ADVERTISEMENT

നടൻ സിജോയ് വർഗീസിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളിലെല്ലാം ഏതെങ്കിലും ഒരു വാഹനത്തിന്റെ സ്വാധീനമുണ്ട്. റോഡ് സുരക്ഷാ ക്യാംപെയ്ൻ ഗുഡ്‌വിൽ അംബാസഡർ കൂടിയായ സിജോയിക്ക് വാഹനങ്ങളെപ്പറ്റിയും ഡ്രൈവിങ് മര്യാദകളെപ്പറ്റിയും വാഹന പരിപാലനത്തെപ്പറ്റിയുമൊക്കെ കൃത്യമായ വീക്ഷണമുണ്ട്. ‘വാഹനങ്ങൾ എനിക്ക് ഇമേജ് ബിൽഡിങ്ങിനോ മേനി നടിക്കാനോ ഉള്ള സംഗതിയല്ല. മറിച്ച്, യൂട്ടിലിറ്റി ആണ്. അങ്ങനെ ആകാനേ പാടുള്ളൂ. അടുത്തുള്ള കടകളിലേക്കു സ്കൂട്ടറിലാണ് കറക്കം. ടൗണിൽ കറങ്ങുമ്പോൾ എന്റെ നാനോയോ ഭാര്യയുടെ ഐ ടെന്നോ എടുത്തു പോകാനുമാണ് എനിക്കിഷ്ടം. കാരണം, നഗരത്തിലെ ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ തന്നെ.’     

∙ ആദ്യ വാഹനം

പതിനെട്ടാം വയസ്സിൽ ആദ്യമായി സ്വന്തമാക്കിയത് ഒരു സെക്കൻഡ് ഹാൻഡ് യമഹ ആർഎക്സ്–100. പിന്നീടു ജോലി ചെയ്തു തുടങ്ങിയപ്പോൾ ഹീറോ ഹോണ്ടയായി. പിന്നെ ആദ്യത്തെ കാർ, അതൊരു വലിയ കഥയാണ്.

∙ കാറിന്റെ കഥ?

വെറും കഥയല്ല, ആ കാറിനൊരു ചരിത്രവുമുണ്ട്. ഇറക്കുമതി ചെയ്ത ടൊയോട്ട കൊറോണ സെക്കൻഡ് ഹാൻഡ് കാറായിരുന്നു അത്. ഇൻഡോ ജാപ്പനീസ് പ്രോജക്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞന്റേതായിരുന്നു ആ കാർ. അദ്ദേഹം അതു വിറ്റത് പോപ്പുലർ ഓട്ടമൊബീൽ‍സിന്. പിന്നീട് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായി ആ കാറിന്റെ ഉടമ. അദ്ദേഹത്തിന്റെ കയ്യിൽനിന്നു നടൻ മനോജ് കെ.ജയന്റെ പക്കലും തുടർന്ന് രാജു എന്ന സുഹൃത്തിന്റെ കയ്യിലുമെത്തി. പരസ്യ ഏജൻസിയായിരുന്നു രാജുവിന്. അന്നെനിക്ക് 24 വയസ്സേയുള്ളൂ. രാജുവിനായി സ്റ്റാർ ഹോംസിന്റെ പരസ്യം ചെയ്യാൻ അവസരം വന്നു. പണി തീർന്നപ്പോൾ രാജുവിന്റെ ചോദ്യം, ‘പൈസ വേണോ ഈ കാർ വേണോ?‘കാർ മതി, പൈസ ഞാൻ പിന്നീടുണ്ടാക്കിക്കൊള്ളാം എന്നായിരുന്നു മറുപടി. ഏതാണ്ട് 1.5 ലക്ഷം വിലയുണ്ടായിരുന്നു. ആദ്യ അപകടവും അതിൽത്തന്നെ.

sijoy-varghese

∙ ആദ്യ അപകടം?

വാഹനം ഓടിച്ചു പഠിക്കുന്നതിനിടെ തമ്മനത്തു കൂടി വണ്ടിയോടിക്കുമ്പോൾ നടന്നുപോയ ഒരു അമ്മച്ചിയുടെ ദേഹത്തു വണ്ടി ചെറുതായി മുട്ടി. കൊറോണയുടെ ബോണറ്റിന് ഉയരം കുറവായതിനാൽ അമ്മച്ചി നേരെ ബോണറ്റിനു മുകളിലേക്കിരുന്നു. താഴേക്കു വീഴാതിരിക്കാൻ വൈപ്പറിൽ ബലമായി പിടിച്ചിരുന്ന അമ്മച്ചിയുമായി 50 മീറ്ററോളം ഓടിയാണു വണ്ടി നിന്നത്. ആളുകളൊക്കെ ഓടിക്കൂടി. പക്ഷേ, അമ്മച്ചി താഴെയിറങ്ങി കൂളായി നിന്നു. ‘എനിക്കൊന്നും പറ്റിയില്ല മോനേ, നീ പൊയ്ക്കോ’ എന്നായിരുന്നു പേടിച്ചു പുറത്തിറങ്ങിയ എന്നോടുള്ള ആദ്യ ഡയലോഗ്. എന്റെ വിവാഹവും ആ വാഹനവുമായി ഒരു ബന്ധമുണ്ട്. 

∙ വിവാഹവും കഥയാണോ? 

ഒരിക്കൽ  കൊറോണയുടെ ഡിസ്ട്രിബ്യൂഷൻ കപ്പ് തകരാറായി. അന്നൊക്കെ പനമ്പിള്ളി നഗറിലെ ഗണപതി വർക്‌ഷോപ്പിലാണ് ഇറക്കുമതി കാറുകളൊക്കെ പണിയുന്നത്. സ്പെയർ പാർട്സൊക്കെ വിദേശത്തുനിന്നു വരുത്താൻ ബെൻസ് ഓട്ടമൊബീൽസ് പാർട്ട്ണർ റപ്പായിച്ചേട്ടന്റെ സഹായം തേടുകയായിരുന്നു പതിവ്. അങ്ങനെ ജപ്പാനിൽനിന്നു സ്പെയർ വരുന്നതും കാത്തിരുന്നു. മാസങ്ങൾ കടന്നുപോയിട്ടും സാധനം വരാതായപ്പോൾ ബെൻസ് ഓട്ടമൊബീൽസിൽ ചെന്നു കലിപ്പായി.

അപ്പോഴാണു മനസ്സിലാകുന്നതു റപ്പായിച്ചേട്ടൻ മരിച്ചുപോയി, അതാണു സ്പെയർ എത്താത്തതിനു കാരണമെന്ന്. പക്ഷേ, മരണശേഷം ആ കടം റപ്പായിച്ചേട്ടൻ മറ്റൊരുതരത്തിൽ വീട്ടി. ഏഴു വർഷങ്ങൾക്കുശേഷം വിവാഹം കഴിച്ചതു റപ്പായിച്ചേട്ടന്റെ മകളെയാണ്. അന്നത്തെ സ്പെയർ പാർട്സിനു പകരം മകളെയും ‌കാറും കാശും ഒക്കെ റപ്പായിച്ചേട്ടൻ നൽകുകയായിരുന്നുവെന്നു ഭാര്യ ഇപ്പോഴും കളിയാക്കും. അദ്ദേഹം ഏറ്റെടുത്തിട്ടുള്ളവയിൽ പൂർത്തിയാക്കാനാകാതെ പോയത് ആ ഒരേയൊരു ജോലിയായിരുന്നുവെന്നു പിന്നീട് ഭാര്യയുടെ സഹോദരൻ പറഞ്ഞു.

∙ സ്വന്തമാക്കിയ മറ്റു വാഹനങ്ങൾ?

