ADVERTISEMENT

ലോക്ഡൗൺ കാലം. എറണാകുളം – മലപ്പുറം റൂട്ട്. മറികടന്നു പോകുന്ന ടാങ്കർ ലോറിയുടെ ഡ്രൈവിങ് സീറ്റിലേക്ക് വഴിയിൽ നിന്ന യുവാക്കളിലൊരാൾ ഒന്നുകൂടി നോക്കി. വളയം തിരിക്കുന്നത് ഒരു പെൺകുട്ടി തന്നെ. യുവാവിലെ ഡിറ്റക്ടീവ് ഉണർന്നു. ഇതിലെന്തോ പ്രശ്നമുണ്ട്. പത്മശ്രീ എന്ന പേരു കേരളത്തിൽ കേട്ടിട്ടില്ലെന്നു സിനിമയിൽ പറഞ്ഞതുപോലെ, ഒരു കൊച്ചു പെൺകുട്ടി ടാങ്കർ ലോറി ഓടിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? 

യുവാവിന്റെ ഫോൺവിളിയെത്തിയതോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ആക്ടീവായി. അടുത്ത പോയിന്റിൽ മൂന്നു ബാരിക്കേഡ് ഉയർത്താൻ അടിയന്തര സന്ദേശം പോയി. ഇതാ ഒരു സെൻസേഷനൽ വാർത്ത ജനിക്കുന്നു. ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോൾ പെട്രോൾ ടാങ്കറുമായി കടന്ന പെൺകുട്ടി ...തടഞ്ഞുനിർത്തിയ വാഹനത്തിന്റെ രേഖകളും പെൺകുട്ടിയുടെ ലൈസൻസും അധികൃതർ സൂക്ഷ്മമായി പരിശോധിച്ചു. എല്ലാം കിറുകൃത്യം. മാത്രമല്ല, ഒന്നര വർഷമായി ഇതേ റൂട്ടിൽ തന്നെയാണ് ഓട്ടം. ഇത്ര നാൾ ഈ റൂട്ടിൽ ഈ കുട്ടി ടാങ്കർ ഓടിച്ചിട്ടും എങ്ങനെ അറിയാതെ പോയി? 

അങ്ങനെ പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിരണ്ടുകാരി ഡെലീഷ്യ വൈറലായി. അതിനു പിന്നിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെയായിരുന്നു. ഡെലീഷ്യ എന്നാൽ ആഹ്ലാദം എന്നാണർഥം. ഈ സ്പാനിഷ് പേരിലെ കൗതുകം പ്രവൃത്തിയിലുമുണ്ട്. ഹസാഡ് ലൈസൻസ് ഉള്ള വനിതകൾ വേറെയുണ്ടെങ്കിലും എല്ലാ വർഷവും പുതുക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നവർ ഏറെയുണ്ടാവില്ല. മൂന്നു വർഷം മുൻപാണു ലൈസൻസ് എടുത്തത്. ഒന്നര വർഷമായി എറണാകുളം ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽനിന്നു മലപ്പുറം തിരൂരുള്ള പമ്പിലേക്ക് സ്ഥിരമായി ലോഡ് എത്തിക്കുന്നു.

തുടക്കം 10 ൽ പഠിക്കുമ്പോൾ

പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അപ്പച്ചൻ ഡേവിസിന്റെ സഹായിയായി ലോറിയിൽ പോയിത്തുടങ്ങിയതാണ് ഡെലീഷ്യ. 42 വർഷമായി ടാങ്കർ ലോറി ഡ്രൈവറായ തൃശൂർ കണ്ടശ്ശാങ്കടവ് പള്ളിക്കുന്നത്തിൽ ഡേവിസ്, ഡെലീഷ്യയുടെ താൽപര്യം കണ്ട് യാത്രകളിൽ അവളെയും കൂടെ കൂട്ടുകയായിരുന്നു. ക്ലാസില്ലാത്ത ദിവസങ്ങളിലെല്ലാം മകൾ അച്ഛന്റെ കൂടെ വണ്ടിയിൽ പോകും. മെല്ലെ, ലോറി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു പഠിച്ചു. ലോഡ് ഇറക്കിക്കഴിഞ്ഞ് പാർക്ക് ചെയ്യാനും റിവേഴ്സ് എടുക്കാനും തിരക്കില്ലാത്ത റോഡിലൂടെ ഓടിക്കാനുമൊക്കെ തുടങ്ങി. നന്നായി സ്റ്റിയറിങ് ബാലൻസ് ആയി എന്ന് അപ്പച്ചന് ഉറപ്പായപ്പോൾ ഹെവി ലൈസൻസ് എടുക്കാൻ പ്രോത്സാഹിപ്പിച്ചു.

