ADVERTISEMENT

തിരുവനന്തപുരത്തൊരു വിന്റേജ് ബൈക്കിരുപ്പുണ്ട്. രാജ്ദൂദ് ബോബിയാണെന്നാണു തോന്നുന്നത്. ഉറപ്പില്ല. പക്ഷേ, സംഗതി കിളിക്കുഞ്ഞുമാതിരിയാണ്. നന്നായി പരിപാലിക്കുന്നത്. വന്നു നോക്ക്. നഷ്ടമാകില്ല. സുഹ‌ൃത്തിന്റെ ഉറപ്പിൽ പഴയ ബോബി സിനിമയിലെ പാട്ടൊക്കെ യൂട്യൂബിൽ ഒന്നൂടെ കണ്ട് നൊസ്റ്റൽജിയയുമായി തിരുവനന്തപുരത്തു ചെന്നപ്പോൾ ശരിക്കൊന്നു ഞെട്ടി. സംഭവം ബോബിയല്ല. ഫ്യൂറി. സാക്ഷാൽ റോയൽ എൻഫീൽഡ് ഫ്യൂറി. 

സുഹൃത്തിനെ വിളിച്ചു നീ മുത്താടാ എന്നു പറഞ്ഞ് വീടിന്റെ പോർച്ചിലേക്കു കയറി. പോർച്ചിൽ, മമ്മൂട്ടിയും ദുൽഖർ സൽമാനും പോലെ രണ്ടു വണ്ടിയിരിക്കുന്നു– പുതിയ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും പിന്നെ ഫ്യൂറിയും. ആർക്കാണ് കൂടുതൽ ഗ്ലാമർ! സംശയമെന്ത് ഫ്യൂറിയ്ക്കു തന്നെ! മുപ്പതു വർഷത്തോളമായി ഫ്യൂറി ഇന്ത്യൻ‌ മണ്ണിലെത്തിയിട്ട്. എന്നിട്ടും ഇപ്പോഴും എന്നാ ഒരു ഇതാ. 

royal-enfield-fury
ജോൺ ജേക്കബ്

എൺപതിലെ താരം

എൺപതുകളിലെ യുവത്വത്തിന്റെ ഞരമ്പുകളെ തീപിടിപ്പിച്ച വാഹനങ്ങളായിരുന്നു ആർഎക്സ്100, ആർഡി 350 യെസ്ഡി എന്നീ മോഡലുകൾ. ടു സ്ട്രോക്ക് വാഹനങ്ങൾ ഇരമ്പിത്തുടങ്ങിയ കാലം. യുവത്വത്തിന്റെ പ്രസരപ്പിൽ തിളങ്ങിനിന്ന ഇവരുടെ ഇടയിലെ സൂപ്പർ താരമായിരുന്നു ഫ്യൂറി.  ഒട്ടേറെ പ്രത്യേകതകളോടെയാണ് ഫ്യൂറി വിപണിയിലെത്തിയത്. ഡിസ്ക് ബ്രേക്കും അലോയ് വീലുമൊക്കെ ഇന്ത്യൻ ഇരുചക്ര വിപണി ആദ്യമായി കണ്ടത് ഫ്യൂറിയിലൂടെയാണ്. സൂപ്പർ താരമായിരുന്നെങ്കിലും വളരെ കുറച്ചു ഫ്യൂറി മോഡലേ നിരത്തിലിറങ്ങിയുള്ളൂ. കേരളത്തിലിറങ്ങിയ ഫ്യൂറി മോഡലുകളിൽ ഇന്നും റണ്ണിങ് കണ്ടീഷനിലുള്ളവ വളരെ വിരളം. അതിൽ പുതു പുത്തൻ പോലെ ഇരിക്കുന്ന ഒരെണ്ണമാണു തിരുവനന്തപുരം കേശവദാസപുരത്ത് ജോൺ ജേക്കബിന്റെ കൈവശമുള്ളത്. ഖത്തറിൽ എൻജിനീയറാണ് ജോൺ. ഫ്യൂറിയെക്കുറിച്ച് ഇനി ജോൺ പറയും– 1985 ൽ കോളജിൽ പഠിക്കുന്ന സഹോദരനു പിതാവ് വാങ്ങി നൽകിയതാണ് ഇത്. രണ്ടു വർഷത്തിനുശേഷം ഇവന്റെ സഹചാരി ഞാനായി. മാർ ഇവാനിയോസിൽ കോളജ് പഠനകാലം മുതൽ ഫ്യൂറിയാണ് കമ്പനി. മുപ്പത്തൊന്നു വർഷമായി ഫ്യൂറി ഒപ്പം കൂടിയിട്ട്. മറ്റു വാഹനങ്ങൾ ഒക്കെ വന്നിട്ടും ഇവനുമായുള്ള ചങ്ങാത്തം വിട്ടിട്ടില്ല. 

