ക്ലച്ചും ഗിയറുമില്ലാത്ത കാർ.അതാണല്ലോ ഓട്ടമാറ്റിക്. എന്നാൽ എ എം ടി ഓട്ടമാറ്റിക്കല്ല. മാനുവൽ ഗിയർ ബോക്സ് ഓട്ടമാറ്റിക്കായി മാറ്റിയിരിക്കുകയാണ്.
∙ ഗുണങ്ങൾ:. മികച്ച ഇന്ധനക്ഷമത. മാനുവൽ ഗീയർ പോലെ തന്നെ. ഇന്ത്യയിൽ ഒരു ഓട്ടമാറ്റിക്കും നൽകാത്ത മൈലേജ് ഈ കാറുകൾക്കു കിട്ടും. രണ്ട്: കുറഞ്ഞ അറ്റകുറ്റപ്പണി. ഓട്ടമാറ്റിക്കുകൾ കേടായാൽ തെല്ലു കഷ്ടപ്പെടും. എന്നാൽ ഓട്ടമാറ്റിക്കായി രൂപാന്തരം പ്രാപിച്ച ഗീയർബോക്സാകട്ടെ മാനുവൽ ഗിയർബോക്സ് പോലെ ലളിതം. ശരാശരി ഉപയോഗത്തിൽ അറ്റകുറ്റപ്പണിയേ വരില്ല. മൂന്ന്: വിലക്കൂറവ്. മാനുവൽ ഗീയർബോക്സിൽ നിന്നു നേരിയ വില വ്യത്യാസമേയുള്ളൂ ഇവിടെ.
∙ മാഗ്‌നെറ്റൊ മിറെല്ലി: ഇറ്റലിയിലെ ഫിയറ്റിന്റെ ഉടമസ്ഥതതയിലുള്ള ഈ കമ്പനിയാണ് മാരുതിക്കും ടാറ്റയ്ക്കുമൊക്കെ എ എം ടി ഉണ്ടാക്കിക്കൊടുക്കുന്നത്. വലിയ സാങ്കേതികതയാണെങ്കിലും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ സംഭവം ഇത്രയേയുള്ളൂ. മാനുവൽ ഗീയർബോക്സിനു മുകളിലിരുന്നു മനുഷ്യ കരം നിർവഹിക്കുന്ന ഗീയർഷിഫ്റ്റിങ് ഇപ്പോൾ സെൻസറുകളും കംപ്യൂട്ടറും ഹൈഡ്രോളിക് നിയന്ത്രണങ്ങളുമാണ് നിയന്ത്രിക്കുന്നത്. വേഗവും ആർ പി എമ്മും മറ്റും സെൻസു ചെയ്ത് ക്ലച്ചു കൊടുത്ത് കാർ തനിയെ ആ കാര്യങ്ങളൊക്കെ ചെയ്യും.
∙ കൂട്ടിനു ടിയാഗോയും: ടാറ്റയ്ക്ക് പണ്ടേ സെസ്റ്റ്, നാനോ കാറുകൾക്ക് എ എം ടിയുണ്ട്. ഇപ്പോൾ കൂട്ടിന് ടിയാഗോയുമെത്തി. ജാപ്പനീസ് നിർമാതാക്കൾപ്പോലും വില കുറയ്ക്കാൻ നാണം കെട്ട പണികളും ഫിനിഷും കാറുകൾക്കു നൽകുന്ന കാലത്ത് കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും ടിയാഗോ ഒന്നാമൻ.
∙ ഒതുക്കിപ്പറയാം: ഒതുക്കത്തിനു മുൻതൂക്കം. ഭംഗിയുള്ള അലോയ് വീലുകളും ഹെക്സഗൺ ഗ്രില്ലും ചെറുതാക്കിയ ടാറ്റ ലോഗോയും ശ്രദ്ധയിൽപ്പെടും. ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. ഇരട്ട നിറങ്ങളുള്ള ഡാഷ്ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ പുതുമയാണ്. എല്ലാ ടാറ്റകളും നൽകുന്ന അധികസ്ഥലം എന്ന മികവുണ്ട്. വലിയ സീറ്റുകൾ. 240 ലീറ്റർ ഡീക്കി.
∙ എന്താ പാട്ട്: വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ്. സൂപ്പർ ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, സ്പോർട്സ് എന്നിങ്ങനെ മോഡുകൾ.
∙ ഒരു കാൽ മതി: ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇടതു കാൽ മാറ്റി വയ്ക്കുക, അല്ലെങ്കിൽ ഇല്ലെന്നു തന്നെ വച്ചേക്കുക. എന്തു സംഭവിച്ചാലും ആ കാൽ അനക്കരുത്. ആക്സിലറേറ്ററിനും ബ്രേക്കിനും വലതു കാൽ മാത്രം മതി. ഇനി വണ്ടി സ്റ്റാർട്ടു ചെയ്യുക. ന്യൂട്രലിൽ നിന്നു ഡ്രൈവിലേക്കു മാറ്റുക. ആക്സിലറേറ്റർ കൊടുക്കുക. ഗീയറിൽ നിന്നു ഗീയറിലേക്ക് പോകുന്നതു നമുക്ക് അനുഭവിച്ചറിയാം. കൺസോളിൽ ഏതു ഗീയറെന്നു കാട്ടിത്തരികയും ചെയ്യും. അൽപം പരുവപ്പെട്ടുകഴിഞ്ഞാൽ സംഭവം ലളിതമാണ്. സുഖകരവുമാണ്.
∙ ആർക്കുവേണം ക്ലച്ച്: ശക്തി സ്വയം നിയന്ത്രിക്കണമെന്നു നിർബന്ധമുള്ളവർ ഗീയർ നോബ് ഇടത്തേക്കു തട്ടിയാൽ മാനുവൽ മോഡിലെത്തും. പേടിക്കേണ്ട, ഇവിടെയും ക്ലച്ചു വേണ്ട. ഗീയർ മുകളിലേക്ക് കൊണ്ടു പോരാം താഴ്ക്കുകയുമാകാം. അഞ്ചാം ഗീയറിൽ കിടക്കുമ്പോൾ വേഗം കുറഞ്ഞാൽ വണ്ടി സ്വയം താഴേക്കു പോരും. എന്നാൽ താഴ്ന്ന ഗീയറിൽ നിന്നു മുകളിലേക്കു പോകില്ല. അതു കൊണ്ടു തന്നെ ഓവർ ടേക്കിങ്ങിനും മറ്റും ബുദ്ധിമുട്ടില്ല. റെവോട്രോൺ 1199 സി സി പെട്രോൾ എൻജിന്റെ 85 പി എസ് ശക്തി ധാരാളം. ഇന്ധനക്ഷമത 23.84
∙ വിലക്കുറവ്: മാനുവൽ മോഡലിനെക്കാൾ അര ലക്ഷം കൂടുതൽ.. 6.42 ലക്ഷത്തിന് റോഡിലിറങ്ങും. സമാന സൗകര്യങ്ങളുള്ള മറ്റേതു കാറിനും ഒരു ലക്ഷം രൂപകൂടുതൽ കാടെുക്കണം.
∙ ടെസ്റ്റ് ഡ്രൈവ്: എം കെ മോട്ടോഴ്സ് 8281151111