ADVERTISEMENT

പെട്രോൾ വാഹനങ്ങളിലെ ചോർച്ച, അടുത്തിടെ ഏറെ കേൾക്കുന്ന വാർത്തയാണിത്. ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിക്കാനും കാരണമായേക്കം. തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നതെങ്കിലും പിന്നീട് നിരവധി സ്ഥലത്തേക്ക് ഇവ വ്യാപിച്ചു. ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന് പേരിൽ ധാരാളം വാർത്തകളും ഇവയെക്കുറിച്ച് വരുന്നുണ്ട്. എന്നാൽ എന്താണ് ഇതിലെ സത്യം, എങ്ങനെയാണ് ഈ വണ്ടുകൾ വാഹനങ്ങളിലെത്തുന്നത്? ഇതിനെക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അർബൻ എന്റമോളജിസ്റ്റും പെസ്റ്റ് മാനേജ്മെന്റ് കൺസൽറ്റന്റുമായ അശോക് ബാബു. 

 

petrol-beetle-4

ലുലു ഇന്റർനാഷണിന്റെ പെറ്റ്മാനേജ്മെന്റ് കൺസൽറ്റന്റും പെസ്റ്റ് മാനേജ്മെന്റ് വിദഗ്ദനുമായ അശോകാണ് ഈ ചോർച്ച ഒരുതരം വണ്ടുകൾ കൊണ്ട് ഉണ്ടാകുന്നതെന്ന് ആദ്യം കണ്ടു പിടിച്ചത്.

 

petrol-beetle-5

ഇന്ധന ചോർച്ച ആദ്യം ശ്രദ്ധയിൽപെട്ടത് എപ്പോൾ? ‌

 

petrol-beetle-1

2020ൽ തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലെ ചില സുഹൃത്തുക്കൾ ഇത്തരത്തിലൊരു അനുഭവം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സാധ്യതയെപ്പറ്റി ചിന്തിക്കുന്നത്. തുടർന്നാണ് ഇതിനെപ്പറ്റി പഠിക്കുന്നത്. ആദ്യ അന്വേഷണത്തിൽ നിന്നു തന്നെ ധാരാളം വാഹനങ്ങൾക്ക് ഈ പ്രശ്നമുണ്ടെന്ന് മനസിലായി. തുടർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിൽ സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചപ്പോഴാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ പെട്ട കാംഫർഷോട്ട് എന്ന ചെറു ജീവിയാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തിൽ തന്നെ ഈ ജീവിയാണ് എന്നു തിരിച്ചറി‍ഞ്ഞിരുന്നു. 

 

petrol-beetle-3

എങ്ങനെ ഈ ജീവി ഇവിടെ വന്നു

 

petrol-beetle-2

ഈ ജീവികൾ ഏഷ്യൻ വൻകരയിൽ കണ്ടുവരുന്നതാണെങ്കിലും ഇന്ത്യയിൽ അധികം കാണാറില്ല. ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന തടികളിലൂടെയും ചെടികളിലൂടെയുമായിരിക്കും ഇവ നമ്മുടെ നാട്ടിലെത്തിയത്. പ്രധാനമായും മറിഞ്ഞു വീണ തടികളിലാണ് ഇവ സുഷിരങ്ങളുണ്ടാക്കുന്നത്. തടി ഇവർ ഭക്ഷിക്കില്ല ഇവയുടെ ശരീരത്തിലുള്ള ഒരു തരം ഫംഗസിനെ വളർത്താനുള്ള ഇടം എന്ന തരത്തിൽ മാത്രമാണ് ഇതു തുളയ്ക്കുന്നത് ( ഈഫംഗസ് തന്നെയാണ് ഇവരുടെ ഭക്ഷണവും). ചീഞ്ഞ തടികളിൽ നിന്ന് വരുന്ന എഥനോളിന്റെ ഗന്ധമാണ് ഇവയെ പ്രധാനമായും ആകർഷിക്കുന്നത്. 