പതിനെട്ടു വയസ്സായപ്പോൾ കാർ ലൈസൻസ് എടുത്തു. ഡിഗ്രിക്കു പഠിക്കുമ്പോൾ ബസിനും ലോറിക്കും വെവ്വേറെ ഹെവി ലൈസൻസും കരസ്ഥമാക്കി. ഹെവി ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഹസാഡ് ലൈസൻസ് ലഭിക്കൂ. ഹെവി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോൾ ഹസാഡ് ലൈസൻസും സ്വന്തമാക്കി. പെട്രോളിയം, ആസിഡ് തുടങ്ങി അപകടകരമായ പദാർഥങ്ങൾ കൊണ്ടുപോകുന്നതിനാണ് ഹസാഡ് ലൈസൻസ് അനുവദിക്കുന്നത്. അതിന്, 5 ദിവസത്തെ ക്ലാസ്, ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കണം. ലൈസൻസ് ഉള്ളതുകൊണ്ടു മാത്രം ലോഡ് നിറച്ച ടാങ്കറുമായി നിരത്തിലിറങ്ങാനാകില്ല. പെട്രോളിയം കമ്പനിയുടെ വക പ്രത്യേക ക്ലാസുകളും ടെസ്റ്റും കൂടി പൂർത്തിയാക്കി പെർമിറ്റ് സ്വന്തമാക്കിയേ പറ്റൂ. 

റിസ്കാണ്, പക്ഷേ...ത്രില്ലുമാണ് 

വളരെ റിസ്കുള്ള ജോലിയാണ്. ലോഡ് നിറച്ചു കഴിഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണ്. ചെറിയൊരു സ്പാർക് ഉണ്ടായാൽ ഒരു പ്രദേശം മുഴുവൻ കത്തിച്ചാമ്പലാകാം. ഡ്രൈവിങ് വളരെ ശ്രദ്ധയോടെ വേണം. ടയർ പ്രഷർ പരിശോധന, പ‍‍ഞ്ചറായാൽ ടയർ മാറ്റിയിടുന്നത്, നിശ്ചിത ഇടവേളകളിൽ ഓയിൽ ചെക്ക് ചെയ്യൽ, ചെറിയ ലീക്കുകൾ നിയന്ത്രിക്കേണ്ട വിധം തുടങ്ങിയവയിലെല്ലാം പരിശീലനം ലഭിച്ചിട്ടുണ്ട്. റോഡ് വ്യക്തമായി കാണാമെന്നതിനാൽ മറ്റു വാഹനങ്ങൾ ഓടിക്കുന്നതിലും എളുപ്പമാണ് ടാങ്കർ ലോറി ഓടിക്കാനെന്നു ഡെലീഷ്യ പറയുന്നു.

lady-tanker-driver-1
ഡെലീഷ്യയും പിതാവ് ഡേവിസും

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൂട്ടിലൂടെ മാത്രമേ വാഹനം പോകാവൂ. വാഹനം എപ്പോഴും ട്രാക്ക് ചെയ്യപ്പെടും. നിശ്ചിത സമയത്തിനകം ലോഡ് എത്തിച്ചിരിക്കണം. 60 കിലോമീറ്ററിലേറെ വേഗത്തിൽ പോകാൻ പാടില്ല. വേഗപ്പൂട്ട് (സ്പീഡ് ഗവേർണർ) ഉള്ളതിനാൽ സ്പീഡ് ലിമിറ്റ് കടന്നാൽ കമ്പനി പെർമിറ്റ് റദ്ദാക്കും. എറണാകുളത്തുനിന്നു മലപ്പുറം തിരൂർ പമ്പ് വരെ 3.45 – 4 മണിക്കൂറിനുള്ളിൽ ഡെലീഷ്യ ഓടിയെത്തിയിരിക്കും. ദിവസേന 300 കിമീ ഡെലീഷ്യയാണ് ഇപ്പോൾ സ്ഥിരമായി ഡ്രൈവിങ് സീറ്റിൽ. സഹായിയുടെ റോൾ അപ്പച്ചനും. സമയത്തുതന്നെ ലോഡ് എത്തിക്കുമെന്നതിനാൽ പമ്പുകാർക്കും ഈ പെൺകരങ്ങളിൽ പൂർണവിശ്വാസംതന്നെ. 

