ADVERTISEMENT

കോഴിക്കോട് ബൈപ്പാസിലൂടെ ചീറിപ്പായുന്ന എസ്‌യുവി, സെല്‍ഫിക്കു കൊതിച്ച് പുറകെ വച്ചുപിടിക്കുന്ന വാഹന പ്രേമികള്‍. കേരളത്തില്‍  മറ്റൊരു വാഹനത്തിനും ലഭിക്കാത്ത സൗഭാഗ്യം. വാഹന ലോകത്തെ ഈ സൂപ്പര്‍സ്റ്റാര്‍ കേരളത്തിലെത്തിയതോടെ ഹോട്ട് സ്റ്റാറായി. ഇവന്‍ കേരളത്തിലെ ആദ്യ ലംബോര്‍ഗിനി ഉറുസ്. അബ്ദുൽ അസീസ് ചൊവ്വഞ്ചേരിയുടെ കൈപിടിച്ച് കേരളത്തിലെത്തിയതോടെ ഈ എസ്‌യുവി വാഹന വിപണിയുടെ മാത്രമല്ല കോഴിക്കോടിന്റേയും താരമായിമാറി. 

ആസ്കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ചെയര്‍മാനായ അബ്ദുൽ അസീസ് കേരളത്തിലെ ആദ്യ ഉറുസ് ഉടമയായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. കോഴിക്കോട്ടെത്തിയ കേരളത്തിലെ ആദ്യ ഉറുസിന്റെ കൂടുതല്‍ വിശേഷങ്ങള്‍.

അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി
അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി

കേരളാ റജിസ്‌ട്രേഷനിലുള്ള മൂന്നാമത്തെ ലംബോര്‍ഗിനിയാണിത്. ആരും ഒന്നു നോക്കിനിന്നു പോകുന്ന വന്യ സൗന്ദര്യം– ലംബോര്‍ഗിനി ഉറുസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്ത സൂപ്പര്‍കാര്‍ നിര്‍മാതാക്കളിലൊന്നായ ലംബോര്‍ഗിനിയുടെ ലൈനപ്പിലെ ഏക എസ്‌യുവിയാണ് ഉറുസ്. കരുത്തും വേഗവും എസ്‌യുവിയുടെ വന്യതയും ഒരുപോലെ ഒത്തിണങ്ങിയ വാഹനം. ലംബോര്‍ഗിനിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ആദ്യകാഴ്ചയില്‍ത്തന്നെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റുന്ന രൂപമാണ് ഉറുസിന്. 

ഫാമിലി സൂപ്പര്‍ എസ്‌യുവി

ലംബോര്‍ഗിനി എന്നു കേള്‍ക്കുമ്പോള്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകളാണ് ഓര്‍മ വരിക എന്തുകൊണ്ട് ലംബോര്‍ഗിനിയുടെ എസ്‌യുവി എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരമുണ്ട് അബ്ദുൽ അസീസിന്, രണ്ടുപേര്‍ക്കു മാത്രം സഞ്ചരിച്ചാല്‍ പോര, കുടുംബവുമായി സഞ്ചരിക്കാന്‍ സാധിക്കണം. സ്‌പോര്‍ട്സ് കാറിന്റെ കരുത്തും എസ്‌യുവിയുടെ പ്രയോഗികതയും ഒത്തു ചേര്‍ന്ന വാഹനമാണ് ഉറുസ്. അതുകൊണ്ടാണ് ഇതു തിരഞ്ഞെടുത്തത്. ബെന്റ്‌ലി ബന്റൈഗയായിരുന്നു ആദ്യം മനസ്സില്‍. എന്നാല്‍ ഉറുസിനെ കണ്ടതും ആ തീരുമാനം മാറ്റി.

lamborghini-urus-3
അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി

ആദ്യ കാര്‍ മാരുതി, എസ്‌യുവികളോടു പ്രിയം

ആദ്യ വാഹനം മാരുതി 800 സ്വന്തമാക്കുന്നത് 1992 ലാണ്. അന്ന് നാട്ടിലെ ചുരുക്കം ചില കാറുകളിലൊന്നായിരുന്നു അത്. പിന്നീട് മാരുതി സെന്നിലായി യാത്ര. ഷോറൂമില്‍നിന്ന് സ്വന്തമാക്കുന്ന ആദ്യ വാഹനം ഫോഡ് എസ്‌കോര്‍ട്ടാണ്. എറണാകുളത്തെ ഷോറൂമില്‍ നിന്നായിരുന്നു എസ്‌കോര്‍ട്ട് വാങ്ങിയത്. നിലവില്‍ ഉറുസ് കൂടാതെ പൊര്‍ഷെ കയിന്‍, ബെന്‍സ് സിഎല്‍എസ്, മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങളുണ്ട്. ഗള്‍ഫില്‍ ബെന്‍സ് ജിഎല്‍എസ്, ജിഎംസി എന്നിവയിലാണ് യാത്ര. 

സ്‌പോര്‍ട്ടി എസ്‌യുവി

ഒറ്റനോട്ടത്തില്‍ ആരുടെയും മനംമയക്കുന്ന രൂപഭംഗി. സ്‌പോര്‍ട്‌സ് കാറിന്റെ കരുത്തും എസ്‌യുവിയുടെ വന്യതയും ചേര്‍ന്നതാണ് ലംബോര്‍ഗിനിയുടെ ഈ കാളക്കൂറ്റന്‍. ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് പൂര്‍ണ്ണമായും കസ്റ്റമൈസ് ചെയ്യാവുന്നതാണ് ലംബോര്‍ഗിനി കാറുകള്‍.

