ADVERTISEMENT

'ക്ലച്ച് ചവിട്ട്.. കാലുകൊട്, ഗിയറ് മാറ് പെണ്ണേ.. സ്റ്റിയറിങ് ഒടിക്ക്' ഇങ്ങനെയുള്ള ആക്രോശങ്ങളും നീ പെണ്ണ് അല്ലേ അതൊക്കെ പറ്റുമോ? 'ഡ്രൈവറായി പെണ്ണുങ്ങള്‍ വിജയിക്കുമോ? എന്ന ചോദ്യങ്ങള്‍ക്കും മറുപടിയായി ഇന്ന് മിക്ക സ്ത്രീകളും നല്ല ഒന്നാന്തരം ഡ്രൈവറായി മാറിയിരിക്കുകയാണ്. ഹെവി വെഹിക്കിൾസ് ആണുങ്ങൾക്ക് മാത്രമുള്ളതല്ല, ഇന്ന് വളയിട്ട പെണ്ണുങ്ങളും ആ വാഹനങ്ങളുടെ വളയം പിടിയ്ക്കും. ബസ് അടക്കം ട്രക്ക് വരെ ഒാടിക്കുന്ന പെൺപുലികളുമുണ്ട്. പെണ്ണുങ്ങളെ എവിടെയും മാറ്റി നിർത്തേണ്ടതില്ല, ഏതു സാഹചര്യങ്ങളെയും മറികടക്കാൻ അവർ പ്രാപ്തരായിരിക്കണം. സ്ത്രീകളുടെ ഡ്രൈവിങ്ങിനെക്കുറിച്ച് പറയുമ്പോൾ വാചാലയാകും മലയാളികളുടെ പ്രിയങ്കരിയായ ജ്യോതി കൃഷ്ണ. ഇഷ്ടപ്പെട്ട കാറുകളെക്കുറിച്ചും ഡ്രൈവിങ് അനുഭവങ്ങളെക്കുറിച്ചും മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുകയാണ് ജ്യോതി കൃഷ്ണ.

 

jyothy-krishna-2

18 വയസ്സ് തികഞ്ഞാൽ ആദ്യം ഡ്രൈവിങ് ലൈസൻസ് എടുക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തെ വാശിയാക്കി ഞാനെടുത്തു. ടൂ വീലറും ഫോർ വീലറും ഒരുമിച്ചാണ് പഠിക്കാൻ പോയത്. ആദ്യ ടെസ്റ്റിൽ തന്നെ വിജയിച്ചു. ആഴ്ചകൾക്ക് ശേഷം ലൈസൻസ് അങ്ങനെ പ്ലാസ്റ്റിക് ചട്ടയിൽ പൊതിഞ്ഞ് പഴ്സില്‍ ഭദ്രമായി വച്ചു. പിന്നീട് വാഹനം ഒാടിക്കാനുള്ള വ്യഗ്രതയായിരുന്നു. നമ്മുടെ നാട്ടിലൂടെ സത്യത്തിൽ ടൂ വീലർ തന്നെയാണ് ബെസ്റ്റ്. ട്രാഫിക്കിന്റെ ഇടയിലൂ‍‍ടെ നുഴഞ്ഞ് പോകണമെങ്കിൽ അതുതന്നെയാണ് നല്ലത്. വെയിൽ കൊണ്ട് കരുവാളിക്കുമെന്നോർത്താൽ കാറെടുക്കണം.

 

ആദ്യ വണ്ടി

 

jyothy-krishna-1

റിറ്റ്സ് ആയിരുന്നു എന്റെ വീട്ടിലെ വാഹനം. അതിലായിരുന്നു എന്റെ ആദ്യ നാളുകളിലെ കറക്കം മുഴുവനും. പിന്നീട് തൃശ്ശൂരിലെ വീട്ടിൽ മാരുതി സെലേറിയോ വാങ്ങിയിരുന്നു. അതായിരുന്നു എനിക്കിഷ്ടപ്പെട്ടു വാങ്ങിയ എന്റെ ആദ്യ വാഹനം. അവനോട് വല്ലാത്ത അടുപ്പമായിരുന്നു എനിക്ക്. നമ്മുടെ ബെസ്റ്റി എന്നൊക്കെ പറയുന്ന പോലെയായിരുന്നു. വിവാഹം കഴിഞ്ഞ് ദുബായിൽ എത്തിയതോടെ ആ കാർ ഉപയോഗിക്കാന്‍ ആരുമില്ലാതായി, അപ്പോൾ സങ്കടത്തോടെയാണെങ്കിലും അതിനെ കൊടുക്കേണ്ടി വന്നു. റിറ്റ്സും സെലേറിയോ നല്ല വാഹനങ്ങളായിരുന്നു. മൈലേജ് മാത്രമല്ല ഒട്ടനവധി പ്രത്യേകതകളുണ്ടായിരുന്നു. നല്ല ഫീച്ചറുകളും മനം നിറയ്ക്കുന്ന സൗന്ദര്യവുമായിരുന്നു ആ കാറുകൾക്ക്.

