ADVERTISEMENT

ശൈശവവും ബാല്യവും കഴിഞ്ഞ് കൗമാരത്തിലേക്കു കടന്നിരിക്കുകയാണ് ഇലക്ട്രിക് സ്കൂട്ടർ വിപണി. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളും സ്റ്റാർട്ടപ്പുകളും കയ്യും മെയ്യും മറന്നു രംഗത്തെത്തിയത് ഇലക്ട്രിക് സ്കൂട്ടർ സെഗ്‌മെന്റിന് ഉണർവേകിയിട്ടുണ്ട്. വമ്പൻ കമ്പനികൾക്കേ വിപണിയിൽ നിലനിൽപുള്ളൂ അവരുടെ മോഡലുകൾക്കേ പ്രചാരം കിട്ടുകയുള്ളൂ എന്ന ധാരണകളെ മാറ്റിയെഴുതിയാണ് സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിയത്. ഹീറോയും ബിഎസ്‌എയും ലീഡ് ചെയ്ത ഇലക്ട്രിക് വിപണിയിൽ ഏതറും ഒാലയും പോലുള്ള സ്റ്റാർട്ടപ് കമ്പനികളാണ് സൂപ്പർ ഹീറോ. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു സ്റ്റാർട്ടപ് കമ്പനിയാണ് ബൗൺസ്. ഡിസൈൻ കൊണ്ടും ഫീച്ചറുകൊണ്ടും ചർച്ചയായ മോഡലാണ് ബൗൺസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഇൻഫിനിറ്റി ഇ വൺ. ബൗൺസ് ഈയിടെയാണ് കേരളത്തിലെത്തിയത്. കൊച്ചിയിലാണ് ഷോറൂം. ഇൻഫിനിറ്റി ഇ വൺ മോഡലുമായി കൊച്ചി നഗരത്തിലൂടെ ഒന്നു കറങ്ങിവരാം.

bounce-infinity-5

 

രൂപകൽപന

bounce-infinity-1

 

റെട്രോ മോഡേൺ ഡിസൈനുകളുടെ സങ്കലനമാണ് ഇൻഫിനിറ്റിയിൽ കാണാൻ കഴിയുന്നത്. വട്ടത്തിലുള്ള എൽഇഡി ഹെഡ്‌ലാംപ് യൂണിറ്റും വീതിയേറിയ ഹാൻഡിൽ ബാറും റെട്രോ സ്കൂട്ടറുകളെ ഒാർമിപ്പിക്കുന്നു. സാധാരണ പെട്രോൾ സ്കൂട്ടറുകളുടെ വലുപ്പവും ഡിസൈനുമാണ് ഇൻഫിനിറ്റിക്കും. രണ്ട് പേർക്കു സുഖമായി ഇരിക്കാവുന്ന വലുപ്പമുണ്ട് സീറ്റിന്. വലിയ ഗ്രാബ് റെയിലും ഇൻഡിക്കേറ്റർ കൂട്ടിയിണക്കിയ ടെയിൽ ലാംപുമാണ്. ഫുട്പെഗിന്റെയും സ്വിങ് ആമിന്റെയുമൊക്കെ ഡിസൈൻ വെറൈറ്റിയുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. റേഞ്ച്, ബാറ്ററി ചാർജ് തുടങ്ങിയ വിവരങ്ങൾ ഇതിലറിയാം.

 

ബാറ്ററി– മോട്ടർ

bounce-infinity-2

 

2 കിലോവാട്ട് അവറിന്റെ ലിഥിയം അയോൺ ബാറ്ററിയാണ് ഇൻഫിനിറ്റി ഇ–വണ്ണിലുള്ളത്. മോട്ടർ 1.5 കിലോവാട്ടിന്റെ ഹബ് മൗണ്ടഡ് ബിഎൽഡിസിയും. െഎപി 67 റേറ്റിങ്ങുള്ള 34 എഎച്ച് ബാറ്ററിയാണിത്.

 

റേഞ്ച്

bounce-infinity-4

 

ഫുൾ ചാർജിൽ 80 കിമീ ആണ് ബൗൺസിന്റെ വാഗ്ദാനം. പക്ഷേ, കൺസോളിൽ 70 കിലോമീറ്ററേ കാണിക്കുകയുള്ളൂ! കൊച്ചിയിൽനിന്നു വാഹനമെടുത്ത കസ്റ്റമർക്ക് 86 കിമീ റേഞ്ച് കിട്ടിയെന്ന് മാനേജരുടെ വാക്ക്. 3–4 മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജാകും. 2 യൂണിറ്റ് വൈദ്യുതിയാണ് ഇതിനു വേണ്ടി വരിക. യൂണിറ്റിന് 6 രൂപ വച്ചു കൂട്ടിയാൽ ഫുൾ ചാർജിനു വേണ്ടിവരുന്ന തുക 12 രൂപ മാത്രം! 15 ആംപിയർ പ്ലഗ് വഴി ചാർജ് ചെയ്യാവുന്ന പോർട്ടബിൾ ചാർജറുണ്ട്. 9,999 രൂപയാണു വില.

