ADVERTISEMENT

ജൂൺ 23, 1985ന്  329 പേരുമായി പറന്നുയർന്ന എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 ആകാശത്ത് തീഗോളമായി മാറിയത് വേദനയോടെയാണ് ലോകം കേട്ടത്. ഏവരും വേദനയോടെ ഓർക്കുന്ന ഈ ദുരന്തത്തിന് 2019 ജൂൺ 23ന് 34 വർഷം തികയുകയാണ്. കാനഡയിലെ മോൺട്രിയോള്‍ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് പറന്നുയരുമ്പോൾ അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലായിരുന്നു യാത്രക്കാരിലധികവും. എന്നാൽ ലോകത്തെ ‍‍ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബ് സ്ഫോടനമായിരുന്നു. ഈ കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനം മോൺട്രിയോളിൽ നിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയർന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമായിരുന്നു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുകയായിരുന്നു.

മരണം 329; കിട്ടിയത് 131 ശരീരങ്ങൾ

ജൂൺ 23ന് രാവിലെ അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്‌ന്നുപോയ വിമാനാവശിഷ്‌ടങ്ങളിൽ നിന്ന് കോക്‌പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്‌ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്‌തമായി. വീഴ്‌ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവനെടുത്തത്.

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് മുംബൈയ്‌ക്ക് പോകാൻ കനേഡിയൻ പസഫിക് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 60 ൽ കയറാനെത്തിയ എം. സിങ് എന്ന ഇന്ത്യൻ വംശജന് ബാഗേജിന്റെ പേരിൽ ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടിവന്നു. ഒടുവിൽ സിങ്ങിന്റെ ബാഗേജും കയറ്റി. എന്നാൽ സിങ് ഫ്ലൈറ്റിൽ കയറിയിരുന്നില്ല. രാത്രി 8.22ന് ടൊറന്റോയിൽ എത്തിയ വിമാനത്തിൽനിന്ന് കുറച്ചു യാത്രക്കാരെയും സിങ്ങിന്റേതുൾപ്പെടെയുള്ള ലഗേജും എയർ ഇന്ത്യയുടെ ടൊറന്റോ - മോൺട്രിയോൾ ഫ്ലൈറ്റ് നമ്പർ 181 ലേക്ക് മാറ്റി. ടൊറന്റോയിൽനിന്നു രാത്രി 12.15 നു പുറപ്പെട്ട വിമാനം ഒരുമണിക്ക് മോൺട്രിയോളിലെത്തി. അവിടെനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്ക് പറന്നുയരുന്നതു പുലർച്ചെ 02.18ന്. രാവിലെ 8.33നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കനിഷ്‌ക രാവിലെ ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റും ഒരു സെക്കൻഡുമായപ്പോൾ അയർലൻഡിലെ ഷാനോൺ വിമാനത്താവളത്തിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 31,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്റെ മുൻഭാഗത്ത് താഴെ ചരക്ക് അറയിൽ സ്‌ഫോടനം നടന്ന് വിമാനം തകർന്നെന്നു പിന്നീടു കണ്ടെത്തി.

സുവർണക്ഷേത്രത്തിനു പ്രതികാരം

കനിഷ്ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. 1988ൽ ഇംഗ്ലണ്ടിൽ അറസ്‌റ്റിലായ, ഖലിസ്‌ഥാൻ പ്രസ്‌ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ പത്തുകൊല്ലം തടവിന് 91ൽ ശിക്ഷിച്ചതും ജയിൽ മോചിതനായി കാനഡ ഏറ്റുവാങ്ങിയശേഷം എയർ ഇന്ത്യ കേസിൽ 2003 മുതൽ അഞ്ചുകൊല്ലത്തേക്കു ജയിൽവാസം കിട്ടിയതുമാണ് പ്രതികൾക്കു കിട്ടിയ ഏക ശിക്ഷ.

റയാത്ത് 2008 ൽ പുറത്തുവരികയും ചെയ്‌തു. ഇതിനിടെ, 2000 ഒക്‌ടോബറിൽ അറസ്‌റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്‌ക്കുകയും ചെയ്‌തു.

അവലംബം: മനോരമ ആർക്കൈവ്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com