പത്തരമാറ്റിന്റെ ജീവിതം; ഒരു ഇന്ത്യ–പാക്ക് ഭായ് ഭായ് കഥ

atlas-ramachandran
SHARE

പത്തരമാറ്റുള്ള ജീവിതമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. മറ്റുള്ളവർക്കും അതു തന്നെ പകരാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ, ദുരിത ഘട്ടത്തിൽ  കൂടെ നിൽക്കാൻ ആരുമില്ലാത്തപ്പോൾ രാമചന്ദ്രന് മനസിലായി–താനിത്രയും കാലം സ്നേഹിച്ചവരൊക്കെ വെറും മുക്കുപണ്ടമാണെന്ന്. 'എന്റെ അച്ഛൻ കമലാകര മേനോൻ വിയ്യൂർ ജയിലിൽ കുറച്ചുകാലം ഉദ്യോഗസ്ഥനായിരുന്നു. ഇടവേളകളിൽ അച്ഛൻ നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾ ചോദിക്കും: അല്ല, മേൻനേ...കുറേകാലായി നിങ്ങളെവിടെയായിരുന്നു. അപ്പോൾ അച്ഛൻ പറയും: ‍ഞാനേ... ഞാൻ വിയ്യൂർ ജയിലിലായിരുന്നു.. അതുകേട്ട് അന്തിച്ചങ്ങനെ നിൽക്കുന്ന സുഹൃത്തുക്കളോട് അച്ഛൻ തുടരും: അന്തേവാസിയായിട്ടല്ല കേട്ടോ, ജയിലുദ്യോഗസ്ഥനായിട്ടാ.. അപ്പോൾ എല്ലാവരും ചിരിക്കും.

വിയ്യൂരിലെ തടവു പുള്ളികളുടെ കഥകൾ അച്ഛൻ തന്റെ സുഹൃത്തുക്കളോട് പറയുന്നത് അന്ന് ബാലനായിരുന്ന ഞാൻ സാകൂതം കേട്ടിരുന്നു. അന്ന് ആ പാവം സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല, ഒരിക്കല്‍ തന്റെ മകനും ഇതുപോലെ...'–ഇംഗ്ലീഷിൽ എഴുതുന്ന തന്റെ ഒാർമക്കുറിപ്പുകളിലെ ഒരു ഭാഗം വായിക്കുമ്പോൾ അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ ഇടറി. ആ കൺകോണുകളിൽ ഒരു തുള്ളി ജലം നിറഞ്ഞുനിന്നു. അതു മുന്നിലെ കടലാസിൽ വീണ് അക്ഷരങ്ങൾ പടർന്നുപോകാതിരിക്കാൻ അദ്ദേഹം പെട്ടെന്ന് അവ മാറ്റിവച്ചു, പിന്നെ ഒരു നിമിഷം കണ്ണടച്ചിരുന്നു. ആ മനസിൽ കുറേ ഒാർമകൾ പിന്നെയും ഇരമ്പിയെത്തി.

നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്കും സ്വർണത്തിളക്കമുള്ള ചിരിയോടെയും പ്രായത്തെ വെല്ലുന്ന ഉൗർജസ്വലതയോടെയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തോടെയും പറന്നുനടന്നിരുന്ന പ്രശസ്തനായ ഒരു ബിസിനസുകാരൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനങ്ങളുടെ ഉടമ. അദ്ദേഹം അപ്രതീക്ഷിതമായി ഒരു ദിവസം ദുബായിലെ അവീറിൽ ഇരുമ്പഴികൾക്കുള്ളിലാകുന്നു. അതും അറിയാതെ സംഭവിച്ചുപോയ പാകപ്പിഴകൾ കാരണം. എന്തായിരിക്കും അപ്പോഴത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെന്ന് മറ്റുള്ളവർക്ക് ഒരിക്കലും ഉൗഹിച്ചെടുക്കാൻ സാധിക്കില്ല.

'ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്ന ഞാൻ അവിടെ എത്തിയപ്പോൾ ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയിലേയ്ക്ക് വരുന്നു. അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരീക്ഷണം. ഇവിടെയിറങ്ങുന്ന മിക്ക പത്രങ്ങളും വായിക്കുമായിരുന്നു. മലയാളവും ഇംഗ്ലീഷുമടക്കം ഏഴ് പത്രങ്ങൾ. കൂടാതെ ഇന്ത്യയിൽ നിന്ന് ഒരു ഇംഗ്ലീഷ് പത്രവും ലഭിക്കും. ഇതിൽ പലതും വായിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. കാരണം, എന്നെക്കുറിച്ച് ശരിയല്ലാത്ത വാർത്തകളായിരുന്നു ഇടയ്ക്കിടെ വന്നിരുന്നത്. അങ്ങനെയുള്ള പത്രങ്ങൾ വായിക്കാൻ തീരെ താൽപര്യമില്ലാതായി. ശരിയായ കാര്യമാണെങ്കിൽ എന്തെഴുതിയാലും വിരോധമില്ലായിരുന്നു. എന്നാൽ ശരിയല്ലാത്ത വാർത്തകൾ കാണുമ്പോൾ വല്ലാത്ത മാനസിക സമ്മർദമുണ്ടാകുന്നു. 

അധികനേരം വായിച്ചിരിക്കുമ്പോൾ വല്ലാത്ത വിഷമം. അതിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക ഭാഷ തീർത്തും തെറ്റായിരുന്നു. ഉദാഹരണത്തിന് വണ്ടിച്ചെക്ക്. അക്കൗണ്ടിൽ പണം ഇല്ലെന്ന് നേരത്തെ അറിഞ്ഞുകൊണ്ട് തന്നെ ഒരാൾക്ക് ചെക്ക് കൊടുക്കുകയും അത് ബാങ്കിൽ നിന്ന് മടങ്ങുകയും ചെയ്യുമ്പോഴാണ് ആ വാക്ക് ഉപയോഗിക്കേണ്ടത്. സുരക്ഷാ ചെക്ക് എന്നതിന് പകരം വണ്ടിച്ചെക്ക് എന്നു പതിവായി ഉപയോഗിക്കുന്നു. എന്റെ കൈയിൽ നിന്ന് ബാങ്കുകൾ ഒരു ബ്ലാങ്ക് ചെക്ക് എഴുതി വാങ്ങിക്കുകയാണ് ചെയ്തത്. അതിവിടെ നിർബന്ധമാണിപ്പോൾ. അതിൽ എത്ര സംഖ്യ വേണമെങ്കിലും എഴുതി അവർക്ക് കളക് ഷന് നൽകാൻ പറ്റും. അങ്ങനെയാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്.  മറ്റൊന്ന് വായ്പാ തട്ടിപ്പ്. പണം വായ്പയെടുത്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് വായ്പാ തട്ടിപ്പ്. എന്നിട്ട് രാജ്യത്ത് നിന്നുമുങ്ങുക.. അങ്ങനെയൊന്നും എന്റെ കാര്യത്തിൽ നടന്നിട്ടില്ല. ബാങ്ക് വായ്പകളെടുത്തിട്ടുണ്ട്. ഇൗ പണം സ്വർണം വാങ്ങി ആഭരണങ്ങളാക്കി വിൽക്കുന്നു. ഇതിനിടയിൽ എന്തോ ചില തെറ്റുകൾ എവിടെയോ സംഭവിച്ചുപോയി. അതാണ് ചെക്കുകൾ മടങ്ങാനിടയാക്കിയത്. ഒരു ചെക്ക് മടങ്ങുമ്പോൾ മറ്റു ബാങ്കുകളും പേടിക്കും. അവരും തങ്ങളുടെ ചെക്കുകൾ നിക്ഷേപിക്കും. അത് ആകെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും. അതായിരുന്നു സംഭവിച്ചത്. അല്ലാതെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പ്രശ്നം ഇവിടെയില്ല. 

ഇതുകൂടാതെ,  ജാമ്യത്തിലാണ് ഞാനിന്ന് പുറത്തുവന്നതെന്നും ചിലർ എഴുതിപ്പിടിപ്പിച്ചു. ഇതും തെറ്റാണ്. ബാങ്കുകളുമായി ആദ്യഘട്ട സാമ്പത്തിക ഒത്തു തീർപ്പുകളുണ്ടാക്കിയതിനെ തുടർന്ന് അവർ റിലീസ് തന്നതാണ് പുറത്തിറങ്ങാൻ സാധ്യമായത്. തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് കാരണം ആദ്യമാദ്യം പത്രവായന നിർത്തിവച്ചിരുന്നു. മിസിങ് ഫ്രം ദ് ഗോൾഡ് സൂഖ് എന്നൊക്കെ ചിലർ എഴുതി. ഏതായാലും എനിക്ക് ഇന്ന് ആരോടും പരിഭവമില്ല. രണ്ടേമുക്കാൽ വർഷം നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടുകഴിഞ്ഞില്ലേ. കുറേ കഴിയുമ്പോൾ എല്ലാം മറക്കണമല്ലോ. അല്ലാതെ അതൊക്കെ ഒാർത്തിരിക്കുന്നതിൽ എന്താണ് അർഥം?

