റഷ്യയിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ആഹ്ലാദവും മുതലെടുക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഹാച്ച്ബാക്കായ ‘പോളോ’യുടെയും കോംപാക്ട് സെഡാനായ ‘അമിയൊ’യുടെയും സ്പോർട് പതിപ്പുകൾ അവതരിപ്പിച്ചു. ‘പോളോ സ്പോർടി’ന് 6.93 ലക്ഷം രൂപയും ‘അമിയൊ സ്പോർടി’ന് 8.30 ലക്ഷം രൂപയുമാണു ഷോറൂം വില. കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ‘വെന്റോ സ്പോർടി’ന്റെ വില 10.70 ലക്ഷം രൂപയായി പരിഷ്കരിച്ചിട്ടുമുണ്ട്.
കാറുകളുടെ മുന്തിയ വകഭേദം അടിസ്ഥാനമാക്കിയാണു ഫോക്സ്‌വാഗൻ ‘സ്പോർട് എഡീഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്. ബ്ലാക്ക്ഡ് ഔട്ട് റൂഫ്, കറുപ്പ് പിൻ സ്പോയ്ലർ, റിയർവ്യൂ മിററിനു കാഴ്ചയിൽ കാർബൺ ഫൈബറെന്നു തോന്നിപ്പിക്കുന്ന ഫിനിഷ്, ഡോറുകളിലെ ‘സ്പോർട്’ ഡികാൽ തുടങ്ങിയവയാണു പുതുമകൾ. സാങ്കേതികവിഭാഗത്തിലും മാറ്റമൊന്നുമില്ലാതെയാണു ‘സ്പോർട്’ പതിപ്പുകളുടെ വരവ്; പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘പോളോ’, ‘അമിയൊ’, ‘വെന്റോ’ സ്പോർട് പതിപ്പുകൾ വിൽപ്പനയ്ക്കുണ്ട്. ‘വെന്റോ സ്പോർട്ടി’ന്റെ ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണു ലഭിക്കുക.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന തിരക്കിലായതിനാൽ ഉടനൊന്നും ഈ വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്വാഗനു പദ്ധതിയില്ല. അതേസമയം, ഇന്ത്യയിൽ നിന്ന് 1.2 ലീറ്റർ പെട്രോൾ എൻജിൻ പിൻവലിച്ച് പകരം ഇന്ധനക്ഷമതയേറിയ ഒരു ലീറ്റർ പെട്രോൾ അവതരിപ്പിക്കാനുള്ള നടപടികൾ ഊർജിതമാണ്.