അധ്യാപിക, നർത്തകി, കവി, എഴുത്തുകാരി- സുധ തെക്കേമഠം

Sudha-thekkemadom
SHARE

സുധ ടീച്ചർ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച എല്ലാ കഥകളും ചേർത്ത് ഒരു സമാഹാരം പ്രസീദ്ധരിച്ചു 'കുമാരൻ കാറ്റ്'. ലോഗോസ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് കെ.വി മോഹൻകുമാർ ആണ്.  ഗീതാ ബക്ഷി പുസ്തകം സ്വീകരിച്ചു. സുഹൃത്തുക്കളെയും, കുടുംബത്തിന്റെയും പ്രാർത്ഥനയും പിന്തുണയോടൊപ്പം സുധ തെക്കെമഠത്തിന്റെ കഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു.

ആദ്യമായി ആകാശവാണിയിൽ കഥയെഴുതിയത്

Sudha-thekkemadom-2

എൽ.എസ്.എൻ കോൺവെന്റിൽ പഠിയ്ക്കുമ്പോഴാണ് എന്നും,സ്കൂളിൽ ജനത റേഡിയോ ഡയറക്ടർമാരിൽ ഒരാളായി എന്നും. രണ്ടുവട്ടം കുട്ടികളേം കൊണ്ട് തൃശൂർ നിലയത്തിൽ പോയി മഴവില്ലിൽ പങ്കെടുപ്പിച്ചു എന്നും സുധ ഓർത്തു പറയുന്നു. എങ്കിലും മഞ്ചേരി ആകാശവാണിയിലെ റെക്കോർഡിങ്ങ് റൂമിൽ കഥ അവതരിപ്പിക്കാൻ ഇരുന്നപ്പോഴുള്ള നേരിയ വെപ്രാളം “നല്ല കഥ ട്ടൊ ടീച്ചറേ” എന്ന അഭിപ്രായത്തിൽ അവസാനിച്ചു.ഇതെ സുധ റ്റീച്ചർ പ്ലാസ്റ്റിക് ബാഗുകൾക്കെതിരെയുള്ള വിപ്ലവത്തിനായി ജനതാ സ്കൂളിൽ ടീ ഷർട്ട് ബാഗുകൾ നിർമ്മിക്കാൻ കുട്ടികൾക്ക് പ്രചോദനം നൾകുന്നു. മനോഹരവും ദൃഢതയുള്ളതുമായ സഞ്ചികളിൽ അരി വാങ്ങുന്നതെന്ന് അഭിമാനത്തോടെ പറയുന്ന സുധ ഇങ്ങനെ പാലതരം പ്രവർത്തനങ്ങൾക്ക്  മറ്റു റ്റീച്ചർമാർക്കൊപ്പം സ്കൂളിൽ നേതൃത്വം  അവരുടെ വാക്കുകളിലൂടെ നമ്മുക്കെ  സുധയെ കൂടുതൽ അടുത്തറിയാം.