മലയാളികളടക്കം ഒട്ടേറെ തടവുകാരുടെ സ്നേഹ സൗഹാർദത്തോടെയാണ് ഞാൻ ജയിലിൽ കഴിഞ്ഞത്. പലരും കഥകൾ കേൾക്കാൻ വരുമായിരുന്നു. അവർക്കത് പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷമേ തോന്നിയുള്ളൂ. എങ്കിലും, കുടുംബവുമായും സുഹൃത്തുക്കളുമായും അകന്ന് ഇൗ പുതിയ സ്ഥലത്ത് എങ്ങനെ ഏകനായി ജീവിക്കും എന്ന ചോദ്യം മുന്നിൽ ഉയർന്നുവന്നു. ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഇൗ ഏകാന്തതയായിരുന്നു. ഫോൺ ചെയ്യാമെന്ന ആശ്വാസം മാത്രം. തുടർച്ചയായി പതിനഞ്ച് മിനിറ്റ് മാത്രമേ ഫോൺ ചെയ്യാൻ അനുവദിക്കുകയുള്ളൂ. എന്നാൽ, സൗകര്യത്തിനനുസരിച്ച് ഇതെത്ര തവണ വേണമെങ്കിലുമാകാം. എന്റെ ജീവിതത്തിൽ അതുവരെ പാലിച്ച ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനാകുമെന്ന ആത്മവിശ്വാസം മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചു. പത്രവായന ഉപേക്ഷിച്ചതോടെ മറ്റെന്തു ചെയ്യുമെന്ന അവസ്ഥയുമുണ്ടായി. പുസ്തകങ്ങൾ അവിടെ ലഭിക്കുമായിരുന്നു. പക്ഷേ, അത് അറിയാൻ സാധിച്ചത് കുറച്ച് വൈകിയും. പിന്നീട്, ഞാൻ അവരോട് ചോദിച്ചു, എന്താണ് പുസ്തകം ലഭിക്കാൻ വഴിയെന്ന്. 

അപ്പോഴാണറിഞ്ഞത്, മലയാളമടക്കമുള്ള പുസ്തകങ്ങളുടെ ലൈബ്രറിയുണ്ട്. അവിടെ നിന്ന് രണ്ടാഴ്ച കൂടുമ്പോൾ പുസ്തകം എടുത്തു വായിക്കാം. അതൊരു വലിയ ആശ്വാസമായി. സാധാരണ ജീവിതത്തിൽ കുറച്ച് കാലമായി പുസ്തകങ്ങളൊന്നും വായിക്കാൻ സാധിച്ചിരുന്നില്ല.  ഏറ്റവും പുതിയ പുസ്തകങ്ങളൊന്നുമായിരുന്നില്ല  ലഭിച്ചിരുന്നത്. നാലഞ്ച് വർഷം പഴക്കമുള്ളതാണെങ്കിലും പുസ്തകത്തിന് അതിന്റെ പ്രാധാന്യമുണ്ടല്ലോ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ജർമൻ തുടങ്ങിയ മിക്ക ഭാഷകളിലുമുള്ള പുസ്തകങ്ങൾ ലഭിക്കും. കാരണം, അവിടെ ലോകത്തെ മിക്ക രാജ്യങ്ങളിലെയും ആൾക്കാരുണ്ടല്ലോ. ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരവും രണ്ടായിരവും പേജുകളുള്ള വലിയ പുസ്തകങ്ങളായിരുന്നു കൂടുതലും.

