ADVERTISEMENT

വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ  എപ്പോഴും കുഴപ്പിക്കുന്നതാണ്. കാലാവധി കഴിഞ്ഞ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സങ്ങളുണ്ടോ? ലൈസൻസ് നഷ്ടമായാൽ എന്തുചെയ്യും? റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കോട്ടയം ജോയിന്റ് ആർടിഒ റോയ് തോമസ് വിശദീകരിക്കുന്നു  

പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വീണ്ടും റജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും നിയമതടസ്സങ്ങളുണ്ടോ? 

കേന്ദ്ര സർക്കാരിന്റെ വാഹനമലി‌‍നീകരണ ചട്ടങ്ങൾ ഭാവിയിൽ പ്രശ്നമാകുമോ? കാലാവധി കഴിഞ്ഞ വാഹനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു ഗതാഗതയോഗ്യമാണെന്നു തീർച്ചപ്പെടുത്തിയാണു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. നിലവിലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. കാലാവധി പൂർത്തിയാകുന്നതിന് 60 ദിവസം മുൻപുവരെ മുൻകൂറായി റജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കു  3000 രൂപയാണു ഫൈൻ. റജിസ്ട്രേഷൻ കാലാവധി കഴി‍ഞ്ഞാൽ പിന്നീട് പുതുക്കുന്നതുവരെയുള്ള ഫീസ് (₨ 250-500) കൂടി അടയ്ക്കണം. 

നിലവിൽ പഴയ വാഹനത്തിന്റെ റജിസ്ട്രേഷൻ പുതുക്കുന്നതിനു നിയമതടസ്സങ്ങളില്ലെങ്കിലും സീറോ പൊല്യൂഷൻ ആണു സർക്കാർ ലക്ഷ്യമിടുന്നത്. പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചതായുള്ള സർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ ടാക്സിൽ ഇളവ് നൽകുന്നതുൾപ്പെടെയുള്ള നിയമങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. മാത്രമല്ല, കാലാവധി പൂർത്തിയായ വാഹനങ്ങളുടെ പുനർ റജിസ്ട്രേഷനു വൻ തുക ഫീസ് ചുമത്താനും ആലോചനയുണ്ട്. 

വാഹനം വിൽക്കുമ്പോൾ പേരുമാറ്റം വന്നിട്ടുണ്ടോ എന്നെങ്ങനെ ഉറപ്പുവരുത്താം? വാഹനം വിൽക്കുമ്പോൾ പേരു മാറ്റേണ്ടതെങ്ങനെ? 

കേന്ദ്ര സർക്കാരിന്റെ വാഹൻ വെബ് സൈറ്റ് വഴി ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലെയും (വാഹൻവെബ്സൈറ്റ് നടപ്പിലാക്കിയിട്ടുള്ള) വാഹനങ്ങളുടെ വിവരങ്ങൾ അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റേണ്ടതു വിൽക്കുന്നയാളുടെ ചുമതലയാണ്. പേരു മാറാത്തപക്ഷം വാഹനം എന്തെങ്കിലും നിയമക്കുരുക്കിൽപ്പെട്ടാൽ വിറ്റയാളും ഉത്തരവാദിയാകേണ്ടിവരും. സെയിൽസ് എഗ്രിമെന്റ് ഡീഡിനു (കരാർ) നിയമസാധുതയില്ല.

വിന്റേജ് വാഹന റജിസ്ട്രേഷൻ ചട്ടങ്ങൾ എന്തൊക്കെയാണ്?

വിന്റേജ് വാഹനമെന്ന പ്രത്യേക വിഭാഗം നിലവിലെ നിയമത്തിൽ ഇല്ല. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ റജിസ്ട്രേഷൻ നിബന്ധനകളാണു വിന്റേജ് വാഹനങ്ങൾക്കും. 50 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണു വിന്റേജ് മോഡലുകളായി പരിഗണിക്കുന്നത്. താമസിയാതെ വിന്റേജ് വാഹനങ്ങൾക്കായി പ്രത്യേക നിയമം പ്രാബല്യത്തിൽ വന്നേക്കും.      

