583 ജീവനുകളെടുത്ത ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടത്തിന് 43 വയസ്സ്
Mail This Article
ചെറിയ അശ്രദ്ധ, പൈലറ്റിന്റെ അക്ഷമ, കാഴ്ച മറയ്ക്കുന്ന കനത്ത മൂടൽമഞ്ഞ് – ലോകത്തിൽ ഏറ്റവുമധികം പേർ മരിച്ച വിമാനാപകടം നടന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായിരുന്നു ഇവയൊക്കെ. അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ രണ്ട് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 583 പേരായിരുന്നു. 1977 മാര്‍ച്ച് 27 നാണ് സ്‌പെയിനിലെ ടെനറീഫ് ദ്വീപിലെ ലോസ് റോഡിയോസ് എയര്‍പോര്‍ട്ടിന്റെ (ഇപ്പോള്‍ ടെനറിഫ് നോര്‍ത്ത് എയര്‍പോര്‍ട്ട്) റണ്‍വേയില്‍ രണ്ട് ബോയിങ് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മിന്റെ വിമാനവും അമേരിക്കന്‍ കമ്പനിയായ പാനാമിന്റെ വിമാനവുമാണ് അപകടത്തിൽപെട്ടത്. സ്‌പെയിനിലെ ഗ്രാന്‍ കനേറിയ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളായിരുന്നു രണ്ടും. എന്നാല്‍ ഗ്രാന്‍ കനേറിയയിൽ ബോംബ് സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതുകൊണ്ട് ഇവയടക്കം അഞ്ചു വിമാനങ്ങള്‍ ടെനറീഫ് ദ്വീപിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു.
അമേരിക്കയിലെ ലോസാഞ്ചലസില്‍നിന്ന് പുറപ്പെട്ടതായിരുന്നു പാനാമിന്റെ വിമാനം. 19 ക്രൂ അംഗങ്ങളടക്കം മൊത്തം 380 പേരുണ്ടായിരുന്നു വിമാനത്തില്‍. കെഎല്‍എമ്മിന്റെ വിമാനം നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഹോളണ്ട് ഇന്റര്‍നാഷനല്‍ ട്രാവല്‍ ഗ്രൂപ്പിന് വേണ്ടി ചാര്‍ട്ടര്‍ ചെയ്തിരുന്ന വിമാനത്തില്‍ ഫ്ലൈറ്റ് ക്രൂ അടക്കം 248 പേരുണ്ടായിരുന്നു.
താരതമ്യേന ചെറിയ വിമാനത്താവളമായ ടെനറീഫ് അഞ്ച് വിമാനങ്ങള്‍ ഒരുമിച്ച് ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു. ഒരു റണ്‍വേയും ഒരു ടാക്‌സിവേയും മാത്രമുള്ള വിമാനത്താവളത്തില്‍ ബോയിങ് 747 പോലുള്ള വലിയ വിമാനങ്ങളെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. ഗ്രാന്‍ഡ് കനേറിയ വിമാനത്താവളം വീണ്ടും തുറന്നുവെന്ന അറിയിപ്പു കിട്ടിയ ശേഷമാണ് വിമാനങ്ങള്‍ പുറപ്പെടാന്‍ തയാറായത്. ടേക്ക് ഓഫിനുള്ള കെഎല്‍എം വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് അറ്റത്ത് എത്തിയതിന് ശേഷം ടേക്ക് ഓഫ് ചെയ്യാന്‍ അനുമതി നല്‍കി.
ഇതേസമയം പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് മൂന്നാമത്തെ എക്‌സിറ്റിലൂടെ ടാക്‌സിവേയിലേക്ക് പ്രവേശിച്ച് നാലാം എക്‌സിറ്റിലൂടെ റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. കനത്ത മൂടല്‍മഞ്ഞ് നിമിത്തം മൂന്നാമത്തെ എക്‌സിറ്റ് പാന്‍ അമേരിക്കൻ വിമാനത്തിന് നഷ്ടമായി (റണ്‍വേയില്‍ എക്‌സിറ്റുകള്‍ക്ക് കൃത്യമായ നമ്പറില്ലായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി).
ടവറില്‍ നിന്നിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് റണ്‍വേയില്‍ കിടന്ന രണ്ടു വിമാനങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് കാണാന്‍ സാധിക്കാത്തതും രണ്ട് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്കും എതിര്‍ദിശയില്‍ സമീപിച്ചു കൊണ്ടിരുന്ന വിമാനങ്ങളെ കാണാനാവാതിരുന്നതും അപകടകാരണമായി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ക്ലിയറന്‍സ് ലഭിക്കുന്നതിന് മുൻപേ പറന്നുയരാന്‍ ശ്രമിച്ച കെഎല്‍എം വിമാനത്തിന്റെ പൈലറ്റിന്റെ അക്ഷമയാണ് അപകടകാരണങ്ങളിലൊന്ന് എന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റണ്‍വേയില്‍നിന്ന് പറന്നുയരാനായി ഫുള്‍ ത്രെസ്റ്റില്‍ സഞ്ചരിച്ച കെഎല്‍എമ്മിന്റെ പൈലറ്റ് പാനാമിന്റെ വിമാനം കാണുന്നത് തൊട്ടടുത്ത് എത്തിയപ്പോഴാണ്. രണ്ടു വിമാനങ്ങളിലെ പൈലറ്റുമാരും അപകടം മുന്നില്‍ കണ്ട് അവസാനനിമിഷം ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അവയെല്ലാം പാഴായി. കെഎല്‍എമ്മിന്റെ വലതു ചിറകും മെയിന്‍ ലാന്‍ഡിങ് ഗിയറും എന്‍ജിനുകളും പാനാമിന്റെ മുകളില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുകള്‍വശം മുഴുവനായി തകര്‍ന്നു. കെഎല്‍എമ്മിലെ 248 യാത്രക്കാരില്‍ ഒരാള്‍ പോലും അപകടത്തെ അതിജീവിച്ചില്ല. എഎമ്മിലെ 380 യാത്രക്കാരില്‍ 66 പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റവും മുന്നിലും പിന്നിലുമായി ഇരുന്നവരാണ് രക്ഷപ്പെട്ടത്. രണ്ടു വിമാനങ്ങളിലുമായി മരിച്ചത് 583 പേര്‍. സിവില്‍ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇതു മാറുകയായിരുന്നു.