ADVERTISEMENT

വെള്ളിത്തിരയിലെ സ്റ്റണ്ട് സീനിലേക്ക് നായകന്റെ ജിപ്സി പാഞ്ഞു വരുന്നു. ജീൻസും ടീ ഷർട്ടും അതിനു മുകളിൽ ഡെനിം ഷർട്ടുമിട്ട നായകന്റെ മാസ് എൻട്രി. 6 അടി 3 ഇഞ്ച് ഉയരം, നീട്ടി വളർത്തിയ മുടി, കാറിൽനിന്നിറങ്ങി പുറം കാലുകൊണ്ട് വാതിൽ അടച്ച ശേഷം കരാട്ടെ ചുവടുകളിൽ വില്ലൻമാരുടെ ‘ഫ്യൂസ്’ ഊരുന്ന രംഗം. തൊണ്ണൂറുകളിൽ തിയറ്ററുകളെ കോരിത്തരിപ്പിച്ച ആക്‌ഷൻ ഹീറോ ബാബു ആന്റണി ‘പവർ’ വേഷത്തിലേക്കു തിരികെ എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാറി’ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. ‘ട്വന്റി ട്വന്റി’ സിനിമയിൽ മമ്മൂട്ടിയെ സൈഡിൽ ഇരുത്തി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാർ പറപ്പിക്കുന്ന ബാബു ആന്റണി അല്ല യഥാർഥ ജീവിതത്തിൽ. 60–65 കിമീ വേഗത്തിൽ വാഹനമോടിക്കാനാണ് കൂടുതൽ ഇഷ്ടം. ബാബു ആന്റണിയുടെ വാഹനജീവിതത്തിലേക്ക് ഒരു യാത്ര. 

 

ഓർമയിൽ ഒരു മോറിസ് മൈനർ !

babu-antony-1

 

നാലു വയസ്സുള്ളപ്പോഴാണ് അച്ഛൻ മോറിസ് മൈനർ കാർ വാങ്ങുന്നത്. അംബാസഡർ ലുക്കിൽ ഒരു കാർ. 8–ാം വയസ്സിൽ അതിലാണ് ഡ്രൈവിങ് പഠിക്കുന്നത്. പൊൻകുന്നത്തെ ചെറിയ റോഡുകളിലൂടെ ആ കാറിൽ ഡ്രൈവിങ് പഠിച്ച ഓർമകൾ ഇന്നുമുണ്ട്. 14–ാം വയസ്സിൽ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. പിന്നീട് കൂടുതൽ യാത്ര അതിലാക്കി. പ്രീഡിഗ്രി പഠിച്ചത് കാഞ്ഞിരപ്പള്ളിയിലായിരുന്നു. ചില ദിവസങ്ങളിൽ ബുള്ളറ്റിലാണു പോയിരുന്നത്. 

 

ആക്‌ഷൻ സ്റ്റാർ ജിപ്സി

babu-antony

 

‘ഉപ്പുകണ്ടം ബ്രദേഴ്സി’ന്റെ ഷൂട്ടിങ്ങിനിടെയാണ് നായകന്റെ വാഹനത്തിന്റെ പേരിൽ ചർച്ച നടന്നത്. നായക കഥാപാത്രത്തിന് ജീപ്പ് മോഡലിൽ ഒരു വാഹനമാണു ചേരുന്നത് എന്ന ആശയം വന്നപ്പോൾ ഞാനാണ് ജിപ്സി മതിയെന്നു പറഞ്ഞത്. ഓടിക്കാൻ വളരെ സുഖമുള്ള വാഹനമാണ് ജിപ്സി. പിന്നീട് മറ്റു സിനിമകളിലും ജിപ്സിയായിരുന്നു വാഹനം. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു വാഹനങ്ങളും തിരഞ്ഞെടുത്തിരുന്നത്. കൂടുതലും ഉപയോഗിച്ചിരിക്കുന്നത് ജീപ്പും ജീപ്സിയും തന്നെ. 

 

‘കാർണിവൽ’ സിനിമയിലെ മരണക്കിണർ

 

1989 ൽ ആണ് ‘കാർണിവൽ’ പുറത്തിറങ്ങുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രമായിരുന്നു. സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മരണക്കിണറിലൂടെ ബൈക്ക് ഓടിക്കുന്ന കഥാപാത്രം. ആദ്യം തന്നെ ഡ്യൂപ് വേണ്ടെന്നു തീരുമാനിച്ചു. പഴഞ്ചൻ ബൈക്കാണ് ഓടിക്കേണ്ടത്. ഒരു ഗിയർ മാത്രമാക്കി സെറ്റ് ചെയ്തിട്ടുണ്ട്. ആക്സിലറേറ്റർ തിരിച്ചാൽ ലോക്ക് ആകും. 2 ദിവസം കൊണ്ട് ഞാൻ പഠിച്ചെടുത്തു. 10 തവണ ചുറ്റിയാൽ തലകറങ്ങാൻ തുടങ്ങും. അത് മാറാൻ 6 മാസമെങ്കിലും പരിശീലിക്കണമെന്നറിഞ്ഞപ്പോൾ ഷൂട്ട് തുടങ്ങാമെന്നു പറഞ്ഞു. 

babu-antony-2

 

ആദ്യ ടേക്കിൽ കുറച്ചു കഴിഞ്ഞപ്പോൾ തലകറക്കം തുടങ്ങി. ബൈക്ക് താഴേക്ക് ഇറക്കുന്നതിനിടെ ചെറുതായി മറിഞ്ഞു. അടുത്ത ദിവസങ്ങളിൽ വിദഗ്ധനായി. മുകളിൽനിന്നു മരണക്കിണറിലേക്ക് ബൈക്ക് ഇറക്കി ഓടിച്ചു. ഇന്നത്തെ ടെക്നോളജി അന്ന് ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം എത്ര മികച്ച രീതിയിൽ ഷൂട്ട് ചെയ്യാമായിരുന്നു എന്ന് ഇടയ്ക്ക് ഓർക്കാറുണ്ട്. 

 

മറക്കില്ല ആ കാർ ചേസ് !

 

കമൽഹാസൻ നായകനായ ‘പേർ സൊല്ലും പിള്ളൈ’ എന്ന സിനിമയിലെ കാർ ചേസ് മറക്കില്ല. കമൽ എന്നെ ചേസ് ചെയ്യുകയാണ്. ഒരു അംബാസഡർ കാറാണ് ഞാൻ ഓടിക്കുന്നത്. കാറിന്റെ സൈഡിൽ ക്യാമറ വച്ചിട്ടുണ്ട്. കാർ വളവെടുത്തപ്പോൾ റോഡിന്റെ വശത്തു കിടന്ന വലിയ കുഴലുകളിൽ ക്യാമറ ഇടിച്ചു. കാർ ഒരു വശത്തേക്കു ചെരിയുകയും രണ്ട് ടയറിൽ മാത്രം കുറച്ചു ദൂരത്തേക്കു നീങ്ങുകയും ചെയ്തു. എങ്ങനെ

യോ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ വലിയ അപകടത്തിനു കാരണമായേനെ. 

 

നിലവിലെ കാർ !

 

ലെക്സസ് 350 എക്സ് ആർ ആണ് നിലവിൽ ഉപയോഗിക്കുന്ന വാഹനം. ഒരു ഹോണ്ട പൈലറ്റുമുണ്ട്. ഡ്രൈവറെ ഉപയോഗിക്കുന്നത് വളരെ കുറവാണ്. പരമാവധി ഞാൻ തന്നെ ഓടിക്കും. എന്നാൽ, ഞാൻ ഒരു വലിയ വണ്ടി പ്രാന്തനല്ല. വാഹനത്തിനായി ഒരു പരിധിക്കു മുകളിൽ കാശ് മുടക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. 

 

ഹാഫ് മൂൺ ബേ !

 

വാഹനം ഓടിക്കാൻ ഏറ്റവും ഇഷ്ടമുള്ള റൂട്ട് കലിഫോർണിയയിലെ ഹാഫ് മൂൺ ബേ ആണ്.  മനോഹരമായ റൂട്ടാണ്. കടൽ ത്തീരത്തിനു മുകളിലൂടെയുള്ള ഈ റോഡിലൂടെ പോകുമ്പോൾ നല്ല കാറ്റ് അടിക്കും. കേരളത്തിലും ഇഷ്ടമുള്ള റൂട്ടുകളുണ്ട്. ചെറുപ്പം മുതലേ യാത്ര ചെയ്യുന്ന പൊൻകുന്നം–കുട്ടിക്കാനം–പീരുമേട് റൂട്ട് ഇഷ്ടമാണ്. വയനാട് ചുരവും ഏറ്റവും പ്രിയപ്പെട്ട റൂട്ടുകളിൽ പെടും. ഏറ്റവും ഇഷ്ടം തോന്നിയ സ്ഥലം ഓസ്ട്രിയ ആണ്. 

 

ഒരു ജീവനല്ല, പലത് !

 

നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ ജീവനു മാത്രമല്ല ഭീഷണി. ഒട്ടേറെ ജീവനുകൾക്കാണ്. നിങ്ങൾക്കൊപ്പം വാഹനത്തിലിരിക്കുന്നവരെയും മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും വഴിയാത്രക്കാരെയും 

അപകടത്തിലെത്തിക്കാം. വേഗം കുറച്ച്, നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നതാണ് ഏറ്റവും ഉചിതം. സിനിമകളിൽ തകർപ്പൻ കാർ സീനുകൾ ഉണ്ടെങ്കിലും എന്റെ കാർ ഓടുന്നത് പരമാവധി 65–70 കിമീ വേഗത്തിലാണ്. 

 

English Summary: Babu Antony Vehicle Stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com