ADVERTISEMENT

കുതിരപ്പുറത്തു കയറി പാഞ്ഞ വേലായുധപ്പണിക്കർ ഇറങ്ങിപ്പോയെങ്കിലും സിജു വിൽസന്റെ മനസ്സ് ഇപ്പോഴും ആ വെളുത്ത കുതിരപ്പുറത്തു തന്നെയാണ്. കാറിൽ, നിരത്തിലൂടെ പായുന്നതിലും ഹരം കുതിരപ്പുറത്തുള്ള സഞ്ചാരമാണെന്നു സിജു പറയുന്നു. ഏതെങ്കിലും ആഡംബര കാർ സ്വന്തമാക്കണമെന്നു മോഹമില്ലെങ്കിലും രണ്ടു വർഷം അടുത്തിടപഴകിയ ബെൻ എന്ന കുതിരയെ സ്വന്തമാക്കണമെന്നൊരു മോഹമുണ്ടായിരുന്നു. പക്ഷേ, തിരക്കുപിടിച്ച ജീവിതത്തിൽ കുതിരയെ പരിചരിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ ആ സ്വപ്നത്തിനു താൽക്കാലിക വിരാമമിട്ടു. ഇപ്പോൾ യാത്ര പ്രിയപ്പെട്ട പോളോ ജിടിയിൽ തന്നെയെന്നു പറയുന്നു മലയാള സിനിമയുടെ വാഗ്ദാനമായ ഈ ആലുവക്കാരൻ.

siju-willson-5

 

സുരക്ഷിത യാത്ര പ്രധാനം

siju-willson-6

 

siju-willson-8

ഏതാണ് ഏറ്റവും പ്രിയപ്പെട്ട വാഹനം എന്നു ചോദിച്ചാൽ വാഹനങ്ങളോടും വേഗത്തോടും വലിയ ആവേശമുള്ള ആളല്ല താനെന്നാണു സിജുവിന്റെ ഉത്തരം. വാഹനം സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ഒരു ഉപാധി മാത്രം. അതുകൊണ്ടുതന്നെ ബൈക്കുകളെക്കാൾ പ്രിയം കാറുകളോടാണ്. 

 

siju-willson

സ്വന്തമായി ഒരു കാർ എന്ന സ്വപ്നം യാഥാർഥ്യമാകുന്നതു സിനിമയിൽ വന്നതിനു ശേഷമാണ്. ഹാപ്പി വെഡിങ് എന്ന സിനിമ, കാറെന്ന സന്തോഷവും സിജുവിന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നു. കൂട്ടുകാരൻ നെവിൻ ചെറിയാനാണു വാഹനങ്ങളുടെ കാര്യത്തിൽ സിജുവിന്റെ ഉപദേശകൻ. 2016 ൽ ആണ് ഓട്ടമാറ്റിക് പോളോ ജിടി വാങ്ങുന്നത്, വെള്ള നിറം. സിജുവിന്റെ വീട്ടിലെ ആദ്യത്തെ കാർ. സ്പോർട്ടി പെർഫോമൻസുള്ള, നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഒരു വണ്ടി എന്ന രീതിയിൽ നോക്കി എടുത്തതാണ്. ‘ബ്ലാക്ക് കളറാണ് എനിക്കു കൂടുതലിഷ്ടം. പക്ഷേ, അപ്പോൾ പെട്ടെന്നു കിട്ടുന്നത് വൈറ്റായിരുന്നു’.

siju-willson-3

 

വാഹനങ്ങളും സൗഹൃദങ്ങളും

siju-willson-2

 

വാഹനങ്ങളെക്കുറിച്ചുള്ള ഓർമ, സിജുവിന് സൗഹൃദങ്ങളുടേതു കൂടിയാണ്. കൂട്ടുകാർക്കൊപ്പം സൈക്കിൾ ചവിട്ടി നിരത്തിലിറങ്ങി തുടങ്ങിയതാണു വാഹനങ്ങളുമായുള്ള ബന്ധം. പിന്നെയതു ചങ്ങാതിമാരുടെ ബൈക്കിലേക്കു വഴിമാറി. ബെംഗളൂരുവിലെ പഠനകാലം സുഹൃത്തുക്കളോടൊപ്പമുള്ള ചെറിയ ചെറിയ യാത്രകളുടേതു കൂടിയായിരുന്നു. ബൈക്കുകളെക്കുറിച്ചുള്ള ഓർമകളിൽ കൂട്ടുകാരായ നിവിൻ പോളിയുടെ യൂണികോണും നെവിൻ ചെറിയാന്റെ ആർഎക്സ് 100മായിരുന്നു സിജുവിന്റെ താരങ്ങൾ. ബെംഗളൂരു നഗരത്തിലൂടെ സായാഹ്നത്തിലൂള്ള ചെറിയ കറക്കവും അവധി ദിവസങ്ങളിൽ മൈസൂരിലേക്കുള്ള യാത്രകളുമായിരുന്നു അന്നത്തെ വിനോദം. ഇപ്പോൾ ദൂരയാത്രകൾ കൂടുതലുള്ളതിനാൽ കാറുകളിലാണ് സഞ്ചാരം. 

