ADVERTISEMENT

കുറഞ്ഞ മെയിന്റനൻസ്, കൂടിയ ഇന്ധനക്ഷമത, കുറഞ്ഞ വില– 100 സിസി ബൈക്കുകളെ ജനകീയമാക്കിയ സവിശേഷതകൾ ഇതൊക്കെയാണ്. ഇതിനൊപ്പം ഈട് എന്ന ഘടകം കൂടി കൂട്ടിച്ചേർത്താൽ ഒറ്റവാക്കിൽ ഹീറോ എന്നു പറയാം. ഹോണ്ട  കൂടെയുണ്ടായിരുന്നപ്പോഴും ഇപ്പോഴും മുകളിൽ പറഞ്ഞ സവിശേഷതകൾക്കു മങ്ങൽ ഏറ്റിട്ടില്ല. അതുകൊണ്ടുതന്നെയാണ് ലോക ഇരുചക്ര വാഹന വിപണിയിൽ ഈ ഇന്ത്യൻ കമ്പനി തല ഉയർത്തി നിൽക്കുന്നത്. കാര്യമായ പരിഷ്‌കാരങ്ങളോടെയാണ് ഹീറോയുടെ ബിഎസ്6 മോഡലുകൾ നിരത്തിലെത്തിയിരിക്കുന്നത്. അതിൽ അടിമുടി മാറിയിരിക്കുന്നത് പാഷൻ പ്രോയാണ്. പുതിയ ഷാസിയും എൻജിനും സസ്പെൻഷനും നൂതന ഡിസൈനുമെല്ലാം ആയി പുതിയ മുഖവുമായാണ് വരവ്. ടെസ്റ്റ് റൈഡിലേക്ക്.

hero-passion-pro-5

ഡിസൈൻ

എൻട്രിലെവൽ ബൈക്കുകൾക്കെന്തിനാ സ്റ്റൈൽ എന്നു ചോദിച്ചിരുന്ന കാലം മാറി. കാണാൻ ലുക്കില്ലേൽ വാഹനം ഷോറൂമിൽത്തന്നെ ഇരിക്കും എന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെ പാഷൻ പ്രോ അൽപം ഫാഷനായാണ് വന്നിരിക്കുന്നത്. ത്രീ കളർ ഗ്രാഫിക്സാണ് കാഴ്ചയിലെ എടുപ്പ്. മുൻ മോഡലിലെ ഉരുളിമ കുറഞ്ഞ് കുറച്ചുകൂടി ഷാർപ്പായ ബോഡി പാനലുകളാണ്. ടാങ്കിൽനിന്നു ചേർന്നിറങ്ങി പോകുന്ന സൈഡ് പാനലിനും ടെയിൽ സെക്‌ഷനുമെല്ലാം നല്ല ഫിനിഷിങ്ങുണ്ട്. പുതിയ ഹെഡ് ലാംപാണ്; കൊള്ളാം. ഹീറോയുടെ എച്ച് ലോഗോ പോലുള്ള ടെയിൽ ലാംപ് ഡിസൈനും കാണാൻ ഭംഗിയുണ്ട്. ടാങ്ക് സ്കൂപ്പും പ്രോ എന്ന വലിയ എഴുത്തും സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. മുൻപുണ്ടായിരുന്ന പാഷൻ എക്സ് പ്രോയിൽ നിന്ന് അളവുകളിൽ കാര്യമായ മാറ്റമുണ്ട്. സീറ്റിന്റെ ഉയരം 9 എംഎം കൂടി 799 എംഎം ആയി. ഗ്രൗണ്ട് ക്ലിയറൻസും കൂടി. ഇപ്പോൾ 180 എംഎം. വീൽ ബേസിലും മാറ്റമുണ്ട്–1270 എംഎം. പുതിയ ഡയമണ്ട് ടൈപ് ഷാസിയിലാണ് പ്രോയെ നിർമിച്ചിരിക്കുന്നത്. സെമി ഡിജിറ്റൽ‌ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. അനലോഗ് സ്പീഡോ മീറ്ററിനൊപ്പം ചെറിയ ഡിജിറ്റൽ മീറ്ററുമുണ്ട്. ഇതിൽ നിലവിലെ ഇന്ധനക്ഷമത അടക്കമുള്ള കാര്യങ്ങൾ അറിയാൻ കഴിയും. മൊത്തത്തിൽ നോക്കിയാൽ ഡിസൈനിലെ പുതുമകൾ പാഷൻ പ്രോയ്ക്കു പ്രീമിയം ഫീലാണു നൽകുന്നത്.

hero-passion-pro-7

എൻജിൻ

പഴയ മോഡലിലുണ്ടായിരുന്ന 109.15 സിസി എൻജിനു പകരം പുതിയ113 സിസി എയർ കൂൾഡ് ബിഎസ്6 എൻജിനാണ് നൽകിയിരിക്കുന്നത്. കാർബുറേറ്ററിനു പകരം ഫ്യൂവൽ ഇൻജക്‌ഷൻ വന്നു. പ്രോഗ്രാംഡ് ഫ്യൂവൽ ഇൻജക്‌ഷനൊപ്പം എക്സ് സെൻസ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഹീറോ ഈ എൻജിൻ ഒരുക്കിയിരിക്കുന്നത്. മികച്ച പെർഫോമൻസും ഇന്ധനക്ഷമതയുമാണ് വാഗ്ദാനം. മുൻമോഡലിനെക്കാളും പവറിൽ 9 ശതമാനവും ടോർക്കിൽ 22 ശതമാനവും വർധനയുണ്ട്. ‍െഎഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം ഇന്ധനക്ഷമത 5% കൂട്ടുന്നു.