അതിനാൽ മലയാള പുസ്തകങ്ങളോടായിരുന്നു ഇഷ്ടക്കൂടുതൽ. പതിയെ പത്രവായന തിരിച്ചുവന്നു; എന്നെക്കുറിച്ച് കൂടതൽ വാർത്തകൾ വരുന്നില്ല എന്ന സ്ഥിതിവിശേഷമുണ്ടായപ്പോൾ. ചെറിയ ട്രാൻസിസ്റ്റർ റേഡിയോയിലൂടെ വാർത്തകളും കേൾക്കാമായിരുന്നു. റേഡിയോ മാംഗോയുടെ പതിവു ശ്രോതാവായിരുന്നു. എഫ്എം ചാനലുകൾ കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലങ്ങൾ, ക്രിക്കറ്റ് കമന്ററിയൊക്കെ വലിയ താത്പര്യത്തോടെ കേൾക്കും. അതായിരുന്നു കുറേ കാലത്തെ ആശ്വാസം. എങ്കിലും മുഴുവൻ സമയവും കടന്നുപോകില്ല. 

രാവിലെ കൃത്യം ആറു മണിക്ക് എണീക്കും. ഇപ്പോഴും അങ്ങനെ തന്നെ. പ്രവൃത്തി ദിനങ്ങളിൽ എല്ലാവരും ഏതാണ്ട് ഇതേ നേരത്ത് ഉറക്കമെണീക്കുമായിരുന്നു. അവധി ദിനങ്ങളിൽ കുറേ നേരം കൂടി ഉറങ്ങും. ഞാൻ എല്ലാ ദിവസവും ആറു മണിക്ക് എണീക്കാൻ കാരണം, ജീവിതശൈലിയിൽ വ്യത്യാസം വരേണ്ട എന്നു കരുതി തന്നെ. പിന്നീട് സ്വയം കാപ്പിയുണ്ടാക്കി കഴിക്കും. പലപ്പോഴും മറ്റുള്ളവർ സഹായിക്കും. വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചായിരുന്നു ചായയും കാപ്പിയുമുണ്ടാക്കിയിരുന്നത്. ഫ്രഷ് പാൽ, ലോങ് ലൈഫ് പാൽ എന്നിവയൊക്കെ ലഭിക്കും. പ്രാതലിനു കഴിക്കാനുള്ള സാധനങ്ങൾ അവിടുത്തെ സ്റ്റോറിൽ നിന്ന് വാങ്ങിക്കും. സൂപ്പർമാർക്കറ്റ് പോലെ വലിയ കടയായിരുന്നു അത്.  പഴങ്ങളും വാങ്ങിക്കും. പച്ചക്കറി ഭക്ഷണമായിരുന്നു ഉച്ചയ്ക്കും രാത്രിയും. രാത്രി പത്തു മണിയോടെ ഉറങ്ങും. പക്ഷേ, സമയം അപ്പോഴും മുന്നിൽ ഭീമാകാരമായി തൂങ്ങിനിന്നു. 

33 മാസമായിരുന്നു തടവറയ്ക്കുള്ളിൽ കഴിഞ്ഞത്. സമയം കളയാൻ കണ്ടെത്തിയ പോം വഴി പഴയ ഒാർമകളെ പൊടിതട്ടിയെടുത്ത് എഴുതി വയ്ക്കുക എന്നതായിരുന്നു. എങ്കിലും ഒന്നര വർഷം കഴിഞ്ഞാണ് എഴുത്തിലേയ്ക്ക് തിരിഞ്ഞത്. ഇംഗ്ലീഷിലാണ് എഴുതുന്നത്. 

***

Serenity prevailed all across the magnificent town of Thrissivaperoor popularly abridged as Thrissur. The name signifies that it is the place of the great Shiva Temple. It also means the place with three Shiva Temples. At the centre of the town is the round shaped Thekkinkad Maidan.... ഇങ്ങനെയാണ് അറ്റ്‍ലസ് രാമചന്ദ്രന്റെ ജീവിത കഥ ആരംഭിക്കുന്നത്. ഏറ്റവും പഴയ കാലം മുതലാണ് തുടക്കം. ജനനം മുതൽ എന്നാണോ എഴുതി പൂർത്തിയാക്കുന്നത് അതുവരെയുള്ള കഥകൾ പങ്കുവയ്ക്കുന്നു. ബാല്യകാലത്തെ സംഭവങ്ങൾ ഒാർമിച്ചെടുക്കാൻ വലിയ പ്രയത്നം വേണ്ടി വന്നു. എങ്കിലും ഒാർത്തു തുടങ്ങിയപ്പോൾ തിരമാലകൾ പോലെ അവ ഒാരോന്നായി വന്നു ആഞ്ഞടിച്ചു. പിന്നീട് എഴുത്ത് വേഗത്തിലായി. 

