കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹനമാണ് ജീപ്പ് കോംപസ്. അമേരിക്കന്‍ യുവി നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന എസ് യു വി, നേരത്തെ ഇന്ത്യയില്‍ പുറത്തിറങ്ങിയ ജീപ്പുകളുടെ ഉയര്‍ന്ന വില എന്നീ ഘടകങ്ങള്‍ കൊണ്ട് കോംപസിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. പ്രീമിയം എസ് യു വി സെഗ്്മെന്റിലേക്ക് 16 ലക്ഷം എന്ന മോഹവിലയിലെത്തി കോംപസ് ആരാധകരുടെ മനം കവര്‍ന്നു. പ്രതീക്ഷിച്ചിരുന്നതുപോലെ പ്രീമിയം എസ് യു വികള്‍ക്ക് മാത്രമല്ല, എക്‌സ് യു വി 500 തുടങ്ങി ഹ്യുണ്ടേയ് ക്രേറ്റയ്ക്ക് വരെ ജീപ്പ് ഭീഷണിയായി. പുറത്തിറങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുൻപ് തന്നെ ഏകദേശം 25000 യൂണിറ്റ് ജീപ്പുകളാണ് ഫിയറ്റിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്.
∙ജീപ്പ് എന്ന നൊസ്റ്റാള്‍ജിയ: അമേരിക്കന്‍ യുവി നിര്‍മാതാക്കളാണെങ്കിലും നമുക്ക് ജീപ്പിനെ പരിചയപ്പെടുത്തിയത് മഹീന്ദ്രയാണ്. കാടും മലയും കയറുന്ന ജീപ്പ് ഇന്നും നമുക്ക് ആവേശമാണ്. സൈനികാവശ്യത്തിനായി എത്തിയ ജീപ്പ് നമ്മുടെ മനസില്‍ ഒരു മാച്ചോമാനായി ഇന്നും വിലസുന്നു. വില്ലീസ് ജീപ്പിന്റെ രൂപത്തില്‍ ഇന്നും നിരത്തില്‍ കാണുന്ന വാഹനങ്ങള്‍ അതിനുദാഹരണമാണ്. ജീപ്പിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു അമേരിക്കയില്‍ നിന്ന് എഫ്‌സിഐ ജീപ്പ് ബ്രാന്‍ഡിനെ ഇന്ത്യയിലെത്തിച്ചത്.
∙രണ്ടാം തലമുറ: മഹാരാഷ്ട്രയിലെ ഫിയറ്റ് നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപസ് ജപ്പാന്‍, സൗത്താഫ്രിക്ക, യുകെ തുടങ്ങിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2007 ലാണ് ഒന്നാം തലമുറ കോംപസ് പുറത്തിറങ്ങുന്നത്. ജീപ്പ് പേട്രിയോട്ടിന്റേയും ഡോഡ്ജ് കാലിബറിന്റേയും പ്ലാറ്റ്‌ഫോമിലായിരുന്നു നിര്‍മാണം. ഒന്നാം തലമുറയില്‍ മിസ്തുബിഷിയും ഡയ്മ്്‌ലര്‍ ക്രൈസ്്‌ലറും ചേര്‍ന്ന് വികസിപ്പിച്ച പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണമെങ്കിലും രണ്ടാം തലമുറ ഓപലും ഫിയറ്റും സംയുക്തമായി വികസിപ്പിച്ച എസ് സി സി എസ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചത്. 2016 ലാണ് നിലവിലെ ജീപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
∙രൂപം: ഗ്രാന്‍ഡ് ചെറോക്കിയുമായുള്ള രൂപസാദൃശ്യമാണ് ജീപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 4395 എംഎം നീളവും 1818 എംഎം വീതിയും 1640 എംഎം പൊക്കവുമുണ്ട് ജീപ്പിന്. ചിത്രങ്ങളിലും റോഡ് പ്രസന്‍സിലും ജീപ്പ് കോംപസ് വലുതാണെങ്കിലും അളവുകളില്‍ ക്രെറ്റയേക്കാള്‍ അല്‍പ്പം കൂടി മാത്രമേ കോംപസിന് വലുപ്പമുള്ളു. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപ്, എല്‍ ഇഡി ഡേ ടൈം റണ്ണിങ് ലാംപും ഫോഗ്ലാംപും ചേര്‍ന്ന കണ്‍സോള്‍, ജീപ്പ് സ്വഭാവമുള്ള ഗ്രില്‍ എന്നിവ മികച്ച കാഴ്ചയാണ്. വശങ്ങളില്‍ എസ്‌യുവിക്ക് ചേര്‍ന്ന തരത്തിലുള്ള മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും ഷോള്‍ഡര്‍ ലൈനുമുണ്ട്. പ്ലാസ്റ്റിക്ക് ക്ലാഡിങ് ഗൗരവം കൂട്ടുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ്.
∙ജീപ്പിനെക്കാള്‍ ഫിയറ്റ്: ഓപലും ഫിയറ്റും സംയുക്തമായി വികസിപ്പിച്ച എസ് സി സി എസ് പ്ലാറ്റ്‌ഫോമിലാണ് ജീപ്പിന്റെ നിര്‍മാണം. 2005 ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡേ പുന്തോയാണ് ഈ പ്ലാറ്റ്‌ഫോം ആദ്യമായി ഉപയോഗിക്കുന്ന കാര്‍. ഇന്ത്യയില്‍ പുന്തോയും പുന്തോ ഇവോയും ലീനിയയും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. രാജ്യാന്തര വിപണിയില്‍ അല്‍ഫാ റോമിയോ മിറ്റോ, ഓപല്‍ കോര്‍സ, ഫിയറ്റ് ടിപ്പോ, ഫിയറ്റ് ടോറോ തുടങ്ങി നിരവധി വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 1987 മുതല്‍ ക്രൈസ്‌ലറിന്റെ ഭാഗമായിരുന്നു ജീപ്പ്. 2014 ല്‍ ഫിയറ്റ് ക്രൈസ്്‌ലറിനെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ജീപ്പും എഫ് സി എയുടെ ഭാഗമായി മാറി. ഫിയറ്റിന്റെ ചെറു പ്ലാറ്റ്‌ഫോമില്‍ ജീപ്പ് വികസിപ്പിക്കുന്ന രണ്ടാമത്തെ വാഹനമാണ് കോംപസ്.
∙മികച്ച് ഫിനിഷ്: ഫിയറ്റിന്റെ വാഹനങ്ങള്‍ പോലെ തന്നെ മികച്ച ഫിനിഷാണ് കോംപസിനും. നിലവാരം തോന്നുന്ന ഇന്റീരിയര്‍. ഉപയോഗക്ഷമതയ്ക്കാണ് മുന്‍തൂക്കം. ഡയലും നോബുകളും പഴയ തലമുറയില്‍നിന്ന് കടംകൊണ്ടതു പോലുണ്ട്. ഡ്യുവല്‍ ടോണിലുള്ള ഇന്റീരിയറിന് ക്രോം ഫിനിഷും പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും. മീറ്റര്‍ കണ്‍സോളിലെ എംഐഡി ഡിസ്‌പ്ലെയുടെ കണ്‍ട്രോളുകള്‍ സ്റ്റിയറിങ് വീലില്‍ നല്‍കിയിരിക്കുന്നു. സ്റ്റിയറിങ്ങ് വീലിന്റെ അടിവശത്തായാണ് മ്യൂസിക്ക് സിസ്റ്റത്തിന്റെ കണ്‍ട്രോളുകള്‍. ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, പിന്‍ യാത്രക്കാര്‍ക്കും എ സി വെന്റുകള്‍ എന്നിവ കോംപസിലുണ്ട്. ലിവറിന് പകരം ഹാന്‍ഡ് ബ്രേക്ക് സ്വിച്ചില്‍ ഒതുക്കിയിരിക്കുന്നു. എന്നാല്‍ ക്രൂസ് കണ്‍ട്രോളും ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റുമില്ല.