hero-passion-pro-2

റൈഡ്

പുതിയ ഫ്രെയിം വന്നതോടെ ഭാരത്തിൽ ചെറിയ കുറവു വന്നു. 117 കിലോഗ്രാമാണ് ഡ്രം മോഡലിന്റെ കെർബ് ഭാരം. ഡിസ്ക് വേരിയന്റിനു 118 കിലോഗ്രാമും. ഭാരക്കുറവ് മൈലേജിൽ ഗുണപ്പെട്ടു. മുൻ മോഡലിനെക്കാളും സസ്പെൻഷൻ ട്രാവൽ 14 ശതമാനം കൂടിയിട്ടുണ്ട്. പരിഷ്കരിച്ച ഹൈഡ്രോളിക് സ്പ്രിങ് സസ്പെൻഷനാണു പിന്നിൽ. സസ്പെൻഷനിലെ മാറ്റവും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും റൈഡിൽ നന്നേ പ്രതിഫലിക്കുന്നുണ്ട്. മോശം റോഡിലൂടെ കൂളായി കയറിയിറങ്ങുന്നുണ്ട്. കുഴികളിൽ ചാടിക്കയറുമ്പോൾ വലിയ അടിപ്പ് കിട്ടുന്നില്ല. നീളമേറിയ നല്ല കുഷനുളള സീറ്റാണ്. ടാങ്കിലേക്ക് അൽപം കയറിയിരിക്കുന്ന ഡിസൈൻ ഇരിപ്പു സുഖകരമാക്കുന്നു. നിവർന്നിരിക്കാവുന്ന ഡിങ് പൊസിഷനാണ്. 

hero-passion-pro

ഇന്ധനക്ഷമത കൂട്ടുന്ന െഎത്രിഎസ് സംവിധാനം കൊള്ളാം. ട്രാഫിക് സിഗ്‌നലിലോ മറ്റോ കൂടുതൽ സമയം നിർത്തേണ്ടി വന്നാൽ തനിയെ ഒാഫാകുന്ന സംവിധാനമാണിത്. വാഹനം ന്യൂട്രലിൽ ആണെങ്കിൽ അഞ്ചാറു സെക്കൻഡിനുള്ളിൽ എൻജിൻ ഒാഫാകും. ക്ലച്ച് പിടിച്ചാൽ സ്റ്റാർ‌ട്ടാകുകയും ചെയ്യും. െഎത്രിഎസിന്റെ ഒാൺ–ഒാഫ് സ്വിച്ച് കൺസോളിൽ നൽകിയിട്ടുണ്ട്. സ്മൂത്തായ പവർ ഡെലിവറിയാണ് എൻജിൻ പുറത്തെടുക്കുന്നത്. 80–90 കിലോമീറ്റർ വേഗത്തിലും കുറ്റം പറയത്തക്ക വൈബ്രേഷൻ ഇല്ല. ടോപ് ഗിയറിൽ 25–30 കിലോമീറ്റർ വേഗം കുറഞ്ഞിട്ടും ഇടിപ്പൊന്നുമില്ല. പുതിയ ഒാട്ടോ സെയിൽ സംവിധാനം കൊള്ളാം. ടോപ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ നിരപ്പായ റോഡിൽ കൂളായി പാഷൻ പ്രോ നീങ്ങും. സിറ്റി റൈഡിൽ ഇതേറ്റവും ഗുണപ്പെടും. 4 സ്പീഡ് ഗിയർബോക്സാണ്. എല്ലാ ഗിയറും മുകളിലേക്കു മാറുന്ന ശൈലിയിലാണ്. ഗിയർ മാറ്റങ്ങളുടെ കൃത്യത തരക്കേടില്ല. 

hero-passion-pro-6

രണ്ടു വേരിയന്റുകളാണ് പാഷൻ പ്രോയ്ക്കുള്ളത്. മുൻപിൽ ഡിസ്ക്കുള്ളതും ഇല്ലാത്തതും. ഡ്രം വേരിയന്റാണ് റൈഡ് ചെയ്തത്. ബ്രേക്കിങ് ശേഷി കൂട്ടി ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം നൽകിയിട്ടുണ്ട്.

hero-passion-pro-1

ഫൈനൽ ലാപ്

മികച്ച ഇന്ധനക്ഷമത, സ്മൂത്തായ എൻജിൻ‌, സുഖസവാരി, സ്റ്റൈലൻ‌ ലുക്ക് ഇതൊക്കെയാണ് പുതിയ പാഷൻ പ്രോയുടെ വാഗ്ദാനങ്ങൾ. കുറഞ്ഞ പരിപാലനച്ചെലവും കൂടിയാകുമ്പോൾ എൻട്രിലെവൽ ബൈക്കുകളിലെ ഹീറോ പാഷൻ പ്രോ തന്നെയെന്ന് അടിവരയിടാം.

English Summary: Hero Passion Pro Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT