ADVERTISEMENT

ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ട ചേരുവകളുണ്ട് ലോകത്തിലെ ഏറ്റവും വലിയ ഓട്ടമൊബീല്‍ കമ്പനികളുടെ സിഇഒ പദവിയിലിരുന്ന കാര്‍ലോസ് ഘോന്റെ ജീവിതത്തിന്. നേട്ടങ്ങളുടെ പടികള്‍ കയറിപ്പോയ കാര്‍ലോസിന്റെ വന്‍ വീഴ്ച ആരംഭിക്കുന്നത് സഹപ്രവര്‍ത്തകരുടെ ചതികളില്‍ നിന്നാണ്. ഒടുവില്‍ തന്നെ തടവിലാക്കിയ ജപ്പാനില്‍ നിന്നു സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി അതീവ സാഹസികമായി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. മാസങ്ങളായി ഘോനെ തിരിച്ചെത്തിക്കാന്‍ ജപ്പാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.

ബ്രസീലില്‍ ജനിച്ച ലെബനീസ് വംശജനായ കാര്‍ലോസ് ഘോന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. നിസാന്‍ മോട്ടഴ്‌സ്, റെനോ എസ്എ, മിറ്റ്‌സുബിഷി മോട്ടഴ്‌സ് എന്നിവയുടെ തലവനായിരുന്നു അദ്ദേഹം. അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ച നേടിയ കാര്‍ കമ്പനി എക്‌സിക്യൂട്ടീവുകളിലൊരാളാണ് കാര്‍ലോസ് ഘോന്‍. എലോണ്‍ മസ്‌കിനെ പോലുള്ളവര്‍ പുതിയ പാതകള്‍ വെട്ടിതുറന്ന് പോകുമ്പോള്‍ തികച്ചും പരമ്പരാഗത മാര്‍ഗ്ഗങ്ങളായിരുന്നു കാര്‍ലോസ് ഘോന് പ്രിയം. അതുവഴിയായിരുന്നു അദ്ദേഹം വിജയം രുചിച്ചതും. 

ഈ വളര്‍ച്ചയില്‍ പലര്‍ക്കുമുണ്ടായ അസംതൃപ്തിയാണ് കാര്‍ലോസ് ഘോനുള്ള ചതിക്കുഴിയൊരുക്കിയതും. 2018 നവംബറില്‍ അദ്ദേഹത്തെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്തതോടെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. ലോകോത്തര കമ്പനിയുടെ തലപ്പത്തു നിന്നു ജപ്പാനിലെ തടവറക്കുള്ളിലായി ഘോന്റെ ജീവിതം. വരുമാനം ജാപ്പനീസ് സര്‍ക്കാരില്‍ നിന്നു മറച്ചു, കോര്‍പറേറ്റ് സ്വത്തുക്കള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിച്ചു തുടങ്ങിയവയൊക്കെയായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. തുടക്കം മുതല്‍ ഘോന്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും നിരപരാധിയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ജപ്പാനിലെ കാര്‍ കമ്പനി എക്‌സിക്യൂട്ടീവുകളാണ് ഇതിനു പിന്നിലെന്നും ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ബന്ധിച്ചെന്നും അവസരം ലഭിച്ചപ്പോഴെല്ലാം ഘോന്‍ പറഞ്ഞു. 

100 ദിവസത്തോളം ഘോന്‍ ജപ്പാനില്‍ ജയിലില്‍ കിടന്നു. പിന്നീട് ടോക്യോയില്‍ വീട്ടു തടങ്കലിലേക്ക് മാറ്റി. 14 മില്യൻ ഡോളറാണ് (ഏകദേശം 105 കോടി രൂപ) വീട്ടുതടങ്കലിലേക്ക് മാറാനായി കെട്ടിവയ്ക്കേണ്ടി വന്നത്. വീട്ടുതടങ്കലില്‍ നിന്നാണ് ഘോന്‍ കഴിഞ്ഞ ഡിസംബറില്‍ അതിസാഹസികമായി രക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ വസതിയില്‍ ഒരു മ്യൂസിക് ബാന്‍ഡിനെ പ്രകടനം നടത്താനായി ക്ഷണിച്ചതോടെയാണ് രക്ഷപ്പെടലിന് അരങ്ങൊരുങ്ങിയത്. ഈ ബാന്‍ഡിന്റെ സംഗീത ഉപകരണങ്ങളെന്ന പേരില്‍ എത്തിച്ച പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് ഘോനെയും ഭാര്യയേയും രക്ഷിക്കുകയായിരുന്നു പദ്ധതി. ഏതാണ്ട് 8.60 ലക്ഷം ഡോളര്‍ (ഏതാണ്ട് 6.46 കോടി രൂപ) ഈ രക്ഷപ്പെടല്‍ പദ്ധതിക്കായി ചെലവു വന്നതായി പിന്നീട് ഘോന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഘോന്റെ മകനും അമേരിക്കന്‍ പ്രത്യേക സൈനിക വിഭാഗമായ ഗ്രീന്‍ ബെരറ്റ്സിലെ മുന്‍ അംഗവും കൂട്ടരുമായിരുന്നു സംഗീത കലാകാരന്മാരെന്ന പേരില്‍ എത്തിയത്. സംഗീത ഉപകരണങ്ങള്‍ക്കൊപ്പം അവര്‍ തിരിച്ചു പറന്നത് ഘോനെയും കൊണ്ടായിരുന്നു. 5.6 അടി ഉയരമുള്ള കാര്‍ലോസ് ഘോന്‍ ആറ് അടി ഉയരമുള്ള പെട്ടിയില്‍ ഒളിച്ചിരുന്നു. സ്വകാര്യ ജെറ്റ് വിമാനത്തില്‍ ആദ്യം തുര്‍ക്കിയിലെ ഇസ്തംബുളിലേക്കും പിന്നീട് സ്വന്തം നാടായ ലെബനനിലേക്കും ഘോനും കൂട്ടരും പറന്നു. ലെബനനില്‍ ഒരു വീരനായകന്റെ പരിവേഷമാണ് ഘോന് ലഭിച്ചത്. ജപ്പാനുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ ലെബനന് ഇല്ലെന്നതും അദ്ദേഹത്തിന് ഗുണമായി. 

