ADVERTISEMENT

കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനം ഇവി 6 വിപണിയിൽ. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 59.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 64.95 ലക്ഷം രൂപയുമാണ് വില. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ 100 യൂണിറ്റുകൾ മാത്രമേ 2022 ൽ ഇന്ത്യയ്ക്കായി അനുവദിച്ചിട്ടുള്ളു. രാജ്യത്തെ 12 നഗരങ്ങളിലായുള്ള 15 ഡീലർഷിപ്പുകളിൽ മാത്രമായിരിക്കും വാഹനം ലഭിക്കുക. വില പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ 355 ബുക്കിങ് ലഭിച്ചെന്നും സെപ്റ്റംബറിൽ വാഹനം നൽകിത്തുടങ്ങുമെന്നുമാണ് കിയ അറിയിക്കുന്നത്.

kia-ev6-3

മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ – ജി എം പി) ആണു കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിനും അടിത്തറയാവുന്നത്. ഹ്യുണ്ടേയ് അയോണിക് ഫൈവും ഇതേ പ്ലാറ്റ്ഫോമിലാണു നിർമിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്.

kia-ev6-5

ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു. സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. ഒറ്റ ചാർജിൽ 528 കിലോമീറ്റർ വാഹനം സഞ്ചരിക്കും. 350 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10 ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജു ചെയ്യാൻ 73 മിനിറ്റുവേണം.

kia-ev6-6

ഫീച്ചറുകൾ നിറച്ച ജിടി വകഭേദമാണ് കിയ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി എച്ച്‌യുഡി, 14 സ്പീക്കർ മെറിഡിയൻ സറൗണ്ട് സിസ്റ്റം, 10 പവർ അഡ്ജസ്റ്റബിൾ വെന്റിലേറ്റഡ് സീറ്റുകൾ, അറുപതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, എട്ട് എയർബാഗുകൾ, എഡിഎഎസ് ഫീച്ചറുകൾ എന്നിവ ഇവി 6 ലുണ്ട്.

English Summary: Kia EV6 Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com