ADVERTISEMENT

ഗൾഫ് മേഖല വീണ്ടും സംഘർഷങ്ങളിലേയ്ക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സൗദി എണ്ണകമ്പനിയായ ആരാംകോയിലുണ്ടായ ഡ്രോൺ ആക്രമണം പ്രശ്നങ്ങൾ രൂക്ഷമാക്കിയിരിക്കുന്നു. ആരാംകോയിലെ സ്ഫോടനം ഞങ്ങളല്ല നടത്തിയതെന്ന് ഇറാൻ പറയുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ നീങ്ങുന്നത് അസന്തുഷ്ടിയിലേയ്ക്കു തന്നെയാണ്. എൺപതുകളുടെ അവസാനത്തിൽ ഇറാനും ഇറാഖും തമ്മിലുണ്ടായ സംഘർഷത്തിന് സമാനമായാണോ കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന ആശങ്ക ലോകമെമ്പാടും ശക്തമാണ്. മുപ്പത്തൊന്ന് വർഷം മുമ്പ് നടന്ന സംഘർഷം ചെന്നെത്തിച്ചത് 290 േപരുടെ മരണത്തിലായിരുന്നു. യുഎസ്‌എസ് വിൻസെൻസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് തൊടുത്ത മിസൈൽ തകർത്തത് ഇറാൻ എയർ 655 എയർബസ് A300 വിമാനം. യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം മിസൈൽ വെച്ച് തകർത്തത് എന്നായിരുന്നു അമേരിക്കയുടെ വാദം. 

ഇറാൻ-ഇറാഖ് യുദ്ധം

1988 ജൂലായ് മൂന്നിന് ഇറാനിലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഇറാൻ എയർ 655 എയർബസ് A300 വിമാനം സമുദ്രത്തിൽ തകർന്നു വീണ് 290 പേരാണ് മരിച്ചത്. ഇറാനിന്റെ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു മിസൈൽ ആക്രമണം. യുദ്ധം രൂക്ഷമായപ്പോൾ ഇറാനും ഇറാഖും പരസ്പരം വാണിജ്യതാൽപര്യങ്ങളെ ഹനിക്കുവാൻ തുടങ്ങി. സ്വാഭാവികമായും ഇത് ഇരുവർക്കും സ്വാധീനമുള്ള പ്രദേശവും ലോകത്തിന്റെ ഓയിൽ സപ്ലൈയുടെ ചെക്ക് പോയിന്റുമായ ഹോമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ താറുമാറാക്കി. ‌‌‌‌

ഈ സാഹചര്യത്തിലാണ് അമേരിക്കൻ നേവിയുടെ മൂന്ന് യുദ്ധക്കപ്പലുകൾ എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോമുസ് കടലിടുക്കില്‍ എത്തിയത്. ഇന്ധന വിതരണത്തിന് ഭംഗം വരാതെ നോക്കാനും അതുവഴി അമേരിക്കയുടെ ദേശീയതാൽപര്യങ്ങളെ സംരക്ഷിക്കാനുമായിരുന്നു നേവി അവിടെ നിയോഗിക്കപ്പെട്ടത്. ഇന്ധന കപ്പലുകളെ അനുഗമിക്കുകയും സുരക്ഷിതമായി അവരെ പേർഷ്യൻ കടൽ കടത്തി വിടുകയുമായിരുന്നു അമേരിക്കൻ നേവിയുടെ ദൗത്യം. ഇതിനായി നിയോഗിക്കപ്പെട്ട മുപ്പതോളം നേവി കപ്പലുകളിൽ മൂന്നെണ്ണമാണ് (1. USS VINCENNS, 2, USS SIDES, 3. USS MONTGOMERY) വിമാനാപകടത്തിന് കാരണമായ സംഭവ വികാസങ്ങളിൽ പങ്കാളികളായത്.

അമേരിക്കൻ നേവിയുടെ ഫ്‌ളീറ്റിൽ പെട്ട മറ്റൊരു ചെറിയ പടക്കപ്പൽ ആയിടെ ഇറാന്റെ കടൽമൈൻ തട്ടി തകർന്നിരുന്നു(ഇറാൻ അവരുടെ എഫ് 14 ഫൈറ്ററിലെ മിസൈലുപയോഗിച്ചു അക്രമിച്ചതാണെന്നാണ് അമേരിക്കയുടെ ആരോപണം). ഇതുമൂലമാണ് അക്കാലത്ത് അമേരിക്കൻ നേവിയുടെ അത്യാധുനിക യുദ്ധക്കപ്പലായ  വിൻസെൻസ് ഹോമൂസ് കടലിടുക്കിൽ നിയോഗിക്കുന്നത്. 