ലെബനനില്‍ വച്ച് മാധ്യമങ്ങളെ കണ്ട ഘോന്‍ പറഞ്ഞത്, താന്‍ നിയമത്തില്‍നിന്ന് ഒളിച്ചോടുകയല്ല അനീതിയില്‍നിന്നു രക്ഷപ്പെടുകയാണ് ചെയ്തതെന്നാണ്. ജപ്പാനില്‍ തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍പോള്‍ ഘോനെ അറസ്റ്റു ചെയ്യാനായി ലെബനനിലെ നിയമമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ജപ്പാന്‍ അധികൃതരും ഇതിനിടെ നടപടികള്‍ക്ക് ശ്രമം തുടങ്ങിയിരുന്നു. മേയ് 20ന് അമേരിക്കന്‍ അധികൃതര്‍ ഒരു മുന്‍ അമേരിക്കന്‍ സൈനികനേയും കൂട്ടാളിയേയും അറസ്റ്റു ചെയ്തു. ജാപ്പനീസ് അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. മുന്‍ നിസാന്‍ മേധാവി കാര്‍ലോസ് ഘോനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ജാമ്യത്തിനിടെ രക്ഷപ്പെടുന്നത് ജപ്പാനില്‍ കുറ്റമല്ലെന്നും അതുകൊണ്ട് ഇതിന് സഹായിച്ചതും കുറ്റത്തിന്റെ പരിധിയില്‍ പെടില്ലെന്നുമായിരുന്നു അറസ്റ്റിലായവരുടെ അഭിഭാഷകരുടെ വാദം. 

ദിവസങ്ങള്‍ക്കു മുമ്പ് ജപ്പാനിലെ കേസില്‍ ഘോനെതിരായ ഇമെയിലുകള്‍ അടക്കമുള്ള തെളിവുകള്‍ വ്യാജമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു. ജപ്പാനിലെ നിസാനും ഫ്രഞ്ച് കമ്പനിയായ റെനോയുമായുള്ള സഹകരണത്തില്‍ അസംതൃപ്തരായിരുന്ന നിസാനിലെ സഹപ്രവര്‍ത്തകരായിരുന്നു ഘോനെ കുടുക്കിയതെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തത്. ആഭ്യന്തര കലഹം സമ്മതിച്ചുകൊണ്ട്, ഘോനെതിരായ തെളിവുകളില്‍ പലതും വ്യാജമാണെന്ന് സംശയിക്കുന്നതായി പിന്നീട് നിസാന്‍ തന്നെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു. 

ബ്രസീല്‍, ലെബനീസ്, ഫ്രഞ്ച് പൗരത്വമുള്ള തനിക്കുവേണ്ടി ഇടപെട്ടത് ലെബനനാണെന്നും ഘോന്‍ പറയുന്നു. രക്ഷപ്പെട്ട ഘോനെ തിരിച്ചയക്കണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ അയയ്ക്കണമെന്നാണ് ലെബനന്‍ ആവശ്യപ്പെട്ടത്. ആറു മാസമായി ഇത് ജപ്പാന്‍ അയച്ചുകൊടുത്തിട്ടുമില്ല. ചതിയില്‍ പെട്ട് ബ്രേക്ക്ഡൗണാകുമായിരുന്ന ജീവിതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുപിടിക്കുകയാണ് 66 കാരനായ കാര്‍ലോസ് ഘോന്‍ ഇപ്പോള്‍.

English Summary: Know More About Carlos Ghosn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com