ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഈ സ്കൂട്ടർ സ്റ്റാർട്ട് ആകില്ല, അഡോണിന്റെ മാന്ത്രികവിദ്യ
Mail This Article
അപകടം തടയാൻ മാന്ത്രികവടിയുണ്ടോ? മട്ടാഞ്ചേരിയിലെ പ്ലസ്ടുക്കാരൻ അഡോൺ ജോയിയോടു ചോദിച്ചാൽ ഒരു ‘മാന്ത്രിക’ ഹെൽമറ്റ് എടുത്തു നീട്ടും. ഇതിനകം സോഷ്യൽ മീഡിയയിൽ ഈ ഹെൽമറ്റും സ്കൂട്ടറും വൈറൽ ആയിക്കഴിഞ്ഞിട്ടുണ്ട്. ഈ ഹെൽമറ്റ് ധരിച്ചാൽ അപകടത്തിൽ പെടില്ല എന്നല്ല അർഥം. ഹെൽമറ്റ് ഇല്ലെങ്കിൽ വാഹനം ഓടിക്കാൻ പറ്റില്ല. ഹെൽമറ്റിനുള്ളിൽ ആൽക്കഹോൾ മണത്തറിയാനുള്ളതടക്കമുള്ള സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. വൈസറിന്റെ താഴെയാണിത്.
ഈ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സ്കൂട്ടർ സ്റ്റാർട്ട് ആകില്ല. അതുമാത്രമല്ല, മദ്യപിച്ചാണ് ഹെൽമറ്റ് ധരിക്കുന്നതെങ്കിലും വാഹനം പ്രതികരിക്കില്ല. ചുരുക്കത്തിൽ ഹെൽമറ്റ് ധരിക്കുക മാത്രമല്ല, മദ്യം വാകൊണ്ടു തൊടാൻ പോലും പാടില്ല എന്നാലേ വാഹന ഓടിക്കുവാൻ പറ്റൂ. സുരക്ഷ ഉറപ്പല്ലേ? വീട്ടിലെ സ്കൂട്ടറിൽ രണ്ടുവർഷം മുൻപ് ആണ് അഡോൺ ഈ സുരക്ഷാ ഉപാധികൾ ഘടിപ്പിച്ചത്. സ്കൂട്ടറിലെ ബാഗേജ് കംപാർട്‌മെന്റിലാണ് ഇതിനുള്ള സർക്യൂട്ടുകളും സിം കാർഡ് അടങ്ങിയ എമർജൻസി കോളിങ് സിസ്റ്റവും ഉള്ളത്. വാഹനം അപകടത്തിൽ പെട്ടാൽ ഈ സിം വഴി എമർജൻസി നമ്പറുകളിലേക്ക് സന്ദേശം പോകുന്നതും ഈ സ്കൂട്ടറിന്റെ പ്രത്യേകതയാണ്. പിസിബി നിർമിച്ചതും ഇന്റർനെറ്റിൽനിന്നു ലഭിച്ച വിവരങ്ങൾ യോജിപ്പിച്ച് ഈ സുരക്ഷാവിദ്യ തയാറാക്കിയതും അഡോൺ തന്നെയാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഈ സ്കൂട്ടർ സ്റ്റാർട്ട് ആക്കാനും എവിടെനിന്നു വേണമെങ്കിലും നിർത്താനുമുള്ള സാങ്കേതികവിദ്യയും അഡോൺ ഒരുക്കിയിട്ടുണ്ട്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അടക്കമുള്ളവർ അഡോണിന്റെ വീട്ടിലെത്തി വാഹനം പരിശോധിച്ച് അഭിനന്ദനം അറിയിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ തുടർപഠനത്തിനാണ് ഈ മിടുക്കൻ കാത്തിരിക്കുന്നത്. പിതാവ് ചുള്ളിക്കൽ കീനേഴ്സിൽ ജോയി പോൾ പിന്തുണയുമായി അഡോണിന്റെ കൂടെയുണ്ട്.