siju-willson-7

 

21–ാം വയസ്സിലാണ് ലൈസൻസ് എടുത്തത്. പിന്നെയും ഏറെക്കാലം കഴിയേണ്ടി വന്നു കൈ തെളിയാൻ. കൂട്ടുകാരുടെ കൂടെയാണു ശരിക്കും ഡ്രൈവിങ് പഠിക്കുന്നത്. 2016ൽ പോളോ വാങ്ങിയതിനുശേഷമാണ് വൃത്തിയായി വണ്ടി ഒാടിക്കാൻ പഠിച്ചത്. കുടുംബത്തോടൊപ്പം ലോങ് ട്രിപ്പുകൾ പോകണമെന്നുണ്ട്. ബെംഗളൂരു വഴി ഗോവയും പിന്നിട്ട് മുംബൈ വരെ ഒരു യാത്ര പോകണമെന്നതൊരു മോഹമാണ്. ഇപ്പോൾ ആസ്വദിച്ചാണ് ഡ്രൈവ് ചെയ്യുന്നത്. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒപ്പം വേണമെന്നു മാത്രം. ‘ഒറ്റയ്ക്കുള്ള യാത്രകൾ എനിക്കു മടുപ്പാണ്. യാത്രകൾ കൂടുതലും ഒരുദിവസം കൊണ്ട് പോയി വരാവുന്ന ദൂരങ്ങളിലേക്കാണ്. നാട്ടിലെ സുഹൃത്തുക്കളുമൊത്താണ് ഇപ്പോൾ കൂടുതൽ യാത്രകൾ. നൈറ്റ് ഡ്രൈവുകളാണ് കൂടുതലും. മൂന്നാറൊക്കെ ഒരു രാത്രികൊണ്ട് പോയി വരാമല്ലോ...’.

 

നിയമമനുസരിച്ചു മാത്രം

 

കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിച്ചുവേണം ഡ്രൈവ് ചെയ്യാൻ. വേഗ പരിധി തെറ്റിക്കാൻ യാതൊരു താൽപര്യവുമില്ല. കംഫർട്ടബിളായി യാത്ര ചെയ്യുന്നതാണ് ഇഷ്ടം. സീറ്റ് ബെൽറ്റ് ധരിക്കാൻ ഒരിക്കലും മറക്കരുത്. നമ്മൾ മാത്രമല്ലല്ലോ റോഡിൽ ഉള്ളതെന്ന ചിന്തയോടെ മാത്രം വണ്ടി ഒാടിക്കണം. എതിരെ വരുന്നവർ എങ്ങനെ ഓടിക്കും എന്നു നമുക്ക് അറിയില്ലല്ലോ. ട്രാഫിക് നിയമങ്ങൾ പാലിച്ച് ഓടിക്കണമെന്നും സാഹസികയാത്രയെക്കാൾ സുരക്ഷിത യാത്രയ്ക്കു പ്രാധാന്യം കൊടുക്കണമെന്നുമാണു വായനക്കാരോടും പറയാനുള്ളത്.

 

കുതിരയോട്ടം ഏറെയിഷ്ടം

 

കാറ് ഓടിക്കുന്നതിനെക്കാൾ കുതിരയെ ഓടിക്കാനാണ് എനിക്കിഷ്ടം. ഒന്നര മാസം കൊണ്ടുതന്നെ ഏകദേശം പഠിച്ചു. പിന്നെ സ്ഥിരമായി പരിശീലിച്ച് ശരിയാക്കി എടുക്കുകയായിരുന്നു. കുതിരയോട്ടം പരിശീലിക്കുമ്പോൾ നമുക്കു വലിയ ആത്മവിശ്വാസം തോന്നും. ആ മൃഗത്തെ വരുതിയിലാക്കി അതിനു മുകളിൽ കയറിയിരുന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കയല്ലേ... 

 

ആകാശത്തുകൂടെ പറന്നു പോകുന്നതുപോലെയുള്ള ഒരു ഫീലാണ്. അത്യാവശ്യം വേഗത്തിൽ പോകാനാകും ഇപ്പോൾ. ഞാൻ കുതിരയോട്ടം പഠിച്ച ബെൻ എന്ന കുതിരയെ വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷേ, കുതിരയെ പരിപാലിക്കുന്നതു വലിയ ഉത്തരവാദിത്തമാണ്. കുട്ടികളെക്കാളും ശ്രദ്ധ നൽകണം. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവര് കരഞ്ഞെങ്കിലും നമ്മളോടതു പറയും. കുതിരയ്ക്ക് അതു പറ്റില്ലല്ലോ. നമുക്ക് അതിനെ പരിചരിക്കാൻ ധാരാളം സമയവും വേണം. വണ്ടി പോലെയല്ലല്ലോ, ഒരു ജീവിയല്ലേ അത്. അതു നമ്മളെയും വല്ലാതെ സ്നേഹിക്കും.

 

English Summar: Siju Wilson About his Car And Vehicle Interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com