ADVERTISEMENT

‘‘ഡ്രൈവിങ് ലൈസന്‍സൊക്കെ എടുത്ത് സ്വന്തം ഐ 10 ഓടിക്കുന്ന സമയം. കൂടെയുണ്ടായിരുന്ന കസിന്‍ വണ്ടി ഓടിച്ചുനോക്കട്ടെ എന്നുപറഞ്ഞു. അവള്‍ വണ്ടിയെടുത്ത് ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, പിന്നൊരു പോക്കായിരുന്നു... നേരെ പോയത് ഒരു പറമ്പിലെ കുഴിയിലേക്ക്. അവിടെയും നില്‍ക്കാതെ താഴേയ്ക്ക് ചാടി വണ്ടി ഒരു തെങ്ങില്‍ ചെന്നിടിച്ചുനിന്നു. വണ്ടിയുടെ കിടപ്പുകണ്ടാല്‍ അതിലുളളവര്‍ തീര്‍ന്നെന്നു തോന്നും. എന്നാല്‍ ഒരു പോറലുപോലും പറ്റാതെ ഞങ്ങള്‍ രക്ഷപ്പെട്ടു. വണ്ടിയില്‍നിന്നു നുഴഞ്ഞ് പുറത്തിറങ്ങി റോഡിലെത്തി ഒരു ലോറിക്കാരനോട് വണ്ടിയെടുക്കാന്‍ സഹായം ചോദിച്ചു. മനുഷ്യരെക്കൊണ്ടൊന്നും ഈ വണ്ടി പുറത്തെടുക്കാന്‍ പറ്റില്ല, അതിനു ക്രെയിന്‍ വേണമെന്ന് ലോറിക്കാരന്‍ പറഞ്ഞപ്പോഴാണ് ആ അപകടത്തിന്റെ ഇന്റന്‍സിറ്റി മനസ്സിലായത്.’’ ഇന്നും അതാലോചിക്കുമ്പോള്‍ നടിയും നര്‍ത്തകിയുമായ സ്വാസികയ്ക്ക് ഹൃദയമിടിപ്പ് കൂടും. ആ അപകടത്തിനു മുന്‍പോ ശേഷമോ അതുപോലൊന്ന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാതിരിക്കാനും സ്വാസിക വളരെ ശ്രദ്ധിക്കാറുണ്ട് ഇപ്പോഴും. 

swasika-1

 

ആദ്യ കാര്‍

 

‘‘ആദ്യം വാങ്ങിയ കാര്‍ ഐ 10 ഗ്രാന്റായിരുന്നു. ഓറഞ്ച് കളര്‍ കാര്‍. അത് വാങ്ങിയ ശേഷമാണ് ഓടിച്ചു പഠിച്ചത്. ലൈസന്‍സെടുക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു. ആദ്യ അവസരത്തില്‍ത്തന്നെ ലൈസന്‍സ് കിട്ടുകയും ചെയ്തു. ടൂ വീലേഴ്‌സ് ഓടിക്കാനറിയാമെങ്കിലും ഫോര്‍ വീലര്‍ ലൈസന്‍സ് മാത്രമേ എടുത്തിട്ടുളളു. സ്‌കൂട്ടറുകള്‍ ഷൂട്ടിങ് ആവശ്യത്തിനും മറ്റും ഓടിക്കും അത്രമാത്രം.’’

Image Source: Social Media
Image Source: Social Media

 

ഡ്രൈവിങ് ഇഷ്ടം

 

‘‘ഷൂട്ടിങ്ങിന് സ്വന്തം കാറിലാണ് കൂടുതലും പോവാറ്. കുറച്ചു ദൂരമൊക്കെ ഓടിക്കും. പിന്നെ ഡ്രൈവറുണ്ട്. ഡ്രൈവിങ്ങിനോട് അത്ര ക്രേസില്ല. ലോങ് ഡ്രൈവും അത്ര ഇഷ്ടമൊന്നുമില്ല. എന്നാല്‍ നല്ല റോഡുകള്‍ കാണുമ്പോഴും നല്ല കാലാവസ്ഥയിലുമൊക്കെ കാര്‍ ഓടിക്കാന്‍ തോന്നും. പിന്നെ സ്‌ട്രെസ് ആയിട്ടിരിക്കുമ്പോഴോ വീട്ടില്‍ ചുമ്മാതിരിക്കുമ്പോഴൊക്കെ ഒന്ന് കറങ്ങണമെന്നും തോന്നും. അപ്പോൾ കൊച്ചിയിലോ മറ്റെവിടെയെങ്കിലുമോ ഒക്കെ വണ്ടിയോടിച്ച് പോയി വരും. രാത്രിനേരത്തൊക്കെ തിരക്കില്ലാത്ത റോഡ് കണ്ടാലും ഓടിക്കാനിഷ്ടമാണ്.’’