ജനന സ്ഥലമായ തൃശൂർ നഗരം, അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഒാർമകൾ, ആദ്യത്തെ വിദ്യാലയം, കേരള വർമ കോളജിലെ ഒാർമകൾ, ഡൽഹിയിലെ ബാങ്കുദ്യോഗം, തുടർന്ന്, 1974ൽ കുവൈത്തിലേയ്ക്കുള്ള മാറ്റം, അവിടുത്തെ ബാങ്കുദ്യോഗം, 1981ൽ അവിടെ അറ്റ് ലസ് ജ്വല്ലറിക്ക് തുടക്കമിട്ടത്, വിവാഹം,  സ്വർണാഭരണ മേഖലയിലേയ്ക്കുള്ള പ്രവേശനം, ദുബായിലെ ബിസിനസ്, തളർച്ച, വിഷമസന്ധികൾ എന്നിവ ജീവിച്ച നാടിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തോട പുസ്തകത്തിൽ അനാവരണം ചെയ്യും. എല്ലാ വിഷയങ്ങളും വളരെ  വിശദമായി പുസ്തകത്തിൽ കടന്നുവരുന്നു. ചെറുപ്പകാലത്ത് നന്നായി വായിക്കുമായിരുന്നു. ആ ഗുണമാണ് ഇപ്പോൾ എഴുത്ത് സുഗമമാക്കിയതെന്ന് വിശ്വസിക്കുന്നു. 

സാമ്പത്തിക പ്രശ്നത്തിൽപെട്ട് ജയിലിൽ കഴിയേണ്ടി വന്ന മൂന്നു വർഷത്തെ വനവാസം എന്നു വിശേഷിപ്പിക്കാനാണ് രാമചന്ദ്രൻ ഇഷ്ടപ്പെടുന്നത്: ജീവിതത്തിന്റെ സ്വിച്ച് ഇടയ് ക്കൊന്ന് ഒാഫ് ചെയ്തുവച്ചപോലെ. എല്ലാ പ്രശ്നങ്ങളും തീർത്ത് ഞാൻ തിരിച്ചുവരും; ചാരത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയായി. അത് ഒന്നിൽ നിന്ന് തുടങ്ങിയാണെങ്കിലും..–അറ്റ് ലസ് രാമചന്ദ്രൻ എന്ന 76 കാരന്റെ മുഖത്ത്  പ്രതീക്ഷയുടെ സ്വർണത്തിളക്കം. ബർ ദുബായിലെ ഫ്ലാറ്റിൽ തൊട്ടടുത്ത് തന്നെയുണ്ട്, നല്ല കാലത്തും കെട്ടകാലത്തും സാന്ത്വനത്തിന്റെ തൂവൽസ്പർശമായി ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുകൊണ്ടുവന്ന പ്രിയ പത്നി. അവരെ ചേർത്തുപിടിച്ച് രാമചന്ദ്രൻ പറയുന്നു: ഇന്ദുവിന്റെ പ്രയത്നവമില്ലായിരുന്നെങ്കിൽ എന്നെ ഇന്നിങ്ങനെ കാണാൻ സാധിക്കുമായിരുന്നില്ല.

***

1970കൾ: ഒരു ഇന്ത്യ–പാക് ഭായ് ഭായ് കഥ 

ഇനി പറയുന്നത് ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന ഒരു ഇന്ത്യൻ–പാക് ഭായ് ഭായ് കഥയാണ്. നമ്മുടെ ഇന്ത്യൻ നായകൻ മലയാളിയാണ്. തനി മലപ്പുറംകാരൻ. പേര് മജീദ്. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ അന്നത്തെ ബോംബെയിൽ നിന്ന് കള്ളലോഞ്ചിൽ കയറി യുഎഇയിലെത്തിയ സാധാരണക്കാരൻ. അദ്ദേഹമിപ്പോൾ, കോട്ടും സ്യൂട്ടും ധരിച്ച്, ടൈ കെട്ടി, തലയിൽ കൗബോയി തൊപ്പി ധരിച്ച് ലണ്ടനിലെ തിരക്കേറിയ തെരുവിൽ തന്റെ പ്രശസ്തമായ കോഫി ഹൗസിൽ വയലിൻ വായിച്ചുകൊണ്ടിരിക്കുന്നു!. 

