ ഗാർഡ് ലിമോയെ ചലിപ്പിക്കുന്നത് 6 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും നൽകും ഈ എൻജിൻ.
ഹോങ്‌ക്വി എൽ 5
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോങ്‌ക്വി നിർമിക്കുന്ന അത്യാംഡര കാറാണ് എൽ5. ചൈനയിലെ ഉന്നത നേതാക്കന്മാരാണ് ഈ കാർ ഉപയോഗിക്കുന്നത്. 6 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 550 എൻഎം ടോർക്കും 300 എൻഎം കരുത്തുമുണ്ട്. അത്യാധുനിക സുരക്ഷസംവിധാനങ്ങളാണ് ഈ ലിമോയിൽ ഒരുക്കുന്നത്. എന്നാൽ അത് എന്തൊക്കെയാണെന്ന് വ്യക്തമല്ല. സുരക്ഷയ്ക്ക് മാത്രമല്ല അത്യാഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. ചൈനയിലെ മുതിർന്ന കമ്യൂണിറ്റ് പാർട്ടി നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത് എൽ5 തന്നെയാണ്.