ADVERTISEMENT

ഒറ്റനോട്ടത്തില്‍ അമ്പരപ്പുണ്ടാക്കുന്ന രൂപങ്ങളാണ് ട്രക്കുകളുടേത്. വാഹനലോകത്തെ ഈ അതികായരിലെ വമ്പന്‍മാര്‍ മാത്രമല്ല പല കാരണങ്ങള്‍കൊണ്ട് നിർമാണം തന്നെ നിര്‍ത്തിവച്ചവയുമുണ്ട്. ലോകത്തെ അമ്പരപ്പിച്ച അഞ്ച് ട്രക്കുകളും അവയുടെ വിശേഷങ്ങളും അറിയാം.

മഞ്ഞുമലകള്‍ കീഴടക്കിയ സോവിയറ്റ് ട്രക്ക്

തങ്ങളുടെ വടക്കേയറ്റത്തെ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് പോകാന്‍ സോവിയറ്റ് യൂണിയന്‍ നിർമിച്ചതായിരുന്നു ഈ കൂറ്റന്‍ ട്രക്ക്. ഉത്തരധ്രുവം വഴി അമേരിക്ക പിടിക്കാന്‍ സോവിയറ്റ് യൂണിയന്‍ നിർമിച്ച വാഹനമെന്ന ഗൂഢാലോചന സിദ്ധാന്തവും 60കളില്‍ പ്രചരിച്ചിരുന്നു. 

zil-e167-6x6

രണ്ട് ZIL -375 3.5 ലിറ്റര്‍ വി 8 എൻജിനുകളായിരുന്നു മഞ്ഞിലൂടെ അനായാസം സഞ്ചരിക്കാന്‍ ഈ ട്രക്കിന്റെ കരുത്ത്. 28 ഇഞ്ചിന്റെ ട്രാക്ടര്‍ ചക്രങ്ങളുള്ള ഈ സോവിയറ്റ് ട്രക്കിന് 30 അടി നീളമുണ്ടായിരുന്നു. ഒമ്പത് അടി വീതിയും ഒമ്പത് അടി ഉയരവും കണക്കാക്കപ്പെടുന്ന ഈ ട്രക്കിന്റെ ഭാരം 12 ടണ്ണായിരുന്നു. ഏതാണ്ട് അഞ്ചു ടണ്‍ വരെ വഹിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. മോസ്‌കോയിലെ സ്‌റ്റേറ്റ് മിലിറ്ററി ടെക്‌നിക്കല്‍ മ്യൂസിയത്തില്‍ ഈ ട്രക്ക് ഇപ്പോള്‍ ഒരു കാഴ്ചവസ്തുവാണ്.

ഷെയ്ഖിന്റെ മോണ്‍സ്റ്റര്‍ എസ്‌യുവി

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തനായ വാഹനപ്രേമികളിലൊരാളാണ് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കൊപ്പം ഭാവനക്ക് അനുസരിച്ച് പണികഴിപ്പിച്ചവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ മോണ്‍സ്റ്റര്‍ എസ്‌യുവി. 

sheikh-hamad-bin-hamdan-al-nahyans-monster-suv-1

Oshkosh M1075 മിലിറ്ററി ട്രക്കും ജീപ്പ് റാംങ്‌ളറും ചേര്‍ത്താണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. 600 എച്ച്പിയുടെ കാറ്റര്‍പില്ലര്‍ സി15 15.2 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 35 അടിയോളം നീളമുള്ള ഈ കൂറ്റന്‍ ട്രക്ക് ആദ്യ കാഴ്ചയില്‍ തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ്. 50 ടണ്ണോളം ഭാരമുള്ള ഈ ട്രക്കിനകത്ത് നാലു കിടപ്പുമുറികളും ഷെയ്ഖ് ഒരുക്കിയിട്ടുണ്ട്.