ഇനി നമുക്ക് 1970കളിലേയ്ക്ക് തിരിച്ചുപോകാം. മലപ്പുറത്തെ ദാരിദ്ര്യം വലയ്ക്കുന്ന ഒരു കുടിലിൽ നിന്ന് മൂത്തമകനായ മജീദ് എന്ന യുവാവ്  കുടുംബത്തെ രക്ഷിക്കാനായി ബോംബെയിലേയ്ക്ക് വണ്ടി കയറുന്നു. അവിടെ നിന്ന് പലരുടേയും കൈയും കാലും പിടിച്ച് യുഎഇയിലേയ്ക്ക് കള്ള ലോഞ്ച് യാത്ര. മലയാളികളടക്കമുള്ളവർ ഗൾഫ് പ്രവാസം ആരംഭിച്ച കാലമാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് 

ഐക്യപ്പെട്ട, വികസിച്ചുവരുന്ന കൊച്ചുരാജ്യം. യുഎഇക്ക് ഇന്ന് കാണുന്നത്ര പൊലിമയില്ല.നാട്ടുകാരായ ചിലരുടെ സഹായത്തോടെ മജീദ് എത്തപ്പെട്ടത് ദുബായിലെ ഒരു സ്വദേശി ഭവനത്തിൽ. അവിടെ വീട്ടുജോലിയായിരുന്നു ലഭിച്ചത്. അതു സന്തോഷപൂർവം ചെയ്തുകൊണ്ടിരിക്കെ, ഒരു ദിവസം. അതേ വീട്ടിലെ തന്നെ മലയാളികളായ രണ്ട്  ജോലിക്കാർ മജീദിനെ സമീപിച്ച് എന്തൊക്കെയോ സാധനങ്ങൾ നിറച്ച് പഴയൊരു ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു:‌‌‌

‍‍‍‍ഡാ മജീദേ.. ഇൗ സാധനം ജ്ജ്  ആ ഗ്രോസറിയിലെ കുഞ്ഞമ്മദിന് കൊണ്ടോയി കൊടുക്ക്..

സീനിയേഴ്സിനെ ബഹുമാനിച്ച്, അവർ നീട്ടിയ ബാഗ് മജീദ് സന്തോഷത്തോടെ വാങ്ങി, ആവേശത്തോടെ ഗ്രോസറിയിലേയ്ക്ക് നടന്നു പറഞ്ഞതു പോലെ കുഞ്ഞമ്മദിനെ ഏൽപിച്ചു. ഇത് ഇടയ്ക്കിടെ തുടർന്നു. കാര്യം തനിക്കിട്ട് വച്ചൊരു പണിയായിരുന്നു എന്ന് മജീദ് തിരിച്ചറിഞ്ഞത് കുറേ ദിവസം കഴിഞ്ഞ് വീട്ടുടമ വിളിപ്പിച്ചപ്പോഴാണ്. മജീദ് ഗ്രോസറിയിൽ അഭിമാനത്തോടെ കൊണ്ടുകൊടുത്തിരുന്നത് ആ വീട്ടിൽ നിന്ന് മോഷ്ടിച്ച സാധനങ്ങളായിരുന്നു. മറ്റുള്ളവർ തന്ത്രപൂർവം കളിച്ച കളിയിൽ കുടുങ്ങിയത് പാവം മജീദും!.

വീട്ടുമ മറ്റൊന്നും നോക്കിയില്ല, മജീദിന്റെ ചീട്ടുകീറി. അന്നു തന്നെ വീട്ടിൽ നിന്ന് പുറത്താക്കി. മജീദ് തന്റെയും കുടുംബത്തിന്റെയും ദുരിതങ്ങൾ പറഞ്ഞ് നിലവളിച്ചു, കെഞ്ചി. അവിടെ നിന്ന് പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ദയ തോന്നിയ വീട്ടുടമ മജീദിന്റെ വീസ ക്യാൻസൽ ചെയ്തില്ല.