പേരുമാറ്റത്തിന് അപേക്ഷിക്കുമ്പോൾ

ഫോം 29–30, ആർസി ബുക്ക്, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ്, വാഹനത്തിന്റെ പേരിൽ സാമ്പത്തികബാധ്യത (വായ്പ) ഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽനിന്നുള്ള എൻഒസി, വിൽക്കുന്നയാളുടെ അഡ്രസ് പ്രൂഫ് തുടങ്ങിയവ സഹിതം അപേക്ഷ നൽകണം. റജിസ്ട്രേഷൻ തുകയുടെ പകുതിയാണ് ഫീസ് (കാർ – 350, ഇരുചക്രവാഹനങ്ങൾ – 150). അപ്പോൾ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാഹൻ വബ്സൈറ്റ് വഴി പേരുമാറ്റം സ്ഥിരീകരിക്കാം. 

ലൈസൻസ് നഷ്ടപ്പെട്ടാൽ

ലൈസൻസ് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കണം. തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം എന്നിവയും ഒപ്പം വേണം. ഫീസ് അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിച്ചശേഷം ഒറിജിനൽ തിരിച്ചുകിട്ടിയാൽ, ഒറിജിനൽ ലൈസൻസ് ആർടിഒ ഓഫിസിൽ തിരിച്ചേൽപ്പിക്കണം. ഡ്യൂപ്ലിക്കേറ്റിനു മാത്രമേ വാല്യു ഉള്ളൂ. 

ആർസി ബുക്ക് നഷ്ടമായാൽ

വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സത്യവാങ് മൂലം, വായ്പഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽനിന്നുള്ള എൻഒസി, ആർസി ബുക്കിന്റെ കോപ്പി, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം വേണം. നിശ്ചിത ഫീസ് നൽകണം. 

വാഹനത്തിൽ ഓൾട്ടറേഷൻ അനുവദിക്കുമോ?

വാഹനത്തിന്റെ യഥാർഥ രൂപം മാറ്റുന്നതു കുറ്റകരമാണ്. വാഹനത്തിന്റെ ഏതെങ്കിലും പാർട്ട് മാറേണ്ടി വന്നാൽ നിർമാതാക്കൾ നിർദേശിക്കുന്ന അതേ പാർട്ട് വച്ചുതന്നെ റീപ്ലെയിസ് ചെയ്യാം. മോഷ്ടിക്കപ്പെട്ടാൽ വാഹനം മോഷണം നടന്നാൽ വാഹൻ സൈറ്റ് വഴി മോഷണം രേഖപ്പെടുത്താം. ഏത് ആർടിഒ ഓഫിസിലാണോ മോഷണം രേഖപ്പെടുത്തുന്നത് അവർ ആ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട വാഹനം രാജ്യത്തെവിടെയും വിൽക്കാനോ റജിസ്റ്റർ ചെയ്യാനോ കഴിയില്ല. ബ്ലാക്ക് ലിസ്റ്റിൽനിന്നു മാറ്റണമെങ്കിൽ ഏത് ഓഫിസിലാണോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തത്, ആ ഓഫിസിൽനിന്നു തന്നെ ക്ലിയറൻസ് ചെയ്യിക്കണം.   

വാഹനം പൊളിക്കാൻ നൽകുമ്പോൾ

പഴയ വാഹനം പൊളിക്കാൻ നൽകുന്നതിനു മുൻപ് ആർടിഒ ഓഫിസിൽ വാഹനത്തിന്റെ പെർമിറ്റ്, ആർസി ബുക്ക് എന്നിവ സറണ്ടർ ചെയ്യണം. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിലാകണം വാഹനം പൊളിക്കേണ്ടത്. ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ വാഹനം പൊളിച്ചതിനുള്ള തെളിവിനായി ആർടിഒ ഓഫിസിൽ സൂക്ഷിക്കും. വാഹനം പൊളിച്ചതിനുള്ള തെളിവിനായി This vehicle does not exist certificate നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com