 

പെട്രോൾ കുടിക്കില്ല, എഥനോൾ സാന്നിധ്യം

 

അടുത്തിടെയാണ് പെട്രോളിൽ കൂടുതലായി എഥനോൾ ചേർക്കാൻ തുടങ്ങിയത്. എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കാൻ കാരണമെന്നാണു കരുതുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇതു തുരക്കുന്നത്. എഥനോളിന്റെ സാന്നിധ്യം മൂലം, തടിയാണെന്നു തെറ്റിദ്ധരിച്ചാണു കാംഫർഷോട്ട് ബീറ്റിൽ ഇനങ്ങൾ പൈപ്പ് തുരക്കുന്നത്. പെട്രോളുമായി ബന്ധത്തിൽ എത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യുമെന്നും അശോക് ബാബു പറഞ്ഞു. 

 

തെറ്റിധാരണ പരത്തരുത്

 

പൊതുവേ 5 എംഎം വരെയുള്ള വ്യസമുള്ള ചെടികളുടെ തണ്ടുകളിലാണ് ഇവർ സുഷിരങ്ങളുണ്ടാക്കുന്നത്. എഥനോളിന്റെ സാന്നിധ്യവും പൈപ്പുകളുടെ വണ്ണവും അധികം എടുക്കാത്ത വാഹനങ്ങളും... ഈ സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഈ ജീവികൾ പൈക്കുകൾ തുരന്നു. 

ഇത്തരത്തിലുള്ള പ്രാണികൾക്ക് പെട്രോളിനോട് ഒരു തരത്തിലുള്ള താൽപര്യവുമില്ല. പെട്രോളിന്റെ സാന്നിധ്യം ഇവരുടെ ജീവൻ തന്നെ ഭീഷണിയാണ്. കൂടാതെ ചില ആളുകൾ പറയുന്നതുപോലെ കീടനാശിനകളുടെ പ്രയോഗം ചിലപ്പോൾ വേറെ അപകടങ്ങൾക്ക് വഴി വച്ചേക്കാം.

 

ഇവയെ തുരത്താനുള്ള മാർഗം

 

പൈപ്പുകളും വ്യാസം കൂടുക്കയോ അല്ലെങ്കിൽ ഇരുമ്പ് ചട്ടയുള്ള പൈപ്പുകൾ ഇടുകയോയാണ് ഇതിനുള്ള ശാശ്വത പരിഹാരം. കൂടാതെ പൈപ്പുകളിൽ വിഷാംശമില്ലത്ത ഉണങ്ങിപ്പോകാത്ത പശ ഉപയോഗിച്ച് കവർ ചെയ്താൽ ഒരു പരിധിവരെ തടയാനാകും. 

 

പൈപ്പുകളുടെ ലഭ്യതക്കുറവ്, അപകട സാധ്യത

 

അത് അത്ര എളുപ്പത്തിൽ മാറ്റേണ്ടാത്ത പൈപ്പുകളാണ് അതുകൊണ്ടു തന്നെ  പല സര്‍വീസ് സെന്ററുകളിലും പാര്‍ട്‌സ് വിപണന കടകളിലും പൈപ്പുകള്‍ക്ക് ക്ഷാമം നേരിടുന്നതായി മെക്കാനിക്കുകള്‍ പറയുന്നു. വാഹനം നിർത്തിയിടുമ്പോൾ ഇന്ധനം ചോർച്ച അറിയില്ലെങ്കിലും ഓടുമ്പോൾ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോൾ ചോരാൻ സാധ്യതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള്‍ പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്‍ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. ചില വാഹനങ്ങളുടെ റബ്ബര്‍ പൈപ്പുകളില്‍ നിറയെ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമാകും.

 

English Summary: Entomologist cracks fuel theft cases in Pathanamthitta, holds beetle Responsible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com