എന്നാൽ, അവർ ദുബായ് ക്രീക്കിൽ നിർമാണം ആരംഭിച്ച ബഹുനില ഹോട്ടലിന് കാവലാളായി നിയോഗിച്ചു.

അന്ന് ഇന്നത്തെ പോലെ കണ്ണടച്ചുതുറക്കും മുൻപേ മണിമന്ദിരങ്ങൾ ഉയർന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. കഠിനമായ ചൂടും തണുപ്പും സഹിച്ച് നിർമാണത്തിലുള്ള ഹോട്ടലിന്റെ താഴെ മജീദ് പുതിയ ജോലി ആരംഭിച്ചു–നിര്‍മാണ പ്രവൃത്തികൾക്ക് മേൽനോട്ടം. കാലാവസ്ഥയുടെ പരീക്ഷണത്തേക്കാളേറെ തന്നെ ഒരു കള്ളനായി മുദ്രകുത്തിയതിലായിരുന്നു നിഷ്കളങ്കനായ മജീദിന്റെ ബേജാറ്.  ഇനിയാണ് നമ്മുടെ പാക്കിസ്ഥാൻ ഭായിയുടെ രംഗപ്രവേശം. നിർമാണ സ്ഥലത്തേയ്ക്ക് ഡീസലും മറ്റു നിർമാണ സാമഗ്രികളും എത്തിക്കുന്നയാളായിരുന്നു അയാൾ. മജീദിന്റെ മുഖം എപ്പോഴും വാടിയിരിക്കുന്നത് കണ്ട് അയാൾ കാര്യം അന്വേഷിച്ചു. ഏറെ കാലത്തിന് ശേഷം തന്റെ സ്വകാര്യ സങ്കടങ്ങൾ മജീദ് ഒരാളോട് വിശദീകരിച്ചു. എല്ലാം കേട്ട് പാക് ഭായ് ഒരു ഒാഫർ മജീദിന്റെ മുന്നിൽ വച്ചു:

താൻ നൽകുന്ന ഡീസൽ, കണക്ക് പ്രകാരമുള്ളതിൽ നിന്ന് കുറഞ്ഞ അളവിൽ നൽകും. മജീദ് മുഴുവൻ കിട്ടി എന്ന് ഒപ്പിട്ടു നൽകണം. അങ്ങനെ ലഭിക്കുന്ന കള്ളപ്പണത്തിൽ നിന്ന് പകുതി മജീദിന് ലഭിക്കും. ഇതു കേട്ടയുടൻ തന്നെ മജീദ് വേണ്ടെന്ന് തീർത്തു പറഞ്ഞു. പാക് ഭായ് വീണ്ടും നിർബന്ധിച്ചു. മജീദ് വഴങ്ങിയില്ല.

മൊഞ്ച് പരക്കാത്ത പഴയ ക്രീക്കരികിൽ ഇരുന്ന് രാത്രി മജീദ് കുറേ ആലോചിച്ചു. ആ പണം കിട്ടിയാൽ നാട്ടിലെ പ്രശ്നങ്ങളൊക്കെ തീരും. പക്ഷേ, മോഷ്ടിക്കാതെ തന്നെ കള്ളനായപ്പോഴുണ്ടായ മനോവിഷമം ഏറെയായിരുന്നു. അപ്പോൾ കള്ളത്തരം ചെയ്താലോ?–വേണ്ട, ഇൗ പണം വേണ്ട. ഒാരോ പ്രാവശ്യം മുന്നിലെത്തുമ്പോഴും പാക്ക് ഭായ് ഇക്കാര്യത്തിൽ നിർബന്ധിച്ചുകൊണ്ടിരിക്കും. പക്ഷേ, മജീദ് മുഖം തിരിച്ചു. മാസങ്ങൾ കടന്നുപോയി. കെട്ടിടത്തിന്റെ ഒന്നാം നില നിർമാണം പൂർത്തിയായി. പാക്ക് ഭായ് തന്റെ അഭ്യർഥന തുടർന്നുകൊണ്ടുമിരുന്നു. ഒടുവിൽ, നാട്ടിൽ പണത്തിന് അത്യാവശ്യമുള്ള ഒരു ഘട്ടത്തിൽ മജീദ് കൂടുതൽ ആലോചിക്കാതെ പാക്ക് ഭായിയോട് സമ്മതം മൂളി.