കരയിലോടുന്ന ട്രെയിന്‍

അലാസ്‌കയിലെ മഞ്ഞു നിറഞ്ഞ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ സുഗമമാക്കാന്‍ വേണ്ടി അമേരിക്കന്‍ സൈന്യത്തിന് വേണ്ടിയാണ് LeTourneau ലാൻഡ് ട്രയിൻ നിർമിച്ചത്. ഇതിന്റെ മാതൃക സൈന്യത്തിന് മുമ്പാകെ നിർമിച്ചു നല്‍കിയെങ്കിലും വലിയതോതിലുള്ള ഉൽപാദനം ഉണ്ടായില്ല. എന്നാല്‍ പിന്നീട് ആവശ്യക്കാര്‍ക്ക് ഈ വാഹനം LeTourneau നിര്‍മിച്ചു നല്‍കി.

the-overland-train

തുടക്കത്തില്‍ 4X4 ട്രാക്ടറില്‍ മൂന്ന് ട്രെയിലറുകള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഈ വാഹനം. പിന്നീട് ഇതിന്റെ നീളം കൂടി വരികയും കരയിലെ ട്രയിന്‍ എന്ന ഖ്യാതി കൈവരുകയും ചെയ്തു. 54 ചക്രങ്ങൾ കറക്കാന്‍ 54 മോട്ടോറുകളാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. 1170 എച്ച്.പിയുടെ നാല് ഗ്യാസ് ടര്‍ബെയിന്‍ എൻജിനുകളായിരുന്നു ഇതിലുണ്ടായിരുന്നത്. പരമാവധി 12 ട്രെയിലറുകള്‍ വരെ ഇതിന്റെ പുറകില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതു ഭൂപ്രകൃതിയിലും ഇറങ്ങാന്‍ ശേഷിയുള്ള ചരക്കു ഹെലിക്കോപ്റ്ററുകള്‍ വ്യാപകമായതോടെ സൈന്യത്തിന് ഈ ട്രക്കിന്റെ ആവശ്യമേ ഇല്ലാതാവുകയായിരുന്നു.

സെല്‍ഫ് പ്രൊപ്പെല്‍ഡ് മോഡുലാര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍(SPMT)

self-propelled-modular-transporter

പാലങ്ങള്‍, വീടുകള്‍, കപ്പലുകള്‍ തുടങ്ങി കൂറ്റന്‍ വസ്തുക്കളെ കരയിലൂടെ നീക്കുന്നതിനാണ് ഈ കൂറ്റന്‍ ട്രക്ക് നിർമിച്ചത്. 15000 ടണ്‍ വരെ ഈ ട്രക്കിന് വഹിക്കാന്‍ ശേഷിയുണ്ട്. 128 ചക്രങ്ങള്‍ വരെ ഈ കൂറ്റന്‍ ട്രക്കുകള്‍ക്കുണ്ട്. ആവശ്യമെങ്കില്‍ ഒന്നിലേറെ ട്രക്കുകള്‍ ഒന്നിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

കരയിലും വെള്ളത്തിലും ഓടുന്ന റൈനോ

വിചിത്രമായ ചക്രങ്ങള്‍കൊണ്ടും രൂപം കൊണ്ടും ശ്രദ്ധിക്കപ്പെട്ട വാഹനമാണ് ഹെറിങ്ടൻ മർമൻ റൈനോ 4WD എസ്‌യുവി (Herrington Marmon Rhino 4WD SUV). കരയിലും വെള്ളത്തിലും ഓടുമെന്നതായിരുന്നു ഈ റൈനോ ട്രക്കിന്റെ പ്രത്യേകത. ഈ വാഹനത്തില്‍ രണ്ട് ചക്രങ്ങളിലെ ഡ്രൈവും നാല് ചക്രങ്ങളിലെ ഡ്രൈവും സാധ്യമായിരുന്നു. അലാസ്‌കയുടേയും കാനഡയുടേയും വെല്ലുവിളികള്‍ നിറഞ്ഞ ഭൂപ്രദേശത്ത് ഈ വാഹനം അമേരിക്കന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. 

കരയില്‍ മണിക്കൂറില്‍ 45 മൈല്‍ വരെയും വെള്ളത്തില്‍ നാല് മൈല്‍ വരെയുമായിരുന്നു വേഗത. 14 വര്‍ഷം വിപണിയിലുണ്ടായിരുന്ന ഈ വാഹനം പിന്നീട് പിന്‍വലിക്കുകയായിരുന്നു. അര്‍ധവൃത്താകൃതിയിലുള്ള ചക്രങ്ങളുടെ പ്രത്യേകത കൊണ്ട് 75 ഡിഗ്രിവരെ ഏത് വശത്തേക്കും വളയ്ക്കാനാകുന്ന ഈ വാഹനം മറിയാനുള്ള സാധ്യത കുറവായിരുന്നു.

English Summary: 5 of the Biggest Trucks Ever Made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com