കേരളത്തിനും ഇവിടെ ഓടാൻ തുടങ്ങിയ ഓട്ടോയ്ക്കും ഒരേ വയസാണ്... അറുപത്. 1956 ലാണ് ഓട്ടോറിക്ഷയും കേരളം എന്ന സംസ്ഥാനവും 'ഓടി' തുടങ്ങിയത്. സിംലയിലാണ് റിക്ഷാവാലകൾ ഒാടിത്തുടങ്ങിയതെന്നാണ് ചരിത്രം. സിംലയിൽ നിന്ന് താഴേക്കുരുണ്ടുരുണ്ട് ഇങ്ങ് കേരളത്തിൽ വരെ എത്തിയ റിക്ഷകൾ അന്നത്തെ ‘ബെൻസായിരുന്നു’– സാധാരണക്കാരന് തൊട്ടുതലോടി പോകാം. തലപ്പാവും കോട്ടും സൂട്ടുമൊക്കെ ഇട്ടവരായിരുന്നു അക്കാലത്തെ യാത്രക്കാർ. വലിയ വീട്ടുമുറ്റത്ത് റിക്ഷ കിടന്നാൽ ‘ന്റുപ്പുപ്പാക്കൊരാേനണ്ടാർന്ന്’ എന്നു പറയുന്നതിനേക്കാൾ ഗമയുള്ള കാലം.
സൈക്കിൾ റിക്ഷകളിൽ തുടക്കം
ജപ്പാനിലെ സൈക്കിള്‍ റിക്ഷകളിൽ നിന്നാണ് ഓട്ടോറിക്ഷകളുടെ തുടക്കം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്നു നാം കാണുന്ന കാറുകളുടെ ആദ്യ രൂപമായിരുന്നു മൂന്ന് ചക്രമുള്ള വാഹനങ്ങൾ. 1985 കളിൽ കാൾ ബെൻസ് നിരവധി മൂന്നു ചക്രമുള്ള വാഹനങ്ങൾ നിർമിച്ചിരുന്നുവെന്നും പിന്നീട് 1934 ൽ തായ്‌ലൻഡിലേക്ക് ജപ്പാനിൽ നിന്ന് ഓട്ടോറിക്ഷകൾ ഇറക്കുമതി ചെയ്തെന്നും പറയപ്പെടുന്നു.
ലാംെബ്രട്ട, ബജാജ്
ഇന്ത്യയിൽ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അവകാശം ബജാജ് ഓട്ടോ നേടിയതോടെയാണ് ഓട്ടോറിക്ഷകൾ ഇന്ത്യയിലെത്തുന്നത്. കേരളത്തിന്റെ ഓട്ടോയുടെ തുടക്കം ലംബ്രെട്ടയിലാണ്. ‘ഫ്രണ്ട് എഞ്ചിനായിരുന്നു’– ലാംെബ്രട്ട, 175 സിസി കരുത്തുള്ള പഴയ പടക്കുതിര. ഒരു കൈകൊണ്ട് ആക്സിലേറ്ററിലൊന്നു തിരിച്ച് മുൻസീറ്റിനടിയിലുള്ള കിക്കർ ആഞ്ഞു ചവിട്ടി സ്റ്റാർട്ടാക്കുന്നത് കുറുച്ചുപേർക്കെങ്കിലും ഓർമ കാണും. പിന്നീട് ലംബ്രെട്ടയിൽ നിന്ന് ലൈസൻസ് സ്വന്തമാക്കി ബജാജുമായി സഹകരിച്ച് ഓട്ടൊമൊബൈൽ പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ഓട്ടോകൾ പുറത്തിറക്കി.
എപിഐയുടെ ഓട്ടോറിക്ഷകളാണ് ഓട്ടോയെ കൂടുതൽ ജനകീയമാക്കിയത്. ബജാജ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന് 1959 ലാണ് കേന്ദ്രസർക്കാർ ഓട്ടോറിക്ഷകള്‍ നിർമിക്കാനുള്ള അനുമതി നൽകുന്നത്. തുടർന്നിങ്ങോട്ട് സാധാരണക്കാരുടെ ജനപ്രിയ വാഹനമായി മാറി ഓട്ടോറിക്ഷകൾ. 1971 ബജാജ് മൂന്നു ചക്ര ഗുഡ്സ് ക്യാരിയറുകൾ നിർമിക്കാൻ തുടങ്ങി. ഇന്ന് ഇന്ത്യയുടെ സ്വന്തം ബജാജ്, ടിവിഎസ്, മഹീന്ദ്ര, കേരള ഓട്ടോമൊബൽ ലിമിറ്റഡ് (കെഎഎൽ) എന്നിവയെക്കൂടാതെ ഇറ്റാലിയൻ വാഹന നിർമാതാക്കളായ പിയാജിയോയും ഇന്ത്യയിൽ ഓട്ടോകൾ നിർമിക്കുന്നുണ്ട്.
കോട്ടയത്തെ രാമേട്ടൻ
രാമേട്ടനുണ്ട്. കോട്ടയം പട്ടണത്തിന്റെ വളർച്ച ‘ഒാടി നടന്ന് കണ്ട ഒരാൾ. ’ 1957 ലാണ് തിരുനക്കരയുടെ പരിസരത്ത് കുടമാളൂർ കാഞ്ഞിരത്തിൽ കെ െഎ രാമൻ ആദ്യമായി ഒാട്ടോ പാർക്ക് ചെയ്യുന്നത്. ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയുമൊക്കെ പിന്നിലിരുത്തി രാമേട്ടൻ കോട്ടയം പട്ടണം എത്ര ചുറ്റിയിരിക്കുന്നു. തിരുവനന്തപുരത്തെ സരസ്വതിയാണ് കേരളത്തിലെ കേരളത്തിലെ ആദ്യ വനിതാ ഒാട്ടോഡ്രൈവർ.
ബാക്ക് എൻജിൻ
ഫ്രണ്ട് എൻജിൻ മാറി ബാക്ക് എൻജിൻ ഒാട്ടോകള്‍ വന്നതോടെ കഥയാകെ മാറി. നെഞ്ചുവിരിച്ച് ‘കട്ടബാസ്സിട്ട്’ ഒാടിയ ഫ്രണ്ട് എൻജിനരികിലേക്ക് നാണം കുണുങ്ങി ബാക്ക് എൻജിൻ ഒാട്ടോകളെത്തി. പിന്നീട് പെട്രോളിൽ നിന്ന് ഡീസലിലേയ്ക്ക് ചുവടുമാറി ഓട്ടോകൾ, പിന്നീട് സിഎൻജി, എൽപിജി, വൈദ്യുതി തുടങ്ങി പുതിയ ഇന്ധനകൂട്ടുകളുമായി ഓട്ടോ നിർത്താതെ ഓടുന്നു.
കൂടുതൽ വായിക്കാം- ഓട്ടോ!! മലയാളികള്‍ ഓട്ടോയ്ക്ക് കൈകാണിക്കാൻ തുടങ്ങിയിട്ട് അറുപതു വർഷം