 

swasika-vijai-003

ഹാരിയറിന്റെ കറുപ്പിനഴക്

 

റേഞ്ച് റോവറാണ് സ്വാസികയുടെ സ്വപ്‌നവാഹനം. റേഞ്ച് റോവറിന്റെ തലയെടുപ്പുള്ള ടാറ്റ ഹാരിയര്‍ ആദ്യം കണ്ടപ്പഴേ സ്വാസികക്ക് ഇഷ്ടപ്പെട്ടു. വളരെ പെട്ടെന്നാണ് ഹാരിയര്‍ വാങ്ങാനുള്ള തീരുമാനമെടുത്തതും. ഹാരിയറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലായ എക്‌സ്ടിഎ പ്ലസ് ഡാര്‍ക്ക് എഡിഷനാണ് സ്വാസികയുടെ കാര്‍. അകത്തും പുറത്തും കറുപ്പിന്റെ എടുപ്പോടെയാണ് ഡാര്‍ക്ക് എഡിഷന്റെ വരവ്. അറ്റ്‌ലസ് ബ്ലാക്ക് നിറത്തിലുള്ള ഹാരിയറിന്റെ വശങ്ങളില്‍ ഡാര്‍ക്ക് ബാഡ്ജും നല്‍കിയിട്ടുണ്ട്. ഈ വാഹനത്തിന്റെ 17 ഇഞ്ച് അലോയ് വീലുകള്‍ക്കും കറുപ്പ് നിറമാണ്. 

 

കറുത്ത ലെതറിലാണ് ഉള്ളിലെ ഇരിപ്പിടങ്ങൾ തയാറാക്കിയിരിക്കുന്നത്. വീലും ഡോര്‍ ഹാന്‍ഡിലും അടക്കമുള്ളവയുടെ നിറവും കറുപ്പ് തന്നെ. 2.0 ലീറ്റര്‍ ക്രയോടെക് ഡീസല്‍ എൻജിന് 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍കും ഉൽപാദിപ്പിക്കാനാവും. ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനത്തിന് 14 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടാറ്റ നല്‍കുന്ന ഉറപ്പ്. 19.75 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. 

 

swasika-2

യാത്രകള്‍

 

‘‘യാത്രകളോട് ഇഷ്ടമാണ്. ഓരോ ഇടത്തും പോകാനും അവിടത്തെ സംസ്‌കാരവും ഭക്ഷണവും ജീവിതരീതിയും ഒക്കെ അടുത്തറിയാനും ഇഷ്ടമാണ്. വണ്ടി ഓടിച്ച് പോവുക എന്നുളളതിനേക്കാള്‍ എന്റെ ഹാരിയറില്‍ ഒരുപാട് സ്ഥലങ്ങളിലേക്കു യാത്ര പോവണമെന്നാണ് ആഗ്രഹം. മണാലിയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകണമെന്നും ബെംഗളൂരു റോഡിലൂടെ മൊത്തം ചുറ്റണമെന്നുമൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ തിരക്കുള്ള വഴികളില്‍ വണ്ടി മറ്റാരെങ്കിലും ഓടിച്ച് കൂടെ ഇരുന്ന് പോവാനാണ് താത്പര്യം.  