കണ്ണിൽപ്പെടാതെ 3 വർഷം

മൂന്നു വർഷമായി ലോറി ഓടിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. അവശ്യസർവീസ് ആയതിനാൽ ലോറി ആരും തടയാറില്ല. മറ്റു വാഹനങ്ങളും ‘മുട്ടാൻ’ വരില്ല. ആവശ്യമുള്ളപ്പോൾ പെട്ടെന്നു സൈഡ് കിട്ടും. ഒടുവിൽ ഈയിടെ ലോക്ഡൗൺ കാലത്താണ് സംശയം തോന്നിയ ചിലർ വിളിച്ചുപറഞ്ഞതും മോട്ടർ വാഹനവകുപ്പ് അധികൃതർ ബാരിക്കേഡുയർത്തി വഴിയിൽ തടഞ്ഞു സംഗതി വൈറലാക്കിയതും. 

തുടക്കം സ്കൂട്ടറിൽ

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂട്ടർ ഉരുട്ടിയായിരുന്നു തുടക്കം. പിന്നെ കാറുകളിലേക്കായി നോട്ടം. വീട്ടിലൊരു അംബാസഡർ കാറുണ്ട്. ഒൻപതാം ക്ലാസ് അവധിക്കാലമായപ്പോൾ അപ്പച്ചനോട് ആവശ്യം ഉന്നയിച്ചു. എനിക്കും ഡ്രൈവിങ് പഠിക്കണം. സ്റ്റിയറിങ് ബാലൻസും ഗിയർ മാറ്റുന്ന രീതിയും എല്ലാം വിശദമാക്കി അപ്പച്ചൻ ഡ്രൈവിങ് പഠിപ്പിച്ചു. അപ്പോഴും വലിയ വാഹനങ്ങൾ ഓടിക്കണമെന്ന മോഹമായിരുന്നു മനസ്സിൽ. വീട്ടുകാരുടെ പേരുകളുമായി നോക്കുമ്പോൾ ‘ഡെലീഷ്യ’ തികച്ചും വ്യത്യസ്തം. അപ്പച്ചൻ അറിഞ്ഞിട്ട പേരാകുമെന്നു ചിരിയോടെ ഡെലീഷ്യ പറയും. അതുപോലെ, ചെയ്യുന്ന കാര്യങ്ങളും വ്യത്യസ്തം.. വീട്ടിൽ അമ്മ ട്രീസയ്ക്കോ ചേച്ചി ശ്രുതിക്കോ ഇളയ സഹോദരി സൗമ്യയ്ക്കോ ഡ്രൈവിങ്ങിൽ യാതൊരു താൽപര്യവുമില്ല. 

മനസ്സിലായല്ലോ, വെറുതെ തള്ളിയതല്ല  

ലോറി ഓടിക്കാൻ പഠിച്ച കാര്യമൊക്കെ കൂട്ടുകാരോടു പറയുമ്പോൾ അവർ പറയും ‘ഓ.. ഇങ്ങനെ ചുമ്മാ തള്ളാതെ.’ ആരും വിശ്വസിക്കാതായപ്പോൾ പിന്നെ പറയാതായി. സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ പഴയ കൂട്ടുകാരും ടീച്ചർമാരും വിളിക്കാൻ തുടങ്ങി.. ‘നീ അന്നു പറഞ്ഞതു സത്യമായിരുന്നല്ലേ..’ വോൾവോ ബസ് ഓടിക്കുന്നതിനുള്ള പ്രത്യേക ലൈസൻസ് കരസ്ഥമാക്കുകയാണ് ഡെലീഷ്യയുടെ അടുത്ത ലക്ഷ്യം. അതിന് ബെംഗളൂരുവിൽ പോകണം. റെഡ്യാക്കാം. ലോക്ഡൗൺ കഴിയട്ടെ.

English Summary: Lady Tanker Driver Delicia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com