ചെറിയൊരു റേസ്

വാഹനം ഒാടിച്ച് തുടങ്ങിയതിന് ശേഷം അങ്ങനെ രസകരമായ സംഭവങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. ഒരിക്കൽ ഞാനും അമ്മയും കാറിൽ യാത്ര ചെയ്യുകയായിരുന്നു. പുറകിലൂടെ ഹോൺ അടിച്ച് ചുവപ്പ് നിറമുള്ള ഫോക്സ്‍വാഗൺ പോളോ വരുന്നുണ്ടായിരുന്നു. പോളോ ഞങ്ങളുടെ കാറിനെ ഓവർടേക്ക് ചെയ്തു അതിവേഗം കടന്നു പോയി, അതുകണ്ടപ്പോൾ ഞാനും പുറകെ വച്ചുപിടിച്ചു. കുറച്ചു ദൂരം അങ്ങനെ പോയി അത്യവശ്യം വേഗത്തിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ടേണിങ്ങിലേക്ക് തിരിഞ്ഞ് ഞാൻ കടന്നുപോയി. വൈകുന്നേരം എന്റെ ഫെയ്സ്ബുക്ക് മെസെഞ്ചറിലേക്ക് ഞാനായിരുന്നു റേസ് ചെയ്തെതെന്ന് പറഞ്ഞ് ഒരു പയ്യൻ മെസ്സേജ് അയച്ചിരുന്നു. അതൊക്കെ ഇപ്പോൾ ഒാർക്കുമ്പോൾ രസകരമായ അനുഭവമായി തോന്നാറുണ്ട്.

jyothy-krishna-3

ടിപ്പറുമായുള്ള ആദ്യത്തെ അപകടം

ഡ്രൈവിങ് ലൈസൻസ് കിട്ടികഴിഞ്ഞാൽ ആദ്യനാളുകളിൽ നമ്മൾ വലിയ എക്സ്പേർട്ടായ ഡ്രൈവറായ മട്ടാണല്ലോ, ആ ഒാവർ കോണ്‍ഫിഡൻസിൽ വേഗത്തിലായിരുന്നു വാഹനം ഒാടിച്ചിരുന്നത്. ഒരിക്കൽ ഞാനും അമ്മയും യാത്ര പോകുകയായിരുന്നു. നല്ല വേഗത്തിലായിരുന്നു വണ്ടി ഒാടിച്ചിരുന്നത്. എതിരെ ഒാട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ എതിരെ വന്ന ടിപ്പർ ഒാട്ടോറിക്ഷയെ ഒാവര്‍‍ടേക്ക് ചെയ്തു. വശത്തേക്ക് ഒതുക്കി ബ്രേക്ക് ചെയ്തിട്ടും കാര്യമില്ലായിരുന്നു അത്രയ്ക്കും സ്പീഡിലായിരുന്നു ഞാൻ കാർ ഒാടിച്ചിരുന്നുത്.

നേരെ പോസ്റ്റായിരുന്നു അതിലേക്ക് ഇടിച്ച്കയറണ്ടാന്നു കരുതി ടിപ്പറിന്റെ സൈഡിൽ കൂടി തന്നെ വന്നു, പക്ഷേ ടിപ്പറിന്റെ പുറക് വശം എന്റെ കാറിന്റെ കണ്ണാടിയിൽ ഇടിച്ചു. ഗ്ലാസ് താഴ്ത്തിയായിരുന്നു അന്ന് ഞാൻ കാറോടിച്ചിരുന്നത്. കണ്ണാടി വന്ന് എന്റെ മുഖത്ത് ഇടിച്ച് ആകെ സീൻ കോണ്ട്രയായി. ചില്ല് പൊട്ടിതെറിച്ച് മുഖത്ത് മുറിവായി. അതാണ് ആദ്യമായി നടന്ന ഒരു അപകടം. സത്യത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നു പറയാം. അതിൽ പിന്നെ ഇന്നുവരെ ഒരു അപകടവും ഉണ്ടായിട്ടില്ല. ഒരു പോറൽ പോലും ദൈവാനുഗ്രഹത്താൽ ഉണ്ടായിട്ടില്ല. വളരെ സൂക്ഷ്മതയോടാണ് പിന്നീട് വാഹനം ഓടിച്ചിരുന്നത്.

Jyothy-Krishna123

 

ദുബായിൽ ലൈസൻസ് എടുക്കണം

 

ഇതുവരെ ദുബായ് ലൈസൻസ് എടുക്കാൻ സാധിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് മോനായതോടെ ശ്രദ്ധ മുഴുവനും അവനിലേക്കായി. ഇപ്പോൾ അവൻ അത്യവശ്യം ഒാക്കെയായി. കുഞ്ഞു പ്രായം മാറി, എല്ലാം അഡ്ജസ്റ്റാകും എന്ന നിലയിലായി, ഇനി എന്റെ സ്വപ്നങ്ങളിലേക്ക് എനിക്ക് എത്തണം. ആദ്യം  ദുബായ് ലൈസൻസ് എടുക്കണം എന്നതാണ് ആഗ്രഹം.

