ADVERTISEMENT

ഇരു ചക്രവാഹനപ്രമകൾക്കിടിയിലേക്ക് കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം 334 സിസി എൻജിൻ കരുത്തിൽ യെസ്ഡി മടങ്ങിയെത്തിയിരിക്കുന്നു. ക്ലാസിക് ലെജൻഡ്സ് പുത്തൻ പകിട്ടിലും മോ‍ടിയിലും പുറത്തിറക്കിയ പുത്തൻകൂറ്റുകാർ നിരത്തിലോടാൻ ഒരുങ്ങുമ്പോൾ പഴയതലമുറയിലെ വാഹനപ്രേമികളുടെ മനസ്സിൽ കുടം കമഴ്ത്തിയതുപോലുള്ള വലിയപെട്രോൾ‌ ടാങ്കിനു പിന്നിലിരുന്ന വണ്ടി ഓടിച്ച പഴയ യെസ്ഡിക്കാലം നിറയുകയാണ്.

yezdi-scrambler
Yezdi Scrambler

 

350 സിസി എൻജിന്റെ കരുത്തുമായി എൻഫീൽഡ് കളം നിറഞ്ഞു നിന്ന 1960 കളിലായിരുന്നു യെസ്ഡിയുടെ മുൻഗാമി ജാവയുടെ ചെക്കോസ്ലോവാക്യയിൽ നിന്നുള്ള വരവ്. മൈസൂറിലെ ഐഡിയൽ ജാവാ (ഇന്ത്യാ) ലിമിറ്റഡായിരുന്നു നിർമാതാക്കൾ. വൃശ്ചികത്തിൽ പുഞ്ചപ്പാടത്ത് വെള്ളംപറ്റിക്കുന്ന മോട്ടറിന്റെ ശബ്ദത്തോടെ എത്തിയ ജാവയെ അന്നത്തെ ചെറുപ്പം സ്വീകരിക്കാൻ കാരണങ്ങളേറെയായിരുന്നു. എൻഫീൽഡിനേക്കാൾ എൻജിനു നൂറു സിസി ശേഷി കുറവാണെങ്കിലും മൊത്തത്തിൽ കുതിരച്ചന്തം. കിക്കർ പിന്നാക്കം തിരിച്ചിട്ടു കംപ്രസ് ചെയ്തുള്ള സ്റ്റാർട്ടിങ്. ഇരട്ടച്ചങ്കുള്ളവൻ എന്നു പറയും മട്ടിൽ ഇരുവശങ്ങളിലും ക്രോമിയം പൂശിയ സൈലൻസർ. എങ്കിലും എല്ലാത്തിനും മേലെ ഉയർന്നു നിന്നത് പടുപടെയെന്നുള്ള ഒച്ചയായിരുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിൽ ഉദ്യോഗസ്ഥരുമായും വയലേലകളിൾ കർഷകരുമായും തലങ്ങും വിലങ്ങും പാഞ്ഞ 175 സിസി രാജ്ദുത് ഇടയ്ക്ക് എത്തിയെങ്കിലും തെക്കർ കൂറു കാട്ടിയത് ജാവയോടായിരുന്നു. രാജ്ദൂതിന്റെ മുൻഭാഗത്തെ ഷോക്ക് അബ്സോർബറിന്റെ മെനയല്ലാത്ത നിൽപ്പു ടെലസ്കോപിക് ഷോക്ക് അബ്സോറബറിനോടു താൽപര്യം കാട്ടിയിരുന്ന മലയാളിക്ക് അത്രക്ക് അങ്ങോട്ടു പഥ്യമായില്ല.

yezdi-roadster
Yezdi Roadster

 

എഴുപതുകളുടെ ആദ്യപാദത്തിൽ ജാവ നിലനിൽക്കെ തന്നെയാണ് ഐഡിയൽ ജാവ യെസ്ഡി അവതരിപ്പിച്ചത്. ആമയോട്ടി പോലെയുള്ള മീറ്റർ ഡയലും വട്ടത്തിലുള്ള ലൈറ്റും ആണിപോലെ തോന്നിക്കുന്ന ഇഗ്നേഷൻ കീയും കറുപ്പു നിറവും ചേർന്ന് ആകെയൊരു അടിപൊളി ലുക്ക്. യെസ്ഡിയുടെ വരവിനു കിട്ടിയ സ്വീകാര്യത തൊട്ടടുത്ത വർഷം ക്ലാസിക് മോഡലുകൾ ഇറക്കാൻ ഐഡിയലിനു കരുത്തായി. കറുപ്പിനു പുറമേ സിൽവറും വൈൻറൈഡും നിറങ്ങളിലായിരുന്നു ക്ലാസികിന്റെ വരവ്. ക്ലാസിക് ടൂവും റോഡ് കിംഗും എത്തിയ 1976ൽ ആമത്തോടു തലവിട്ടു മീറ്റർ‌ ഡയലും ഇഗ്നേഷൻ സ്വിച്ചും വേർ‌പെടുത്തി പ്രത്യേകമാക്കി.