കഥ എഴുത്ത് എന്നു പറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമാണോ എന്ന ചോദ്യത്തിനായിരുന്നു ആദ്യത്തെ ഉത്തരം എത്തിയത്! ഭാഷാ പ്രാവീണ്യം ഉള്ള ആർക്കും, മനസ്സിന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ  സാധിക്കുമോ കഥയിലൂടെ .....കഥ എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. കാരണം,ഒരു ത്രെഡ് കിട്ടിക്കഴിഞ്ഞാൽ എന്റെ മനസ്സിൽ അതിട്ട് തട്ടി, ഉരുട്ടി, മനസ്സിൽ അതിനൊരു രൂപവും ഭാവും ഉണ്ടാക്കിയതിനു ശേഷം,പിന്നിട് അക്ഷരങ്ങളിലേക്ക് പകർത്തുകയാണ് സാധാരണ ചെയ്യുക. ഭാഷാപ്രാവിണ്യം ഒന്നും എനിക്കുണ്ടോ എന്നറിയില്ല, എന്നാൽ ലളിതമായ രീതിയിൽ, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഭാഷ എന്നതാണ് എന്റെ ഭാഷയെപ്പറ്റിയുള്ള വിശകലനം! കഥാകാരന്മാർക്കൊരു ഭാവം ഉണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് എന്നുതന്നെ പറയും ഞാൻ! ഉദാഹരണത്തിന് എന്റെ വീട്ടിൽ ജോലിക്കുവരുന്ന ഒരു സ്ത്രീ അവരുടെ വീട്ടിലെയും നാട്ടിലെയും ആൾക്കാരെക്കുറിച്ചും അവർ ജീവിതത്തിൽ സംഭവിക്കുന്ന കഥകളെക്കുറിച്ച് വിസ്തരിക്കുന്നതുകേട്ടാൻ നമുക്ക് മനസ്സിലാകും എത്ര വ്യക്തമായി അവർ അവയെല്ലാം വിവരിച്ചു പറയുന്നു എന്ന്.അവരുടെ ദിനംപ്രതിയുള്ള കഥാപാത്രങ്ങളെയും കഥകളും കേൾക്കാൻ ഞാൻ എന്റെ പണീയെല്ലാം നിർത്തിവെച്ച് കാത്തിരിക്കാറുണ്ട്. അവരുടെ വിവരണരീതി എന്നെ അത്രമാത്രം ആകർഷിക്കാറുണ്ട്. അതുകൊണ്ട്  കഥ അവതരിപ്പിച്ചു മറ്റുള്ളവരുടെ മനസ്സിലേക്കെത്തിക്കാൻ  കഴിയുന്നവരെല്ലാം കാഥാകാരന്മാരാണെന്നാണ് എന്റെ അഭിപ്രായം!

സുധയുടെ ആദ്യത്തെ  കഥ ഓർക്കുന്നുണ്ടൊ

എൻറെ ആദ്യത്തെ കഥ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്, ഒറ്റപ്പാ‍ലത്ത്, വിദ്യാർഥി മാസികയിൽ ഒരു പരസ്യം ഉണ്ടായിരുന്നു കുട്ടികൾ കഥകൾ അയച്ചു തരണം എന്ന്!അത് പ്രസിദ്ധീ‍കരിച്ചു വന്നു, കൂടെ ആദ്യമായിട്ട് 20 രൂപ സമ്മാനമായി കിട്ടി എന്നതായിരുന്നു, അന്നത്തെ ഏറ്റവും ആവേശകരമായ കാര്യം. പിന്നീടങ്ങോട്ട് അത്രക്കാരോടും ഒന്നും പറയാറില്ലാതാക്കിയത്, സ്വയം ഒരു  ചമ്മൽ, സഭാകംബം ഇതൊക്കെ വന്നു. അതോടെ എഴുത്തുകളെല്ലാം, ഉറക്കെവായിക്കുന്ന എനിക്ക് വാല്ലാത്ത  ചില കോപ്ലേക്സുകൾ ഉണ്ടായി,പിന്നീടങ്ങോട്ട് രഹസ്യമായിട്ടാണ് എല്ലാം എഴുതിയിരുന്നത്. സ്കൂളിൽ പ്രോത്സാഹിപ്പിക്കനായി ഒന്നു രണ്ടുപേരുണ്ടായിരുന്നു. കോളജിലെ മാഗസിനുകളിൽ കൊടുക്കാനായി കഥകൾ കൊടുത്തെങ്കിലും, തീരുമാനങ്ങൾ എടുക്കുന്ന യൂണിയൻ ഭാരവാഹികൾ അത് പ്രസിദ്ധീകരിച്ചില്ല. ഒരു വഴക്കിനുശേഷം അതും,അവിടെ അവസാനിച്ചു. പിന്നെ കല്ല്യാണം,കുടുംബം,ജോലി ഒക്കെയായപ്പോൾ നമ്മുടെ പ്രാധാന്യങ്ങൾ മാറി.പിന്നെ ഒരു 35–ാം വയസ്സിൽ എല്ലാവർക്കും ഉണ്ടല്ലോ ഒരു തിരിഞ്ഞുനോട്ടം,ആ കാലത്താണ് വീണ്ടും പൂർവ്വാധികം ശക്തമായി എഴുത്ത്  തുടങ്ങിയത്.ആദ്യം ഒക്കെ  സോഷ്യൽ മീഡിയ ഒരു ‘കുതിച്ചുകയറ്റം തുടങ്ങിയ കാലത്ത്, ഫെയ്സ്ബുക്കിൽ കുറിപ്പുകൾ,കവിതകൾ എഴുതി തുടങ്ങി.അത് എല്ലാവർക്കും വളരെ ഇഷ്ടമായി,എന്നാൽ അവിടുന്ന് പതിയെ പതിയെ കഥകളിലേക്ക് പിച്ചവെച്ചു നടന്നടുത്തു. കഥ ഒരു വാരാന്ത്യപതിപ്പിലാണ് ആദ്യമായി അച്ചടിച്ചുവന്നത്.