ബോണറ്റിന്റെ രൂപവും ഹെഡ്‌ലാംപുകളും സൂപ്പര്‍കാറായ അവന്റഡോറിനെ ഓര്‍മിപ്പിക്കും. വ്യത്യസ്ത രൂപമുള്ള ഗ്രില്ലാണ്.  മനോഹരമാണ് മുന്‍ഭാഗവും ഹെഡ്‌ലാംപുകളും. വൈ ആകൃതിയിലാണ് ഡേടൈം റണ്ണിങ് ലാംപുകളും ടെയില്‍ ലാംപുകളും. ഹെഡ്‌ലാംപില്‍ തന്നെ ഇന്റഗ്രേറ്റഡാണ് ഇന്‍ഡിക്കേറ്ററുകള്‍. വലിയ 21 ഇഞ്ച് വീലുകളാണ് വാഹനത്തില്‍. 440 എം എം കാര്‍ബണ്‍ സിറാമിക് ഡിസ്‌ക് ബ്രേക്ക്, വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാറുകളിലെ ഏറ്റവും വലിയ ബ്രേക്കാണെന്ന് ലംബോര്‍ഗിനി അവകാശപ്പെടുന്നു. എല്‍ഇഡി ടെയില്‍ലാംപും വലിയ ബൂട്ട്‌ഡോറും അടങ്ങിയ പിന്‍ഭാഗത്തിനും സ്‌പോര്‍ട്ടി ലുക്കാണ്.

lamborghini-urus-2
അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി

കോക്പിറ്റിനോടു സാമ്യം തോന്നുന്ന ഇന്റീരിയറില്‍ ആഡംബരവും സ്‌പോര്‍ട്ടി ഫീലും ഒത്തുചേര്‍ന്നിരിക്കുന്നു. ഹെക്‌സഗണല്‍ ആകൃതിയിലുള്ളതാണ് എസി വെന്റുകള്‍. 12 തരത്തില്‍ അല്ലെങ്കില്‍ 18 തരത്തില്‍ (ഉപഭോക്താവിന് തിരഞ്ഞെടുക്കാം) ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, വാഹനത്തിന്റെ എല്ലാ വിവരങ്ങളും നല്‍കുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉറുസിന്റെ സവിശേഷതകളാണ്. 

പവര്‍ബോട്ടുകളുടെ ത്രസ്റ്റ് ലിവറുകളോട് സമാനമാണ് മോഡ് സെലക്റ്റര്‍. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രത്യേക കളര്‍ സ്‌കീമില്‍ സ്റ്റിച്ചിങ് സിലക്ട് ചെയ്യാം. വാഹനത്തിന്റെ 360 ഡിഗ്രി വ്യൂ നല്‍കുന്ന ക്യാമറയുണ്ട്. ഡാഷ് ബോര്‍ഡിലെ എച്ച്ഡി സ്‌ക്രീനാണ് ക്യാമറയുടെ ഡിസ്‌പ്ലെയായി പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും വിരല്‍തുമ്പില്‍ നല്‍കുന്നതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. വോയ്സ് കമാന്‍ഡ്, ഹൈഡെഫനിഷന്‍ ഡിസ്‌പ്ലെ എന്നിവയുമുണ്ട് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തില്‍.

സ്‌പോര്‍ട്‌സ് കാറിന്റെ പെര്‍ഫോമന്‍സ്

ലംബോര്‍ഗിനിയുടെ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന വാഹനമാണ് ഉറുസ്. കരുത്തിന്റെയും വേഗത്തിന്റെയും കാര്യത്തില്‍ ഒരു സംശയവും വേണ്ട. നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി 8 പെട്രോള്‍ എന്‍ജിനാണ് ഉറുസില്‍. 650 ബിഎച്ച്പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണിത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.6 സെക്കൻഡും 200 കിലോമീറ്ററിലെത്താന്‍ 12.8 സെക്കൻഡും മാത്രം മതി. ഉയര്‍ന്ന വേഗം 305 കിലോമീറ്റര്‍. ആറു തരം ഡ്രൈവ് മോഡുകളുണ്ട് കാറില്‍. ഓരോ മോഡും തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് വാഹനത്തിന്റെ സസ്‌പെന്‍ഷനും പെര്‍ഫോമന്‍സും മാറിക്കൊണ്ടിരിക്കും. കാറിലെ മോഡുകള്‍ സിലക്ട് ചെയ്യുന്നത് അനുസരിച്ച് 158 എംഎം മുതല്‍ 240 എംഎം വരെ ഗ്രൗണ്ട് ക്ലിയറന്‍സ് ക്രമീകരിക്കുന്നത് അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷനാണ്.

ആസ്കോ ഗ്ലോബൽ കേരളത്തിലേക്ക്

ഫീലിപ്പീൻസ്, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലാണ് അബ്ദുൽ അസീസിന്റെ ബിസിനസ് സംരംഭങ്ങൾ. കേരളത്തിൽ സംരംഭം തുടങ്ങണമെന്നും ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായി ക്രേസ് ബിസ്കറ്റ്സ് സ്വന്തമാക്കിക്കഴിഞ്ഞു. കോഴിക്കോട് പ്ലാന്റ് ഉടൻ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com