yezdi-adventure
Yezdi Adventure

 

എന്നാൽ എൺപതുകളുടെ ആദ്യപാദത്തിൽ ജപ്പാൻ കമ്പനികളുടെ പിന്തുണയോടെ എത്തിയ 100 സിസി ബൈക്കുകളുടെ മുന്നിൽ യെസ്ഡിയുടെ കാലിടറി. പിടിച്ചു നിൽക്കാൻ പഠിച്ച പണി പലതും പയറ്റിയ കൂട്ടത്തിൽ 1989ൽ ഇരട്ട സിലണ്ടറുമായി യെസ്ഡി 350 സിസി വണ്ടികൾ ഇറക്കി. എണ്ണൂറിൽ‌ താഴെയായിരുന്നു ഇവയുടെ എണ്ണം.

 

നിലതെറ്റിയുള്ള നിൽപ്പിനിടയിലായിരുന്നു എൺപതുകളിലെ മലയാള സിനിമകളിലെ നായകൻമാർ എസ്ഡിയിൽ യാത്ര ചെയ്യവേ അപകടത്തിൽപ്പെടുന്ന പതിവുകാഴ്ച. ഇത് കച്ചവടത്തെ വല്ലാതെ ബാധിച്ചു. സാരീ ഗാർഡില്ലാത്ത യെസ്ഡിയുടെ വലതുവശത്തെ ലേഡീസ് ഹാൻഡിലിൽ ലൈതർ ബാഗും തൂക്കി സഞ്ചരിക്കുന്ന മെഡിക്കൽ റെപ്പുമാരായിരുന്നു ഈ നായകരേറെയും. വൈകിട്ടു നേരത്തെ എത്തി ഷോപ്പിങ്ങിനും സിനിമയ്ക്കും പോകാമെന്നു പറഞ്ഞു ഭാര്യയ്ക്കും മകൾക്കും ചുംബനം നൽകി ഇറങ്ങിയ നായകൻമാരെ ലക്ഷ്യമിട്ട് വെള്ളിത്തിരയുടെ കുത്തിറക്കങ്ങളിൽ ബ്രേക്ക് പോയ

1210 ഡി മോഡൽ ടാറ്റാ– ബെൻസ് ലോറികൾ കാത്തിയിരുന്നു. ബൈക്കിന്റെ പിൻചക്രത്തിന്റെ കറക്കം നിലയ്ക്കുന്നതിനൊപ്പം നായകന്റെ ശ്വാസം നിലയ്ക്കുന്നതു ചങ്കിടിപ്പോടെ കണ്ട ഭാര്യമാരെല്ലാം ഭർത്താക്കൻ‌മാരെ യെസ്ഡി വിൽക്കാൻ പ്രേരിപ്പിച്ചു. ഭൂരിപക്ഷവും വിറ്റൊഴിഞ്ഞപ്പോഴും വർഷങ്ങൾ നീണ്ട ഈ വാഹനബന്ധം മുറിക്കാൻ‌ തയാറാകാത്തവരും ചിലർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു. തൊണ്ട് ഇൻസ്പെക്ടർ വേലായുധൻ‌നായർ‌. തടിമില്ലുടമ പാലമൂട്ടിൽ സണ്ണി. സ്വർണപ്പണിക്കാരൻ രാധാകൃഷ്ണൻ. ഒറ്റക്കുഴൽ ബാരലുമായി ഇരണ്ടകളെ തേടി വൈകുന്നേരങ്ങളിൽ‌ ഇറങ്ങുന്ന സിദ്ധാർഥൻ. നാട്ടുഭാഷയിൽ വൈകുന്നേരം എലിയെ ഓടിക്കാനായി പെട്രോളും മണ്ണെണ്ണയും സമാസമം ചേർത്തു വണ്ടി ഓടിക്കുന്ന സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ച ഉപ്പനെപ്പോലെ ചുവന്നു കലങ്ങിയ കണ്ണുള്ള മോട്ടോർ മെക്കാനിക്ക് ഓജോ എന്നു വിളിക്കുന്ന ജോസഫ്. പട്ടിക അങ്ങനെ നീളും.

 

യെസ്ഡി ഇഷ്ടം പുതു തലമുറയിൽപ്പെട്ട ചിലരിലേക്കും പടർന്നു. റോഡ്കിംഗ് മോഡലുകളുമായി 1996 ഉൽപാദനം നിർത്തി കമ്പനി അടച്ച് യെസ്ഡി ക്രമേണ കളം ഒഴിഞ്ഞെങ്കിലും വാഹന ഉടമകളുടെ കൂട്ടായ്മ നാട്ടിൽ പലയിടത്തും മൊട്ടിട്ടു. റൈഡുകളും മറ്റും സംഘടിപ്പിച്ച്  ഇക്കൂട്ടർ മുന്നോട്ടു പോകുന്നതിനിടെയാണ് പഴയ നായകന്റെ രണ്ടാം വരവ്.

 

English Summary: Yezdi Start Secong Innings In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com