ആദ്യത്തെ ആ കഥ എഴുതാനുള്ള  പ്രചോദനത്തെക്കുറിച്ച്

സുധ വാചാലയായി......കഥയെഴുത്തിന്റെ രണ്ടാംഘട്ടത്തിൽ ആദ്യമെഴുതാനുണ്ടായ പ്രചോദനം പറയാം, പോക്സോ നിയമം കാരണം കുടുംങ്ങിപ്പോയ ഒരു അധ്യാപകനുണ്ടായിരുന്നു.എല്ലാവരും കൂടി കള്ളം പറഞ്ഞ്,അധ്യാപകൻ പീഡിപ്പിച്ചു എന്ന രീതിയിലേക്ക് ഉണ്ടാക്കിയെടുത്ത കാരണത്താൽ, അദ്ദേഹത്തിന് നാടുവിടെണ്ട ഒരവസ്ഥവന്നു.ഈ അദ്ധ്യാപകൻ നമ്മുടെ ഒരു സഹജീവികൂടിയാണല്ലൊ!അതിനാൽ ആ സംഭവം മനസ്സിനെ വല്ലാതെ  വിഷമിപ്പിച്ചു. അതിനെ ആസ്പദമാക്കി  ‘കനലായി’ എന്ന് പേരിൽ ഒരു കഥ എഴുതിയതാണ് ആദ്യ കഥ.അച്ചടിച്ചു വന്ന ആദ്യത്തെ കഥ.......കവിതകൾ പലതും അച്ചടിച്ചു വന്നിട്ടുണ്ട് എന്നാൽ കഥാരുപത്തിൽ അച്ചടി മഷി പതിഞ്ഞത് ‘കനലായി’ തന്നെയാണ്..

കവിതകളുടെ എഴുത്തിന്റെ പ്രചോദനങ്ങൾ 

കവിതകൾ എഴുതാറുണ്ട്.നമ്മൾ മാനസികമായി വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്ന സമയത്ത് അത് പ്രകടിപ്പിക്കാനുള്ള എൻറെ ആയുധമാണ് കവിത. വെറും ഒരു വികാരം ആയിരിക്കാം പക്ഷേ ഞാൻ അതിനപ്പുറത്തേക്ക് അതിനെ കവിതയായി മാറ്റാറുണ്ട്.കുറെയെണ്ണം അച്ചടിച്ചു വന്നിട്ടുണ്ട്, അതിൽ ഓർത്തിരിക്കുന്നത് കേരളകൗമുദി വാരാന്ത്യത്തിൽ വന്ന രണ്ടു കവിതകൾ ആണ്.