∙മികച്ച യാത്രാസുഖം: അല്‍പ്പം കട്ടിയുള്ള സീറ്റുകളാണ്. മുന്‍ സീറ്റ് സുഖകരമായ യാത്ര സമ്മാനിക്കുന്നു. പിന്‍ സീറ്റില്‍ മൂന്നുപേരുടെ യാത്ര അല്‍പ്പം ഞെരുക്കം സമ്മാനിക്കും. ഭേദപ്പെട്ട ലെഗ്‌ഹെഡ് റൂമുണ്ട്. ഓണ്‍ ഓഫ് റോഡ് യാത്രകള്‍ക്ക് ചേര്‍ന്ന മള്‍ട്ടി ലിങ്ക് സസ്‌പെന്‍ഷനാണ് പിന്നില്‍. എസ് യു വി ആയതുകൊണ്ട് കാറിന്റെ യാത്രാസുഖം പ്രതീക്ഷിക്കരുത്.
∙ധാരാളം ഫീച്ചറുകള്‍: എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ധാരാളം ഫീച്ചറുകളുമായാണ് ജീപ്പ് കോംപസ് വിപണിയിലെത്തിയത്. ആറ് എയര്‍ബാഗുകള്‍ (ഉയര്‍ന്ന വകഭേദത്തില്‍ മാത്രം) തുടങ്ങി എബിഎസ്, ഇപിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ഹോള്‍ അസിസ്റ്റ് കണ്‍ട്രോള്‍, നാലു വീല്‍ഡ്രൈവ് തുടങ്ങി ധാരാളം ഫീച്ചറുകളുണ്ട് കോംപസില്‍.
∙മള്‍ട്ടിജെറ്റ് കരുത്ത്: പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുണ്ട് ജീപ്പിന്. പെട്രോളിന് കൂട്ടായി ഓട്ടമാറ്റിക്ക് വകഭേദവും. ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് എന്‍ജിനുകളാണ് രണ്ടും. 173 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും 2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ നല്‍കുമ്പോള്‍ 163 പിഎസ് കരുത്തും ഇന്ത്യന്‍ കോംപസിനു കരുത്തു പകരുക. ഫിയറ്റ് മള്‍ട്ടിജെറ്റ് കുടുംബത്തില്‍പെട്ട എന്‍ജിന്‍ ആ നിലവാരം 250 എന്‍എം ടോര്‍ക്കും 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും.
∙ഡീസല്‍ എന്‍ജിന്‍: ടര്‍ബൊ ലാഗുണ്ട് ഫിയറ്റിന്റെ 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്. എന്നാല്‍ അതിനു ശേഷം മികച്ച കുതിപ്പ് സമ്മാനിക്കും. സ്മൂത്തായ ഗിയര്‍ഷിഫ്റ്റ്. സിറ്റി റൈഡും ഹൈവേ ക്രൂസിങ്ങും ഒരുപോലെ ആസ്വദിക്കാം. സ്പീഡോ മീറ്ററിലെ മൂന്നക്കം കടന്നാലും അറിയുകയേയില്ല. ലീറ്ററിന് 17.1 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഉയര്‍ന്ന വേഗത്തിലും എളുപ്പം ഹാന്‍ഡില്‍ ചെയ്യാം. മികച്ച ബ്രേക് ഫോഴ്‌സ്. കട്ടി കൂടിയ എ പില്ലര്‍ കാഴ്ച അല്‍പ്പം മറയ്ക്കുന്നുണ്ട്.
∙വില: പുറത്തിറങ്ങുന്നതിന് മുന്‍പ് 20 മുതലാണ് വില പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രാരംഭ വില കോംപസിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രീമിയം എസ് യു വികളെ മാത്രമല്ല എക്‌സ്‌യുവി 500, ഹെക്‌സ, ക്രേറ്റ തുടങ്ങിയ വാഹനങ്ങള്‍ക്കു ജീപ്പിന്റെ വില ഭീഷണി സൃഷ്ടിച്ചു. 15.20 ലക്ഷം മുതല്‍ 21.95 ലക്ഷം രൂപവരെയാണ് ജീപ്പിന്റെ ഷോറൂം വില.