 

ഇപ്പോൾ ഭർത്താവ് അരുണാണ് വാഹനം ഒാടിക്കുന്നത്. സൈഡിലിരിക്കുന്നത് അവസാനിപ്പിച്ച് ഉടൻ തന്നെ ഞാൻ ഡ്രൈവിങ് സീറ്റിലെത്തും. മമ്മൂക്കയ്ക്ക് ആദ്യ ചാൻസിൽ തന്നെ ദുബായിൽ ലൈസൻസ് കിട്ടിയ പോലെ എനിക്കും കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് അല്ല ആഗ്രഹിക്കുന്നത്. എന്നിട്ട് വേണം ദുബായിലൂടെ വാഹനമോടിച്ച് ചുറ്റിയടിക്കാൻ.

 

പെണ്ണുങ്ങൾക്ക് ഇതാണ് ബെസ്റ്റ്

 

ദുബായ് ലൈസൻസ് കിട്ടികഴിഞ്ഞാൽ എനിക്ക് സ്വന്തമാക്കാനുള്ള വാഹനത്തിന്റെ ലിസ്റ്റ് അരുണിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഏതേലും ഒന്നെങ്കിലും വാങ്ങണം. സ്ത്രീകൾക്ക് കംഫർട്ടബിളായ ഒരുപാട് കാറുകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. ബെൻസ്, ബിഎംഡബ്ല്യൂ എന്നിങ്ങനെ മുൻനിര കമ്പനികളുടെ മികച്ച വാഹനങ്ങളുണ്ട്. ബെൻസ് എ ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.

 

വളരെ ചെറുതാണ് എന്നാൽ പ്രിമീയം കാറാണ്. അതുപോലെ തന്നെ ബിഎംഡബ്ല്യൂന്റെ എക്സ് ടൂ, പിന്നെ മിനി കൂപ്പർ ഇത്രയും വാഹനമാണ് ഞാൻ അരുണിനോട് പറഞ്ഞിരിക്കുന്നത്. ഏതെങ്കിലുമൊന്ന് വാങ്ങി തരുമെന്നത് ഉറപ്പാണ്. ആദ്യം ലൈസൻസ് എന്നിട്ട് പ്രിയ വാഹനം സ്വന്തമാക്കണം.

 

കാര്‍‍ കളക്ഷനിൽ വമ്പൻ സ്പോട്സ് കാര്‍

 

വിവാഹം കഴിഞ്ഞ് എനിക്ക് സർപ്രെസായി അരുൺ സമ്മാനിച്ചതാണ് ബി എം ഡബ്ല്യു സി 4 കൺവേര്‍ട്ടബിൾ. ഞങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനവുമായിരുന്നു അത്. സ്പോർട്സ് കാറല്ലേ ചീറിപാഞ്ഞ് പോകാം. എനിക്ക് ഭയങ്കര ഇഷ്ടമുള്ളതായിരുന്നു ബി എം ഡബ്യൂ സി 4 കൺവേര്‍ട്ടബിൾ. വിന്റർസീസണിലൊക്കെ കാറിന്റെ റൂഫ് ഒപ്പൺ ചെയ്തുള്ള യാത്ര മറക്കാനാവില്ല. ശരിക്കും എൻജോയ് ചെയ്തുള്ള ഡ്രൈവ് എന്നുപറയുന്നപോലെയായിരുന്നു ആ കാറിലെ യാത്ര. രണ്ടു സീറ്റിങ് കപ്പാസിറ്റിയല്ലേ ഉള്ളൂ, മോൻ ആയപ്പോൾ ആ കാർ മാറ്റേണ്ടി വന്നു. ഇപ്പോൾ ഉള്ളത് ബെൻസാണ്. അതും ഇൗ വർഷം മാറ്റി വാങ്ങണം എന്നാണ് കരുതുന്നത്.

 

അന്നും ഇന്നും ലോങ് ഡ്രൈവ്

 

എനിക്ക് മാത്രമല്ല കറിനോടും യാത്രയോടും അരുണിനും ക്രേസാണ്. ഞങ്ങൾ ആദ്യമായി യൂറോപ്പിലേക്ക് ലോങ് ഡ്രൈവ് പോയിരുന്നു. ഏകദേശം 6000ത്തിലധികം കിലോമീറ്റർ സഞ്ചരിച്ചു. വല്ലാത്ത വൈബായിരുന്നു ആ യാത്രയ്ക്ക്. നമ്മുടെ സ്വന്തം കാറിൽ വളരെ കംഫർട്ടബിളായ യാത്ര. യൂറോപ്പിലെ 8 രാജ്യങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. അന്നും ഒപ്പമുണ്ടായിരുന്നത് ബെൻസായിരുന്നു. രസകരമായിരുന്നു ആ യാത്രയും ഡ്രൈവും. ഇനിയും അവസരം ഒത്തുവന്നാൽ ലോങ് ഡ്രൈവിന് ഞങ്ങൾ രണ്ടുപേരും ഡബിൾ ഒാകെയാണ്.

 

English Summary: Actress Jyothy Krishna About His Car and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com