സ്കൂൾ ടീച്ചർ  ആയത്

ഇപ്പോൾ പഠിപ്പിക്കുന്ന സ്കൂളിൽ ഞനെത്തിയത് 2005 ലാണ്,അതുവരെ ചാലിശ്ശേരിയിൽ ആയിരുന്നു. പട്ടാമ്പിയിലെ നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കൻഡറി സ്കൂളിലാണ് ഇപ്പോൾ.ഇവിടെ നല്ലൊരു ഗ്രൂപ്പ് ഉണ്ട്,നമ്മുടെ എല്ലാത്തരം പ്രവർത്തനങ്ങൾക്കും നല്ലൊരു സപ്പോർട്ട്,പ്രോത്സാഹനം തരുന്ന ഒരുപാട് ആൾക്കാരുണ്ട്. അതുകൊണ്ടുതന്നെ ഞാൻ സ്കൂളിൽ വല്ലാതെ ഇഷ്ടപ്പെടുന്നു.

ഒരു ഗവണ്മെന്റ് സ്കൂളായിട്ടുപോലും ഒരുപാട് പ്രവർത്തനങ്ങൾ നടത്താറുണ്ട്. സാമുഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ മിക്കവരും, അവരെ ഉൾപ്പെടുത്തിക്കൊണ്ട് എന്തൊക്കെ നടത്താം എന്നുള്ള ചിന്തയാണ് ഞങ്ങൾ ചില ടീച്ചർമാരുടെ മനസ്സിൽ! കാരണം മറ്റു സ്കൂളുകളിലെപ്പോലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരല്ലെങ്കിൽ പോലും, കഴിവും പ്രാപ്തിയും ഉള്ള ഈ കുട്ടികളെ സ്റ്റേജിൽ കയറ്റി പ്രോഗ്രാമുകൾ ചെയ്യിപ്പിക്കാൻ ധാരാളം പണിപ്പെടേണ്ടീ വന്നിട്ടുണ്ട്. 

പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിച്ച് സ്റ്റേജിൽ കയറ്റി നാടകത്തിനും മറ്റും ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഞാങ്ങൾ ഉണ്ടാക്കിയതുപോലെയുള്ള മ്യൂസിക് ക്ലബ്ബ് ഒരു സർക്കാർ സ്കൂളിലും ഉണ്ടാവും എന്നെനിക്ക് തോന്നുന്നില്ല. പിരിവൊക്കെ എടുത്ത് പലതരം സംഗീത ഉപകരങ്ങൾ നമ്മൾ വാങ്ങി വച്ചിട്ടുണ്ട്. സൌജന്യമായി സംഗീതക്ലാസ്സുകളും,ഗിറ്റാർ,ജാസ്സ്,വയലിൻ എന്നിവയ്ക്ക് ക്ലാസ്സുകൾ നടത്താറുണ്ട്. കൂടാതെ പേപ്പർ കൊണ്ട് പേന ഉണ്ടാക്കി ഒരു ഏജൻസിയിൽ എത്തിക്കാറുണ്ട്.ഇങ്ങനെ ഒരുപാട്  പ്രവർത്തങ്ങൾ കുട്ടികൾക്കായി നടത്താറുള്ളതിൽ കുറച്ചെണ്ണം മാത്രമാണിത്. കൂടെ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.

“അധ്യാപിക എന്നു പറയുന്നത് ഒരു മാതാപിതാവിന്റെ  അടുത്ത പടിയാണ്”സുധയുടെ  വിദ്യാർത്ഥികളുമായുള്ള ബന്ധം,പഠിപ്പിക്കുന്ന വിഷയം എന്നതെല്ലാം ഇങ്ങനെ വിശദീകരിച്ചു..............ഞാൻ വളരെ ആഗ്രഹിക്കാറുണ്ട് ‘ഈശ്വരാ ഈ കുട്ടികൾക്ക് എന്നെ ഇത്തിരി പേടി ഉണ്ടായിരുന്നെങ്കിൽ എന്ന്! ഞാൻ അവരുടെ ‘ചങ്ക്ടീച്ചർ‘ ആണ്.