ശത്രു രാജ്യക്കാർ ചേർന്നുള്ള തട്ടിപ്പ് വർഷങ്ങളോളം നീണ്ടു. കെട്ടിടത്തിന്റെ ഒാരോ നില ഉയരുമ്പോഴും മജീദിന് നാട്ടിൽ സ്ഥലം വാങ്ങിക്കുകയും അവിടെയെല്ലാം കെട്ടിടം പണിയുകയും ചെയ്തു. കുടുംബത്തിലും നാട്ടിലുമെല്ലാം പേരും പെരുമയുമായി. മജീദ് മുതലാളിയെ പ്രകീർത്തിക്കാൻ ആളുകൾ മത്സരിച്ചു. അതോടെ മനസിൽ നിന്നു കുറ്റബോധം അകന്നുതുടങ്ങി. പണം കുന്നുകൂടിയപ്പോൾ മജീദ് കാര്യസ്ഥൻ ജോലി വിട്ടു നാട്ടിലേയ്ക്ക് മടങ്ങി.

പുത്തൻ പണക്കാരായ മറ്റേതൊരാളെയും പോലെ മജീദും ചിന്തിച്ചു– തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കണം. മൂത്തമകനെ അങ്ങനെയാണ് മജീദ് ലണ്ടനിൽ ബിസിനസ് പഠിക്കാനയക്കുന്നത്. അവൻ നന്നായി പഠിച്ചു ബിരുദം നേടി. മറ്റു മക്കളും ഇതേ പാത പിന്തുടർന്നു. മക്കൾക്ക് നാട്ടിൽ വരാൻ ഇഷ്ടമല്ലാതായപ്പോൾ മജീദ് അവിടെയും ബിസിനസ് ആരംഭിച്ചു. ഇപ്പോൾ എണ്ണിയാലൊടുങ്ങാത്ത കോഫി ഹൗസുകളും ഹോട്ടലുകളും ലണ്ടനിലും മറ്റും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. പണ്ടുതൊട്ടേ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മജീദ് വയലിൻ പഠിച്ചു. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വൈകുന്നേരങ്ങളിൽ കോഫി ഹൗസിലെ ബാൻഡിനോടൊപ്പം ചേർന്ന് വയലിൻ വായിച്ചു തുടങ്ങി.*ഇൗ സംഭവത്തിലെ കഥാപാത്രങ്ങൾ യഥാർഥത്തിലുള്ളവരാണ്. പേരുകൾ മാറ്റിയിട്ടുണ്ട്.

ബാച് ലേഴ്സ് ഫ്ലാറ്റ്:

അബുദാബിയിലെയും ദുബായിലെയും രാജ്യാന്തര വിമാനത്താവളങ്ങളിലെ നറുക്കെടുപ്പുകളിൽ കോടികൾ കീശയിലാക്കുന്നത് ഭൂരിഭാഗവും ഇന്ത്യക്കാർക്കാണെന്നത് മറ്റു രാജ്യക്കാർക്കിടയിൽ ചർച്ചാ വിഷയമാണ്. ഇന്ത്യക്കാരാണ് തൊണ്ണൂറ് ശതമാനവും നറുക്കെടുപ്പ് ടിക്കറ്റ് വാങ്ങിക്കുന്നതെന്നും അവരിൽ ഒരാൾക്ക് മാത്രമാണ് കിട്ടുന്നതെന്നും ബാക്കിയുള്ളവരെയെല്ലാം കാശ് നഷ്ടപ്പെടുകയാണെന്നുമൊക്കെ ആരും ചിന്തിക്കുന്നില്ല. 

ഒരു ബാച് ലർമുറിയിൽ കുറേ യുവ സുഹൃത്തുക്കൾ ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുക്കുന്നു. പണത്തിന് വളരെ അത്യാവശ്യമുണ്ടായിട്ടും ഇതിൽ കൃത്യമായി കൂട്ടുചേരുന്ന യുവാവ് സങ്കടത്തോടെ സഹൃത്തിനോട്:

കാശുണ്ടായിട്ട് കൂടുന്നതല്ലെടാ... ഞാൻ കൂടിയില്ലെങ്കിലും ഇവന്മാര് ടിക്കറ്റെടുക്കും.. എങ്ങാനും ഞാനില്ലാത്ത മാസം അവർക്ക് അടിച്ചുപോയാ എന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA