10 ഡ്രൈവിങ് ലൈസൻസുകൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയ മണിയമ്മ
Mail This Article
ആത്മവിശ്വാസത്തിന്റെ ആൾ രൂപമാണു മണിയമ്മ. പത്തുഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കിയ എഴുപതുകാരി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ നേട്ടം ഇടം പിടിച്ചത് കഴിഞ്ഞ മാസം. അവസാനം സ്വന്തമാക്കിയത് ഹസാർഡസ് വാഹന ലൈസൻസാണ്. സ്ഫോടക സ്വഭാവമുള്ളവയും ആസിഡ് പോലെ അപകടകരമായതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന ‘ഹസാർഡസ്’ വാഹനം മുതൽ താഴോട്ട് സ്കൂട്ടി വരെ ഓടിക്കും മണിയമ്മ. കൂട്ടായി നിൽക്കുന്ന കൊച്ചുമകനുമുണ്ട് മറ്റൊരു റെക്കോർഡ്.
ആ പേരിലുണ്ട് എല്ലാം
A2Z- എന്ന പേര് എറണാകുളത്തു സഞ്ചരിക്കുവർ കാണാതിരിക്കില്ല. പ്രശസ്തമായ ഡ്രൈവിങ് സ്കൂൾ. ആ പേരിലുണ്ട് സ്ഥാപനത്തിന്റെ സ്വഭാവം. സ്കൂട്ടർ മുതൽ ക്രെയിനുകൾ വരെ ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുന്ന A2Z ന്റെ സ്ഥാപകയാണ് മണിയമ്മ. പത്തുവർഷമായി ഡ്രൈവിങ് ലൈസൻസുണ്ടായിട്ടും വണ്ടിയോടിക്കാൻ ധൈര്യമില്ലാത്തവർ നമ്മുടെ ചുറ്റിലുമുണ്ട്. അവർക്ക് മണിയമ്മയുടെ കഥ പ്രചോദനമാണ്. കൊച്ചിക്കടുത്ത മുണ്ടം വേലിയിലെ A2Z ട്രാക്കിൽവച്ചു കാണുമ്പോൾ കൊച്ചുമകൻ അരവിന്ദും കൂടെയുണ്ടായിരുന്നു.
തുടക്കം വലിയ വാഹനത്തിൽ
മണിയമ്മയുടെ ഭർത്താവ് ലാൽA2Z ഡ്രൈവിങ് സ്കൂൾ തുടങ്ങുന്നത് 1978 ൽ. 43വർഷത്തിനിടെ 35 വർഷവും മണിയമ്മ ഈ രംഗത്തു സജീവമായിരുന്നു. ആദ്യം ഫോർവീലർ ലൈസൻസ് ആണ് എടുത്തത്. സ്ത്രികളെ പഠിപ്പിക്കാനും ഓട്ടോ വാങ്ങി നൽകാനുമൊക്കെ ഇക്കാലയളവിൽ ശ്രദ്ധ ചെലുത്തി. ഇന്നിപ്പോൾ മണിയമ്മ നയിക്കുന്ന A2Z നു കീഴിൽ സാധാരണ ഡ്രൈവിങ് സ്കൂൾ, ഹെവി എക്യുപ്മെന്റ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഐടിസി, ഹസാർഡസ് വെഹിക്കിൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുണ്ട്.
ഡ്രൈവിങ് ലൈസൻസ് കിട്ടിയിട്ടും ആത്മവിശ്വാസമില്ലാത്തതുകൊണ്ടു വണ്ടിയോടിക്കാത്തവർക്കായി 3 ദിവസത്തെ ക്രാഷ് കോഴ്സ് ഇവർ നടത്തുന്നുണ്ട്. കോവിഡ് കാലത്ത് കൂടുതൽ സ്ത്രീകൾ പഠനത്തിനെത്തിയെന്നു മണിയമ്മ. അവരിൽ ഓരോരുത്തരുടെയും ഡ്രൈവിങ് കഴിവ് അളന്ന് അപാകതകൾ മറികടക്കാൻ വെവ്വേറെ രീതികളാണ് ഇവർ അവലംബിക്കുന്നത്. സ്ത്രീകൾ വാഹനമോടിക്കണം എന്നു തന്റെ ജീവിതം കൊണ്ടാണ് മണിയമ്മ പറയുന്നത്.
മിനി ലാൽ, മിലൻ, മിജു, എന്നിങ്ങനെ മൂന്നുമക്കളാണ് മണിയമ്മയ്ക്ക്. ഓട്ടമൊബീൽ ഡിപ്ലോമ എടുത്ത ആദ്യവനിതയാണു മിനി ലാൽ. ഇവരെല്ലാം കൂട്ടുചേർന്നൊരു ഫാമിലി ബിസിനസ് ആണ് A2Z. വീട്ടിലെ എല്ലാവരും പതിനെട്ടുവയസ്സു തികഞ്ഞ ദിവസംതന്നെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചവരാണ്. ഡ്രൈവിങ് കുടുംബത്തിന്റെ പൊതുസ്വഭാവമാണ് എന്നർഥം. അതിനു തെളിവാണ് മണിയമ്മയുടെ ഡ്രൈവിങ് ലൈസൻസ്. ആ കാർഡിൽ
വാഹനവിഭാഗങ്ങളുടെ പേരെഴുതാൻ ഇനി ഇടമില്ല.
ഹെവി എക്യുപ്മെന്റ്സ് ട്രെയിനിങ് യാർഡിലെ ‘ജെസിബി’യിൽനിന്നിറങ്ങുമ്പോൾ മണിയമ്മ ഒരു രഹസ്യം വെളിപ്പെടുത്തി. കൂടെയുള്ള അരവിന്ദ് മിലൻ എന്ന കൊച്ചുമകനും ഒരു റെക്കോഡ് ഉണ്ട്. ഏറ്റവും കൂടുതൽ ഡ്രൈവിങ് ലൈസൻസ് ഉള്ള പ്രായം കുറഞ്ഞയാൾ ആണ് അരവിന്ദ് മിലൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് തന്നെയാണ് ഈ ബഹുമതിയും നൽകിയിട്ടുള്ളത്. 8 തരം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടിയ അരവിന്ദ് ഓട്ടമൊബീൽ എൻജിനീയറിങ് കഴിഞ്ഞ് മണിയമ്മയുടെ കൂടെ കുടുംബബിസിനസ്സിൽ ചേർന്നിരിക്കുകയാണ്. റെക്കോർഡ്സിൽ ഏറ്റവും പ്രായം കുറഞ്ഞയാളും കൂടിയ ആളും ഒരു കുടുംബത്തിൽനിന്ന്. അവരുടെ സ്ഥാപനത്തിന്റെ പേരും എത്ര അർഥവത്താണ്! A2Z
English Summary: Ammayiamma With 10 Driving Licence