ജൂലൈ രണ്ടിന് ഇറാനിയൻ റെവല്യൂഷനറി ഗാർഡ്‌സ് എന്ന പാരാമിലിട്ടറി സംഘടനയുടെ ചെറു സ്പീഡ് ബോട്ടുകള്‍ നടത്തിയ വെടിവെയ്പ്പ് അവരെ കൂടുതൽ ജാഗരൂകരാക്കി. വളരെ ആസൂത്രിതമായ ആക്രമണം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയുണ്ട് എന്നൊരു ധാരണ വരാൻ ഈ സംഭവം ഇടയാക്കി. ജൂലായ് മൂന്നിനാണ് സംഭവപരമ്പരകളുടെ തുടക്കം. ഇറാനിയൻ റെവല്യൂഷനറി ഗാർഡ്‌സിൽ നിന്ന് വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് കപ്പലുകൾ തിരിച്ചും ആക്രമിച്ചു. ഇതേ തുടർന്ന് അമേരിക്കൻ നേവി ഇറാന്റെ എഫ് 14 വിമാനങ്ങളിൽ നിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. 

ഇറാൻ എയർ 655 

ഈ സമയത്താണ് ഏകദേശം നൂറു കിലോമീറ്റർ അകലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് 290 യാത്രക്കാരുമായി ഇറാൻ എയറിന്റെ 655 എയർബസ് A300 വിമാനം പറന്നുയരുന്നത്. ഇറാൻ എയറിന്റെ ദുബായിലേക്കുള്ള സ്ഥിരം സർവീസുകളിൽ ഒന്നായിരുന്നു. ടെഹ്റിനിൽ നിന്ന് പുറപ്പെട്ട വിമാനം ഇടത്താവളമായി ബാൻഡർ അബ്ബാസ് എയർപോർട്ടിൽ എത്തി അവിടുന്ന് പറന്നുയരുകയായിരുന്നു. ഏകദേശം 28 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചെറു യാത്ര  ഈ വിമാനം സഞ്ചരിക്കേണ്ട വിമാനപാതയുടെ നേരെ താഴെ കടലിലായിരുന്നു വിൻസെൻസ് ഇറാനിയൻ സ്പീഡ്‌ബോട്ടുകളെ തുരത്തി വെടിവെച്ചു കൊണ്ടിരുന്നത്.

ടേക് ഓഫ് ചെയ്ത വിമാനം പെട്ടെന്ന് തന്നെ പടക്കപ്പലുകളുടെ റഡാറിൽ പ്രത്യക്ഷപ്പെട്ടു. വിമാനത്തിന്റെ 'ആൾട്ടിറ്റ്യുഡോ', 'ക്ലൈംബിങ് റേറ്റോ' പരിഗണിക്കാതെ അതൊരു ഇറാനിയൻ F14 ഫൈറ്റർ ജെറ്റാണെന്ന് വിൻസൻസ് തീരുമാനിച്ചു. ഇരുപതു മൈൽ ദൂരപരിധിക്കുള്ളിലേക്ക് വന്നാൽ മിസൈലുപയോഗിച്ചു വിമാനത്തെ തകർക്കാനുള്ള അനുമതിയും സർഫസ് കമാൻഡറിൽനിന്ന് ലഭിച്ചു.

തിരിച്ചറിയാനാവാത്ത വിധം റഡാറിൽ പ്രത്യക്ഷപ്പെടുന്ന എയർക്രാഫ്റ്റുകൾ ഫൈറ്റർ ആണോ അതോ സിവിലിയൻ ആണോ എന്ന് മനസ്സിലാക്കാൻ മാർഗ്ഗങ്ങളുണ്ട്. ആദ്യം IFF (Identification Friend or Foe) എന്ന സംവിധാനമാണ് പ്രയോജനപ്പെടുത്തേണ്ടത്. പ്രദേശം യുദ്ധമേഖലയായി നേരത്തെ പ്രഖ്യാപിച്ചതിനാൽ ആ റൂട്ടിൽ പറക്കുന്ന സിവിലിയൻ എയർക്രാഫ്റ്റുകൾ IFF നിർബന്ധമായും ഉപയോഗിക്കണമെന്ന് യുഎൻ നിർദേശമുണ്ടായിരുന്നു.