 

സോളോ ട്രിപ്പ് പോവണമെന്നുണ്ടെങ്കിലും വീട്ടില്‍ സമ്മതിക്കില്ല. പക്ഷേ ഫ്രീയാവുമ്പോൾ ഫ്രണ്ട്‌സോ റിലേറ്റീവ്‌സോ ഒരു യാത്ര പോവാമെന്ന് പറഞ്ഞാല്‍ ഞാനപ്പോള്‍ റെഡിയാവും. നൈറ്റ് ഡ്രൈവ് പോവാനെല്ലാം വളരെ ഇഷ്ടമാണ്.’’

 

വണ്ടി അനുഭവങ്ങള്‍

 

‘‘വഴിയില്‍ ബ്രേക്ക്ഡൗണായി ഇതുവരെ കിടന്നിട്ടില്ല. എന്നാല്‍ സിഗ്നലില്‍ കിടക്കുമ്പോഴൊക്കെ വണ്ടി പലപ്പോഴും ഓഫായിട്ടുണ്ട്. അപ്പോള്‍ പിന്നിലുളള ആളുകള്‍ ഹോണടിച്ച് ആകെ ബഹളം വയ്ക്കും. സ്വാഭാവികമായി ആര്‍ക്കും ടെന്‍ഷന്‍ വരുന്ന സമയമാണത്. ഇങ്ങനെയുളള അവസരങ്ങള്‍ വരുമ്പോള്‍ പിന്നെ എനിക്ക് കയ്യും കാലും ബ്രെയിനും ഒന്നും വര്‍ക്കാവില്ല. അപ്പോള്‍ ഞാന്‍ പുറത്തിറങ്ങി, വണ്ടി ഓഫായിപ്പോയി, നീങ്ങുന്നില്ല എന്നൊക്കെ പറഞ്ഞ് ആരുടെയെങ്കിലും സഹായം ചോദിക്കും. ആദ്യം വണ്ടിയോടിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നതൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ രാത്രി പോകുമ്പോഴോക്കെ പലരോടും സഹായം ചോദിക്കേണ്ടി വന്നിട്ടുണ്ട്.’’

 

നമ്മുടെ ഡ്രൈവിങ്

 

കേരളത്തിൽ ആളുകള്‍ നിയമങ്ങളൊന്നും പാലിക്കാതെ അശ്രദ്ധമായി വണ്ടി ഓടിക്കുന്നതു പോലെയാണ് തോന്നാറ്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. അവര്‍ ഇടത്തുകൂടിയും വലത്തുകൂടിയും പോവും, ചെറിയ സ്ഥലത്തു പോലും കുത്തിത്തിരുകി പോവും. ഇങ്ങനെയൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട്. 

 

അതുപോലെ സിഗ്നലില്‍ നില്‍ക്കുമ്പോള്‍ വണ്ടികള്‍ തമ്മില്‍ പാലിക്കേണ്ട അകലം കാത്തുസൂക്ഷിക്കാതെ മുട്ടിമുട്ടിയാണ് നില്‍ക്കുക. അതായത് ഒരു ഡ്രൈവിങ് ഡിസിപ്ലിന്‍ ഇല്ലാത്തതു പോലെയാണ് ഇവിടെ തോന്നിയത്. വിദേശത്തൊക്കെ പോകുമ്പോള്‍ അവിടത്തെ ഡ്രൈവര്‍മാരുടെ ഡിസിപ്ലിന്‍ ശ്രദ്ധിക്കാറുണ്ട്.’’

 

സ്വപ്‌ന വാഹനം

 

‘‘വാഹനങ്ങളോട് ഭയങ്കര ക്രേസൊന്നുമില്ലെങ്കിലും ചില വണ്ടികള്‍ കാണുമ്പോള്‍ ഇഷ്ടമൊക്കെ തോന്നും. അത് സ്വന്തമാക്കണമെന്ന ആഗ്രഹവും ഉണ്ടായിട്ടുണ്ട്. റേഞ്ച് റോവര്‍ തന്നെയാണ് അതില്‍ മുന്നില്‍. റേഞ്ച് റോവര്‍ ഒരു സ്വപ്‌നമാണ്.’’ ഒറ്റനോട്ടത്തില്‍ത്തന്നെ സ്വാസികയുടെ ഹൃദയം കവര്‍ന്ന കാറാണ് റേഞ്ച് റോവര്‍. അത് വൈകാതെ  സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

 

English Summary: Celebrity Car Swasika Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com