bounce-infinity

 

സുരക്ഷ

 

വാഹനം മോഷണം പോയാൽ ഉടൻതന്നെ അലേർട്ട് മെസ്സേജ് വരും. മാത്രമല്ല, ട്രാക്ക് ചെയ്യാനു കഴിയും. വാഹനം ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തകരാൻ വന്ന് നിന്നു പോയാൽ ബൗൺസിൽനിന്നു മെസേജ് ഏറ്റവും അടത്തുള്ള  ഡീലറിലേക്കെത്തുകയും സർവീസ് സഹായം ഉടൻതന്നെ എത്തുകയും ചെയ്യും. ജിയോ ഫെൻസിങ് അടക്കമുള്ള ഫീച്ചേഴ്സും ഇൻഫിനിറ്റിയിലുണ്ട്. ആപ് വഴി വാഹനവും മൊബൈലും കണക്റ്റ് ചെയ്യാം. ബാറ്ററി സ്റ്റാറ്റസ്, വാഹനത്തിന്റെ കണ്ടീഷൻ, സർവീസ് സംബന്ധിയായ കാര്യങ്ങൾ എന്നിവയെല്ലാം മൊബൈലിൽ അറിയാനും കഴിയും. സീറ്റിനടിയിൽ 12 ലീറ്റർ സ്റ്റോറേജ് സ്പേസുണ്ട്. മൊബൈൽ പോയിന്റും  ഇവിടെ നൽകിയിട്ടുണ്ട്.

 

വാറന്റി

 

ബാറ്ററി, മോട്ടർ, ചാർജർ, ഡിസ്പ്ലെ, രണ്ട് കൺട്രോൾ യൂണിറ്റുകൾ എന്നിങ്ങനെ ആറ് പാർട്സുകൾക്ക് 3 വർഷം അല്ലെങ്കിൽ 40,000 കിമീ വാറന്റിയുണ്ട്. 

 

റൈഡ് 

 

ഡ്രാഗ്, ഇക്കോ, പവർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുണ്ട്. ഒപ്പം റിവേഴ്സ് മോഡും. ഡ്രാഗ് മോഡ് തുടക്കക്കാർക്കുള്ളതാണ്. ആക്സിലറേറ്റർ കൂടിപ്പോയി കുതിച്ചു ചാടുമോ എന്നൊക്കെ പേടിയുള്ളവർക്ക് ഒാടിച്ചു പഠിക്കാം ഈ മോഡിൽ. നടക്കുന്ന വേഗം മാത്രമേ ഉള്ളൂ. ഇനിയിപ്പോൾ പഞ്ചറെങ്ങാനുമായി കുറച്ചു ദൂരം തള്ളണമെങ്കിൽ ഡ്രാഗ് മോഡിലിടാം. ഇക്കോ മോഡ് സിറ്റിയിലും തിരക്കേറിയ റോഡിലും മറ്റും സെറ്റാണ്. 40 കിമീ ആണ് കൂടിയ വേഗം. റേഞ്ച് കൂടുതലും ഈ മോഡിലേ കിട്ടൂ. പവർ മോഡിൽ മോശമല്ലാത്ത കുതിപ്പുണ്ട്. 65 കിമീ ആണ് കൂടിയ വേഗം. ഹാൻഡിലിലെ സ്വിച്ച് വഴി റൈഡ് മോഡ് സെലക്റ്റ് ചെയ്യാം. 94 കിഗ്രാം ഭാരമേയുള്ളൂ. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. മോശം റോഡിലും തരക്കേടില്ലാത്ത യാത്രാസുഖം ഇ–വൺ നൽകുന്നു. ഡിസ്ക് ബ്രേക്കാണ് ഇരു വീലുകളിലും. ഉഗ്രൻ സ്റ്റോപ്പിങ് പവർ. റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനനുമുണ്ട്. ട്യൂബുലാർ ഫ്രെയ്മിലാണു നിർമാണം. മുന്നിൽ ടെലസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്കുമാണ് സസ്പെൻഷൻ സംവിധാനങ്ങൾ.

 

ഫൈനൽ ലാപ്

 

സ്പാർക്കിൾ ബ്ലാക്ക്, കോമറ്റ് ഗ്രേ, സ്പോർട്ടി റെഡ്, പേൾ വൈറ്റ്, ഡിസാറ്റ് സിൽവർ എന്നിങ്ങനെ അഞ്ചു കളറുകളിൽ ഇൻഫിനിറ്റി ഇ വൺ ലഭിക്കും. കുറഞ്ഞ വില, മികച്ച് റേഞ്ച്, കുറഞ്ഞ പരിപാലന ചെലവ്, മികച്ച സുരക്ഷ എന്നിവയാണ് ഹൈലൈറ്റ്. ഒപ്പം മോഡേൺ റെട്രോ സ്റ്റൈലും കൂടിച്ചേരുമ്പോൾ ഇൻഫിനിറ്റി, ഇലക്ട്രിക് സ്കൂട്ടറുകളിലെ മികച്ച ചോയ്സ് ആകുന്നു.

 

English Summary: Bounce Infinity E 1 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com