ADVERTISEMENT

52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു. അതു കണ്ട് പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചു. നാട്ടുകാർ അദ്ഭുത ജീവിയെപ്പോലെ നോക്കി. ആളുകളെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ ആ യുവതി മുന്നോട്ടുപോയി. സ്കൂട്ടറുകൾതന്നെ അപൂർവമായിരുന്ന അക്കാലത്താണ് ഒരു സ്ത്രീ തനിയെ ഓടിച്ചുപോകുന്നത്. 1970 ൽ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്രമാകുമെന്ന് പുഷ്പലത അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിതയാണ് പുഷ്പലത പൈ. ഇന്ന് 74–ാം വയസ്സിലും യൗവനത്തിലെ ചുറുചുറുക്ക്.  

 

ഫസ്റ്റ് സ്കൂട്ടർ ലേഡി

 

pushpalatha-scooter-lady-1

കേരളത്തിൽ ആദ്യമായി സ്കൂട്ടർ സ്വന്തമാക്കിയതും മംഗലാപുരം സ്വദേശിയായ പുഷ്പലത പൈ തന്നെ. ‘ഞങ്ങൾ 11 മക്കളാണ്. വീട്ടിലെ വികൃതി പെൺകുട്ടിയായിരുന്നു ഞാൻ. അന്നൊന്നും സ്ത്രീകൾക്കു യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ സ്കൂട്ടറും കാറും ഓടിക്കാൻ താൽപര്യമായിരുന്നു. എന്നാൽ, പെൺകുട്ടിയല്ലേ എന്നു പറഞ്ഞു വീട്ടുകാർ നിരുത്സാഹപ്പെടുത്തി.’ 

 

പതിനെട്ടാം വയസ്സിൽ വിവാഹിതയായി കൊച്ചിയിലെത്തിയ ശേഷമാണ് സ്കൂട്ടർ ഓടിച്ചു തുടങ്ങിയത്. ഭർത്താവ് ശാന്താറാം പൈയുടെ ലാംബ്രട്ടയിലാണ് തുടക്കം. പഠിപ്പിച്ചതും അദ്ദേഹം തന്നെ. സിൻഡിക്കേറ്റ് ബാങ്കിന്റെ പ്രഫഷനൽ ടേബിൾ ടെന്നിസ് കളിക്കാരനായിരുന്നു ശാന്താറാം. ‘കുട്ടികളെ സ്കൂളിൽ വിടാനും മറ്റും ഞാൻ സ്കൂട്ടർ എടുക്കുമ്പോൾ ഭർത്താവിനു ബുദ്ധിമുട്ടായി. അതോടെ എനിക്കു പുതിയ സ്കൂട്ടർ വാങ്ങിത്തന്നു. 

 

1969 മോഡൽ വെസ്പ. പിന്നെ 

 

വെസ്പയിലായി കറക്കം..’ പുഷ്പലത പറയുന്നു.. അന്നുതൊട്ട് ഇറങ്ങിയിട്ടുള്ള ഒരുവിധം എല്ലാ സ്കൂട്ടറുകളും ഓടിച്ചിട്ടുണ്ട്. ഫന്റാബുലസ്, കൈനറ്റിക് ഹോണ്ട, ആക്ടീവ, ഡിയോ... അങ്ങനെ ഒട്ടേറെ മോഡലുകൾ. മൂന്നു വർഷം കൂടുമ്പോൾ സ്കൂട്ടർ മാറ്റാറാണു പതിവ്. ആറു മാസം മുൻപു വരെയും സ്കൂട്ടറോടിക്കുമായിരുന്നു.  

 

സ്കൂട്ടറമ്മ

 

പുഷ്പലതയുടെ സഹോദരന് മംഗലാപുരത്തു ഡ്രൈവിങ് സ്കൂൾ ഉണ്ടായിരുന്നു. അതിന്റെ ബ്രാഞ്ച് കൊച്ചിയിലും തുടങ്ങി. വനിതകൾക്കായി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചതും ഇവർതന്നെ. ആറു വർഷം മുൻപുവരെ കൊച്ചിയിൽ ക്രൗൺ മോട്ടോഴ്സ് എന്ന ഡ്രൈവിങ് സ്കൂൾ പ്രവർത്തിച്ചിരുന്നു. അന്നെല്ലാം ഡ്രൈവിങ് പഠിക്കുമ്പോൾ ടയർ മാറ്റാനും പങ്ചർ ഒട്ടിക്കാനുമെല്ലാം പഠിപ്പിക്കുമായിരുന്നു. കൊച്ചിയിൽ പിൽക്കാലത്തു ചീറിപ്പാഞ്ഞ പലരെയും ഡ്രൈവിങ് പഠിപ്പിച്ചതും ഇവരാണ്. അങ്ങനെയാണ്‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേരും കിട്ടി. ഒരിക്കൽ ‘വനിത’ മാസികയുടെ കവറിലും പ്രത്യക്ഷപ്പെട്ടു. 

 

മകൻ സതീഷ്ചന്ദ്ര പൈയും മകൾ ഐശ്വര്യ പൈയും അമേരിക്കയിലാണ്. മക്കളുടെ ടെൻഷൻ കാര

ണം സ്കൂട്ടർ ഓടിക്കുന്നതു നിർത്തി. എന്നാൽ, കാറുമായി വാരാന്ത്യയാത്രകൾ ഇപ്പോഴും മുടക്കാറില്ല. 

 

English Summary: Pushpalatha Kerala's First Lady With Driving Licence And Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com