വില 18,000!

1985 ൽ തിരുവനന്തപുരം മരിക്കാറിൽനിന്നു 18,000 രൂപയ്ക്കാണ് ഫ്യൂറി വാങ്ങുന്നത്! മോഡൽ നിർത്തിയതോടെ സർവീസ് പ്രശ്നമായി. തുടക്കത്തിൽ വലിയ പ്രശ്നമില്ലായിരുന്നു. പിന്നീട് പാർട്സ് കിട്ടാതെയായി. പണിയാൻ ആളെയും. അതു പരിഹരിക്കാൻ ഒരു വഴി കണ്ടെത്തിയത് സ്വന്തമായി പണിയുക എന്നതാണ്. മരിക്കാറിൽനിന്നു സർവീസ് മാന്വലിന്റെ കോപ്പി സംഘടിപ്പിച്ചു. എൻജിൻ അടക്കമുള്ള ഭാഗങ്ങളെല്ലാം തന്നെയാണ് റിപ്പയർ ചെയ്യുന്നത്. ഇതിന്റെ ഏതു ഭാഗവും മനപാഠമാണ്. പാർട്സുകൾ മിക്കതും രണ്ടുമൂന്നെണ്ണം സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. നാട്ടിൽ ലീവിനു വരുമ്പോൾ മാത്രമാണ് എടുക്കുന്നത്. പോകുമ്പോൾ തൂത്തു തുടച്ച് വീടിനകത്തെടുത്തു വച്ചിട്ടാണ് പോകുന്നതെന്നു പറയുമ്പോൾ ഇതെത്രമാത്രം വിലപ്പെട്ടതാണെന്നു വ്യക്തം.

തനി ജർമൻ

ജർമൻ ഇരുചക്രവാഹന കമ്പനിയെ റോയൽ എൻഫീൽഡ് ഏറ്റെടുത്തതു വഴിയാണ് ഫ്യൂറി ഇന്ത്യയിലെത്തുന്നത്. എൻജിൻ അടക്കമുള്ള ഘടകങ്ങളെല്ലാം തനി ജർമനാണ്. ലിക്വിഡ് കൂൾഡ് എൻജിനെ എയർകൂൾഡ് ആക്കിയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മുപ്പതു വർഷം കഴിഞ്ഞിട്ടും ഒറ്റച്ചവിട്ടിനു സ്റ്റാർട്ടാണ്. 163 സിസി സിംഗിൾ സിലിണ്ടർ ഒായിൽ കൂൾഡ് എൻജിന്റെ കൂടിയ കരുത്ത് 16.28 ബിഎച്ച്പി. അഞ്ച് സ്പീഡ് ഗിയർ ബോക്സ്. പുഷ് റോഡ് ടൈപ്പ്.  എൻജിനും സൈലൻസറും എല്ലാം റബർ മൗണ്ടാണ്. ചതുരവടിവുള്ള ഹെഡ്‌ലൈറ്റും ഇൻഡിക്കേറ്ററുകളും ജർമൻ. അലോയ് വീൽ, ബ്രംബോ ബ്രേക്ക്, പയോളി സസ്പെൻഷൻ എന്നിങ്ങനെ ടോപ് സ്പെക്കുമായാണ് ഫ്യൂറി എത്തിയത്.

English Summary: Royal Enfield Fury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com