എയർസ്പീഡ്, അൾട്ടിറ്റ്യൂഡ് എന്നീ ഘടകങ്ങൾ പരിഗണിച്ചും വിമാനമേതെന്ന് തിരിച്ചറിയാം. റഡാറിൽ തുടർച്ചയായി ലഭ്യമാകുന്ന വിവരങ്ങൾ വഴി വിമാനത്തിന്റെ വേഗം, ഉയരം എന്നിവ നിർണയിക്കാം.  ഇവ മനസ്സിലാക്കി യാത്രവിമാനമാണോ യുദ്ധവിമാനമാണോ എന്നത് നിർണയിക്കാം. ഇതൊന്നും കൂടാതെ നേരത്തെ ബോട്ടുകളെ നിരീക്ഷിക്കാൻ ലോഞ്ച് ചെയ്ത ഫൈറ്ററുകളിലെ പൈലറ്റുമാർക്ക് വിമാനത്തിനടുത്തേക്ക് പറന്നു ചെന്ന് വിമാനത്തെ തിരിച്ചറിയാമായിരുന്നു. പക്ഷേ അതിനൊന്നും വിൻസെൻസ് മുതിർന്നില്ല. 

വിമാനത്തിലേയ്ക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചെന്നും പ്രതികരിച്ചില്ലെന്നുമായിരുന്നു വിൻസെൻസിന്റെ വാദം. വിൻസെൻസ് അയച്ച സന്ദേശങ്ങൾ മിക്കവാറും മിലിട്ടറി ഫ്രീക്വൻസിയിൽ ആയതിനാൽ യാത്രാവിമാനമായ 655 ൽ ലഭിച്ചു കാണില്ല. മാത്രമല്ല, ടേക്ക് ഓഫിന് ശേഷമുള്ള നിമിഷങ്ങളായതിൽ 655 പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്ന തിരക്കിലും ആയിരുന്നു. സൈഡ്‌സിന്റെ അവസാനത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച വിമാനം വഴിതിരിഞ്ഞെങ്കിലും ഇതിനകം വിൻസെൻസ് രണ്ട് മിസൈലുകൾ തൊടുത്തിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.

അൽപസമയത്തിനകം എമർജൻസി ഫ്രീക്വൻസിയിൽ ഇറാൻ നേവിയുടെ സന്ദേശം വന്നു. ഒരു എയർബസ് വിമാനം തകർന്നതായും സമീപത്തുള്ള കപ്പലുകൾ സഹായിക്കണമെന്നും അഭ്യർഥിച്ചു. ഈ സന്ദേശം കേട്ടതിന് ശേഷമാണു വിൻസെൻസിലെ നാവികർക്ക് ബോധം ഉണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും വിൻസെൻസ് തന്നെയായിരുന്നു. അമേരിക്കൻ നേവിയുടെ ടിവി ക്രൂ ഈ ഓപ്പറേഷൻ മുഴുവനും കവർ ചെയ്തിട്ടുണ്ട്. വിമാനം തകർക്കുന്നതിന് മുൻപും ശേഷവും നടന്ന സംഭവങ്ങളും റേഡിയോ വിനിമയങ്ങളും ഈ വിഡിയോയിലുണ്ട്. ക്ലാസ്സിഫൈ ചെയ്ത ദൃശ്യങ്ങൾ ഏറെക്കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ബിബിസി നേടിയെടുത്തത്.

വിൻസെൻസിന്റെ കംപ്യൂട്ടറിലെ വിവരങ്ങള്‍

മുന്നറിയിപ്പ് കിട്ടിയിട്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു ഇറാനിയൻ വിമാനത്തിന്റെ ലക്ഷ്യം എന്ന അമേരിക്കയുടെ വാദം താൽക്കാലികമായി നിലനിന്നു. എന്നാൽ ഗുരുതരമായ പിഴവുകൾ പിന്നീട് വിൻസെൻസിന്റെ കംപ്യൂട്ടർ രേഖകളിൽ കത്തെത്തി. ഇറാന്റെ യാത്രവിമാനത്തിനു നേരെ വെടിയുതിർത്ത സമയത്തു വിൻസെൻസ് ഇറാന്റെ ജലാതിർത്തിക്കുള്ളിൽ ആയിരുന്നു. വിമാനം തകർന്നു വീണതും ഇറാന്റെ അധികാരപരിധിയിലുള്ള സമുദ്രത്തിലായിരുന്നു. രാജ്യാന്തര സമാധാനകരാറുകളുടെ പച്ചയായ ലംഘനമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com