നല്ല ഉയരമുള്ള ആളുകളാണു ഭാര്യയും ഞാനും. അതിനാൽ, എസ്‌യുവി ആണു കൂടുതൽ യോജിക്കുക എന്നു തോന്നിയതിനാൽ കൊറോണയ്ക്കു പിന്നാലെ സെക്കൻഡ് ഹാൻഡ് ടാറ്റ സിയറ എത്തി. പിന്നെ ടാറ്റ സഫാരിയും. ടാറ്റ സഫാരിയാണ് ആദ്യമായി സ്വന്തമാക്കിയ ബ്രാൻഡ് ന്യൂ വാഹനം. ശേഷം 2001 മുതൽ 10 വർഷം ദുബായിലായിരുന്നു. ദുബായിൽ പ്രാഡോയും പിന്നീട് ജാഗ്വറും സ്വന്തമാക്കി. ഏറെ ഇഷ്ടം തോന്നിയ വാഹനങ്ങളിലൊന്നായിരുന്നു ജാഗ്വർ. 2011 ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം ടൊയോട്ട ഫോർച്യൂണറും പിന്നീട് പ്രാഡോയും വാങ്ങി.

∙ ദുബായ് ജീവിതം?

മികച്ച ഡ്രൈവിങ് ശീലങ്ങൾ പഠിപ്പിച്ചതു ദുബായ് ആണ്. അവിടെ ലൈസൻസ് കിട്ടുക എന്നതു തന്നെ നല്ല ഡ്രൈവിങ്ങിനുള്ള അവാർഡായി കാണണം. അവിടെ ഒരു ജംക്‌ഷനിലേക്കു കയറുമ്പോഴും വേഗനിയന്ത്രണ പ്രകാരമുള്ള ലെയ്നുകളിൽ ഡ്രൈവ് ചെയ്യുമ്പോഴുമൊക്കെ നിയമങ്ങൾ എല്ലാവരും പാലിക്കും.

∙ പുതിയ വാഹനം?

ഞാനെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും ഫാമിലി കാർ എന്ന കൺസെപ്റ്റിലാണ്. ഭാര്യ ടെസിയും മക്കളായ ആദിത്യ, എയ്മി, ആനി, അന്തോണി എന്നിവരുമായി സന്തോഷമായി യാത്ര ചെയ്യാനാകണം. ദീർഘദൂര യാത്രകളിൽ കിടന്നു പോകാനുള്ള സൗകര്യം പരിഗണിച്ചു കിയാ കാർണിവൽ ലിമോസിൻ ആണ് പുതുതായി വാങ്ങിയത്.

∙ റോഡ് സുരക്ഷാ ഗുഡ്‌വിൽ അംബാസഡർ?

റോഡപകടങ്ങളിൽ ഒരാൾ പോലും മരിക്കാനിടവരരുത്. ആ ദുഖം 16–ാംവയസ്സിൽ അറി‍ഞ്ഞവനാണ്. ചങ്ങമ്പുഴ പാർക്കിനു സമീപം അംബാസഡർ കാറിൽ ബസിടിച്ചാണ് അമ്മച്ചി മരിച്ചത്. ചാച്ചനു ഗുരുതരമായി പരുക്കേൽക്കുകയും ഒരു വശം തളർന്നു പോവുകയും ചെയ്തു. പ്രാർഥനയോടെ വാഹനം എടുക്കുകയും മര്യാദയോടെ ഓടിക്കുകയും ചെയ്യുന്ന ശീലം വളർത്തിയത് അമ്മച്ചിയുടെ വിയോഗമാണ്. ബാംഗ്ലൂർ ഡെയ്സിലെ കോച്ചിന്റെ കഥാപാത്രം കണ്ടാണ് എന്നെ ജനമൈത്രി പൊലീസിന്റെ റോഡ് സുരക്ഷാ ഗുഡ്‌വിൽ അംബാസഡറാക്കിയത്. ഏതാണ്ട് നൂറോളം ക്യാംപസുകളിൽ ബോധവൽക്കരണം നടത്തിയിട്ടുണ്ട്.

English Summary: Sijoy Varghese Autobiography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com