പൂർവ്വവിദ്യാർത്ഥികൾ ധാരാളം സഹായിക്കാറുണ്ട്. ആരുമറിയാതെ അവരുടെ ആവശ്യങ്ങൾ വന്നുപറയുമ്പോൾ,ആഹാരം കഴിക്കാതെ വരുമ്പോൾ അവർ ചെവിയിൽ പറയാൻ കാണിക്കുന്ന സ്വാതന്ത്ര്യം കാണിക്കുമ്പോൾ അവരുടെ ജീവിതത്തിൽ നമ്മുടെ റോൾ ഒരു  അമ്മയുടെ തന്നെയാണെന്ന് മനസ്സിലാക്കുന്നു. അവരുടെ മനസ്സിനെ അറിഞ്ഞ്,ഒരു അമ്മയുടെ ഭാവത്തോടെ അവർക്കൊപ്പം നിൽക്കാൻ പറ്റുന്നല്ലോ എന്ന അഭിമാനത്തോടെ, കൂട്ടികൾക്കുവേണ്ടി എല്ലാം ആസ്വദിച്ചു ചെയ്യുന്നു! ഞാൻ പഠിപ്പിക്കുന്ന വിഷയം സയൻസ് ആണ്.

കഥകൾ എഴുതാൻ  താൽപര്യം ഉള്ളവർക്കുള്ള ഉപദേശം

ഉപദേശം കൊടുക്കാൻ മാത്രം വിവേകം എനിക്കുണ്ടെന്നുള്ള വിശ്വാസം ഇല്ല. എങ്കിലും എന്റെ അഭിപ്രായത്തിൽ നമ്മുടെ കഥ, വായിക്കുന്നവരുടെ ഹൃദയത്തിൽ പതിയണം. ഒരു ദിവസമെങ്കിലും വായനക്കൊപ്പം നമ്മുടെ കഥയുടെ സംഭവങ്ങൾ വായനക്കാരന്റെ മനസ്സിൽ നിലനിൽക്കണം, എങ്കിൽ ആ കഥ വിജയിച്ചു എന്നാണർത്ഥം! എഴുതുന്നവർക്കും മനസ്സിലായില്ല വായിക്കുന്നവർക്കും മനസ്സിലായില്ല എങ്കിൽ അതൊരു നല്ലൊരു കഥയല്ല. കഥകൾക്ക് വേണ്ടിയുള്ള സംഭവങ്ങൾ ഇഷ്ടം പോലെയുണ്ട് നമുക്കു ചുറ്റുമുണ്ട്. വായന, അതായത് നല്ല വായന ഒരു ശിലമാക്കുക. 

സമൂഹത്തിലേക്ക് എന്തെങ്കിലും മെസ്സേജുകൾ  സുധയുടെ കഥയെഴുത്തിലൂടെ കൊടുക്കാൻ ശ്രമിക്കാറുണ്ടോ

അങ്ങനെയൊരു ഉദ്ദേശത്തോടെ എഴുതാറില്ല, എന്നാൽ ശ്രമിക്കാറുണ്ട്. വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്,നല്ല മെസ്സേജ് വന്നിട്ടുണ്ട്! അതിനീവന ഹേതുന, എന്ന കഥ, കെപി എസി യൂണിയൻ നടത്തിയ മത്സരത്തിൽ  രാണ്ടാം സ്ഥാനം കിട്ടിയിരുന്നു. പ്രളയത്തിനു ശേഷമുള്ള അതിജീവന ഘട്ടത്തെ മുതലെടുക്കാൻ ശ്രമിക്കുന്നവരെ ഇരകളാക്കിക്കൊണ്ട്,അവരുടെ അവസ്ഥയ്ക്ക് നേരെയുള്ളതാണ് കഥ. പിന്നെ കൂടുതലും മെസ്സേജ് കവിതകളിലാണ് എന്നാണ് വായനക്കാരിൽ നിന്നുള്ള പ്രതികരങ്ങൾ കാണിക്കുന്നത്.ആർത്തവ സമയത്ത് കുട്ടിയെ തനിച്ചാക്കിപോയതിനാൽ, ആ കുട്ടി മരിച്ച ഒരു സംഭവമുണ്ടായിരുന്നു.ലഅതിൽനിന്നൊക്കെ,വളരെ സ്പഷ്ടമായ മെസെജുകൾ സമുഹത്തിൃത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നൃത്തത്തെക്കുറിച്ച് 

ഇപ്പോൾ ഒരു നാലരെ വർഷത്തോളമായി മോഹിനിയാട്ടം തുടർന്ന്  പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത് എന്ന് വേണം പറയാൻ! മോഹിനിയാട്ടം പഠിക്കാൻ ഇപ്പോൾ ക്ലാസിനു പോകുന്നു.കവിതകളുടെ നൃത്താവിഷ്കാരം ചെയ്യാറുണ്ട്, അങ്ങനെ ജീവിതം നന്നായിട്ട് ആസ്വദിക്കാൻ കഴിയുന്നുണ്ട്.ആദ്യം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ പാത പിന്തുടർന്ന് പന്ത്രണ്ടോളം പേർ, അധ്യാപകരടക്കം,പലരും മൊഹിനിയാട്ടം പഠിക്കാനായെത്തി. പ്രസന്നരാജൻ ആണ് ഞങ്ങളുടെ ടീച്ചർ.

ഒരടിവര...ഒരു ചെറുകഥ വായിച്ചതോർക്കുന്നു. ജീവിതകാലം മുഴുവൻ സന്യാസിനിയായി ജീവിച്ച് അന്ത്യനിമിഷങ്ങളിൽ പച്ചപ്പട്ടു കുപ്പായം ഇടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ! അത്രയും കാലം വെള്ളയുടുത്ത് അവർ ജീവിച്ചത് ആർക്കു വേണ്ടിയായിരിക്കാം? ഉത്തരമില്ലാത്ത ഇത്തരമൊരു ചോദ്യമാവരുത് നമ്മുടെ ഒരോരുത്തരുടെയും ജീവിതം എന്ന് തിരിച്ചറിവോടെയാവണം നമ്മുടെ ഒരോരുത്തരുടെയും തിരിഞ്ഞു നടത്തം. 

സുധ തന്റെ ഫെയിസ് ബുക്കിൽ എഴുതിച്ചേർത്തു. മസാലക്കൂട്ടുകൾക്കും മാറാല ചൂലിനും കണക്കു പുസ്തകങ്ങൾക്കും അടുക്കി പെറുക്കലിനുമപ്പുറം ഒരിത്തിരി സമയം സ്വന്തം ജീവിതത്തിന് നിറം പകരാനും ഞങ്ങൾ മാറ്റിവെയ്ക്കുന്നു. സന്തോഷത്തോടെ നിറഞ്ഞ പ്രോൽസാഹനവുമായി ഞങ്ങളുടെ നല്ല പാതികളും ഒപ്പമുണ്ട്. സീരിയലുകളിലും പരദൂഷണ ചർച്ചകളിലും മുഴുകി മനസ്സുനിറയെ അസഹിഷ്ണുതയുമായി തലകുനിച്ചിരിക്കാതെ ഊർജസ്വലരായി പ്രകാശം നിറഞ്ഞ കണ്ണുകളോടെ നമുക്ക് നടക്കാം.നന്ദിയുണ്ട്, ഞങ്ങളുടെ കൂട്ടുകാരിയും ഗുരുവും ഒക്കെയായ പ്രസന്ന ടീച്ചറോട്! ഈ ചിത്രത്തിലില്ലാത്ത പല സ്ത്രീമുഖങ്ങളുമുണ്ട്, പരിധികളും പരിമിതികളും മാറ്റിവച്ച്, നമുക്ക് കൈകോർത്തു പിടിച്ച് നടന്ന് ജീവിതം ജീവിച്ചു തീർക്കാം” സുധയുടെ പ്രോത്സാഹനം,ഒരോ സ്ത്രീകൾക്കുമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